Wednesday, March 11, 2026

നേപ്പാളിൽ സുശീല കര്‍ക്കി ഇടക്കാല പ്രധാനമന്ത്രി ; സത്യപ്രതിജ്ഞക്ക് പിന്നാലെ പാർലമെന്റ് പിരിച്ചുവിട്ടു

Date:

കാഠ്മണ്ഡു സുശീല കര്‍ക്കി നേപ്പാളിന്‍റെ ഇടക്കാല പ്രധാനമന്ത്രിയായി സത്യപ്രതി്ജ്ഞ ചെയ്തു. 73 കാരിയായ സുശീല കര്‍ക്കി നേപ്പാൾ സുപ്രീംകോടതി  ചീഫ് ജസ്റ്റിസ് പദവിയിൽ എത്തിയ ഏക വനിത എന്നതിനപ്പുറം ഇപ്പോൾ നേപ്പാളിൻ്റെ ആദ്യ വനിതാ പ്രധാനമന്ത്രിയുമായി. പ്രസിഡന്റ് രാംചന്ദ്ര പൗഡേലിന്റെ സാന്നിദ്ധ്യത്തിലായിരുന്നു സത്യപ്രതിജ്ഞ. പിന്നാലെ നേപ്പാൾ പാർലമെന്റ് പിരിച്ചുവിട്ടു. സുശീലയെ പ്രധാനമന്ത്രിയാക്കണമെന്നത് നേപ്പാളിലെ ജെൻ–സീ പ്രക്ഷോഭകരുടെ ആവശ്യമായിരുന്നു. സമൂഹമാധ്യമങ്ങൾ നിരോധിച്ചതിനെ തുടർന്നുണ്ടായ ജെൻ – സി പ്രക്ഷോഭത്തിൽ ശർമ ഒലി സർക്കാർ രാജിവെച്ച്
നാല് ദിവസത്തിന് ശേഷമാണ് പുതിയ പ്രധാനമന്ത്രി സ്ഥാനമേൽക്കുന്നത്.

ഇന്നത്തെ ആദ്യ മന്ത്രിസഭാ യോഗത്തിൽ, രാജ്യത്തെ നിലവിലെ സാഹചര്യം പരിഗണിച്ച് അടിയന്തരാവസ്ഥ പ്രഖ്യാപിക്കാൻ സുശീല കാർക്കി ശുപാർശ ചെയ്തേക്കും.  മന്ത്രിസഭയുടെ ശുപാർശ ലഭിച്ചാൽ പ്രസിഡൻ്റ് അംഗീകാരം നൽകും. ഇന്ന് അർദ്ധരാത്രി മുതൽ നേപ്പാളിൽ അടിയന്തരാവസ്ഥ പ്രാബല്യത്തിൽ വരും.
നേപ്പാൾ ഭരണഘടനയുടെ 273-ാം അനുച്ഛേദമനുസരിച്ച്, യുദ്ധം, പ്രകൃതി ദുരന്തം, സായുധ കലാപം തുടങ്ങിയ ദേശീയ പ്രതിസന്ധി ഘട്ടങ്ങളിൽ രാജ്യത്തിന് പരമാവധി ആറ് മാസത്തേക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിക്കാം.

ജൂലൈ 2016 മുതൽ ജൂൺ 2017 വരെ നേപ്പാളിന്റെ ആദ്യ വനിതാ ചീഫ് ജസ്റ്റിസായിരുന്നു സുശീല കർക്കി  അഴിമതിക്കെതിരെ അവർ സ്വീകരിച്ച നിലപാട് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 1952 ജൂൺ 7ന് ബിരാത്‌നഗറിലാണ് സുശീല കർക്കിയുടെ ജനനം. ഏഴ് മക്കളിൽ മൂത്തയാളാണ് അവർ. 1972ൽ ബിരാത്‌നഗറിലെ മഹേന്ദ്ര മോരംങ് ക്യാംപസിൽ നിന്നു ബിരുദം. 1975-ൽ ബനാറസ് ഹിന്ദു സർവ്വകലാശാലയിൽ നിന്ന് പൊളിറ്റിക്കൽ സയൻസിൽ ബിരുദാനന്തര ബിരുദവും നേടി. 1978-ൽ ത്രിഭുവൻ സർവ്വകലാശാലയിൽ നിന്നാണ് നിയമത്തിൽ ബിരുദം നേടിയത്.

