പത്തനംതിട്ട :ആഗോള അയ്യപ്പ സംഗമം നാളെ. ഇതിനായുള്ള ഒരുക്കങ്ങൾ പമ്പയിൽ പൂർത്തിയായി. രാവിലെ 9.30ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. 3 പ്രത്യേക വിഭാഗങ്ങളായാണ് ചർച്ചകൾ സംഘടിപ്പിക്കുക. ആഗോള അയ്യപ്പ സംഗമത്തിൽ വിവിഐപികൾ അടക്കം 3000ത്തിലധികം പ്രതിനിധികൾ പങ്കെടുക്കും. ശബരിമല മാസ്റ്റർ പ്ലാൻ ഉൾപ്പെടെ വികസന പ്രവർത്തനങ്ങൾ നടപ്പാക്കാൻ സ്പോൺസർമാരുടെ സഹായം തേടുമെന്ന് ദേവസ്വം മന്ത്രി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. മൂന്ന് സെഷനുകൾ ആയാണ് ചർച്ചകൾ നടക്കുക. ശബരിമല മാസ്റ്റർ പ്ലാൻ, തീർത്ഥാടക ടൂറിസം, തിരക്ക് നിയന്ത്രണത്തിനുള്ള മാർഗ്ഗങ്ങൾ എന്നിവയാണ് പ്രധാനമായും ചർച്ചാവിഷയമാകുക.
ആഗോള അയ്യപ്പ സംഗമത്തിന്റെ സന്ദേശം ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യം മുൻനിർത്തി തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ
വൈക്കം ഗ്രൂപ്പിലെ ദേവസ്വം ജീവനക്കാരും ക്ഷേത്ര കലാപീഠം വിദ്യാർത്ഥികളും വൈക്കം നഗരത്തിൽ ആഗോള അയ്യപ്പ സംഗമവിളംബര ഘോഷയാത്ര നടത്തി.

ശബരിമലയുടെ പവിത്രത കാത്ത് സൂക്ഷിച്ച് കൊണ്ട് സമ്പൂര്‍ണ്ണ ഹരിത തീര്‍ത്ഥാടന കേന്ദ്രമാക്കി ശബരിമലയെ മാറ്റുന്നതിന് സംസ്ഥാന സര്‍ക്കാരും, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്കു് അയ്യപ്പഭക്തരുടെ പിന്തുണ ഉറപ്പാക്കുക, ശബരിമലയെ ലോക നിലവാരത്തിലേയ്ക്ക് ഉയര്‍ത്തുന്നതിലേയ്ക്ക് വേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനാവശ്യമായ നിക്ഷേപ സാദ്ധ്യതയും ഇതിലൂടെ കണ്ടത്തുക എന്നതും ബോര്‍ഡ് ലക്ഷ്യമിടുന്നുണ്ട്.
ലോകത്ത് എവിടെ നിന്നുള്ള അയ്യപ്പഭക്തര്‍ക്കും ശബരിമലയില്‍ എത്തിച്ചേരുന്നതിനും, സുഗമദര്‍ശനം നടത്തി മടങ്ങുന്നതിനും നൂതന സംവിധാനങ്ങള്‍ സംയോജിപ്പിച്ചുള്ള ഒരൊറ്റ പ്ലാറ്റ്‌ഫോം. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉള്ള അയ്യപ്പ ഭക്തരെ കോര്‍ത്തിണക്കി വിവിധ രാജ്യങ്ങളില്‍ ശബരിമല തീര്‍ത്ഥാടന കാലയളവില്‍ ദര്‍ശനത്തിന് എത്തിച്ചേരുന്ന അയ്യപ്പഭക്തര്‍ക്കായി ഹെല്‍പ്‌ഡെസ്‌കുകള്‍ ആരംഭിക്കുക. പരിപാവനതയും ആചാര അനുഷ്ടാനങ്ങളും സംരക്ഷിച്ചുകൊണ്ട് പില്‍ഗ്രിം ടൂറിസം സാധ്യതകള്‍ കണ്ടത്തുകയും വികസിപ്പിക്കുകയും ചെയ്യുക തുടങ്ങി വിപുലമായ ലക്ഷ്യത്തോടെയാണ് ആഗോള അയ്യപ്പ സംഗമം സംഘടിപ്പിക്കുന്നത്.