1979-ൽ അഭിഭാഷകയായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. 2007-ൽ സീനിയർ അഭിഭാഷകയായി. 2009 ജനുവരിയിൽ സുപ്രീം കോടതിയിൽ താൽക്കാലിക ജഡ്ജിയായി നിയമിതയായി. 2010-ൽ സ്ഥിരം ജഡ്ജിയായി. 2016 ഏപ്രിൽ 13 മുതൽ 2016 ജൂലൈ 10 വരെ ആക്ടിങ് ചീഫ് ജസ്റ്റിസായി.

2017 ഏപ്രിലിൽ നേപ്പാളി കോൺഗ്രസിലെയും സി.പി.എൻ (മാവോയിസ്റ്റ് സെന്റർ) -ലെയും നിയമസഭാംഗങ്ങൾ സുശീല കർക്കിക്കെതിരെ ഇംപീച്ച്മെന്റ് പ്രമേയം അവതരിപ്പിച്ചിരുന്നു. പക്ഷപാതപരമായി വിധി പുറപ്പെടുവിച്ചെന്ന് ആരോപിച്ചായിരുന്നു ഇത്. നടപടികൾ തടഞ്ഞുകൊണ്ടുള്ള സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവിനെയും പൊതുജന സമ്മർദത്തെയും തുടർന്ന് ഈ പ്രമേയം പിന്നീട് പിൻവലിച്ചു. ബനാറസിൽ പഠിക്കുന്ന കാലത്ത് കണ്ടുമുട്ടിയ നേപ്പാളി കോൺഗ്രസിലെ പ്രമുഖ യുവനേതാവായിരുന്ന ദുർഗപ്രസാദ് സുബേദിയെയാണ് വിവാഹം കഴിച്ചത്.

പ്രധാനമന്ത്രി പദത്തിലേക്കുള്ള നിർദ്ദേശം നേരത്തെ കാർക്കിയെ അറിയിച്ചിരുന്നതായും പിന്തുണയുടെ അടയാളമായി കുറഞ്ഞത് 1,000 പേരുടെ രേഖാമൂലമുള്ള ഒപ്പുകൾ ആവശ്യപ്പെട്ടതായാണ് റിപ്പോർട്ട്. അതിനുശേഷം അവർക്ക് 2,500-ൽ അധികം ഒപ്പുകൾ ലഭിച്ചതായും സൂചനയുണ്ട്.

കാർക്കി പ്രധാനമന്ത്രി സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടെങ്കിലും, മറ്റ് നിരവധി പ്രമുഖരുടെ പേരുകളും വെർച്വൽ മീറ്റിംഗിൽ ചർച്ച ചെയ്തിരുന്നു. നേപ്പാൾ ഇലക്ട്രിസിറ്റി അതോറിറ്റി മേധാവി കുൽമാൻ ഗിസിംഗ്, യുവനേതാവ് സാഗർ ധക്കൽ, ധരൻ മേയർ ഹർക്ക സമ്പാങ് എന്നിവരുടെ പേരുകളാണ് ചർച്ചയിൽ ഉയർന്നുവന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

‘കേരളത്തിനോട് വിവേചനം അരുത് ; എയിംസ് പ്രഖ്യാപനം എന്തുകൊണ്ട് വൈകുന്നു?’ : കേന്ദ്ര സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി

കൊച്ചി : കേരളത്തോട് വിവേചനം അരുതെന്നും എയിംസ് പ്രഖ്യാപിക്കുന്നത് എന്തുകൊണ്ടാണ് വൈകുന്നതെന്നും...

രാജ്യത്ത് ആദ്യമായി ദയാവധത്തിന് അനുമതി നൽകി സുപ്രീംകോടതി ; ‘ഹരീഷ് റാണയുടെ വെൻ്റിലേറ്റർ സഹായം പിൻവലിക്കാം’

ന്യൂഡൽഹി : പതിമൂന്നു വർഷമായി അബോധാവസ്ഥയിൽ കഴിയുന്ന 32-കാരൻ ഹരീഷ് റാണയ്ക്ക്...

‘റിയാസിനെ ഒഴിവാക്കിയത് മോശം നടപടി, ബന്ധപ്പെട്ട മന്ത്രി, പ്രതിപക്ഷ നേതാവ് എന്നിവരെ വിളിക്കണമായിരുന്നു’ : കുഞ്ഞാലിക്കുട്ടി

ദേശീയപാതയുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍വ്വഹിക്കുന്ന ചടങ്ങില്‍ നിന്ന് പൊതുമരാമത്ത് മന്ത്രിയെ...