ശിവഗിരി : ശബരിമലയിൽ സ്ത്രീകൾക്കു പ്രവേശനം നൽകുന്നതിൽ യാതൊരു തെറ്റുമില്ലെന്നാണ് ശിവഗിരി മഠത്തിന്റെ അഭിപ്രായമെന്ന് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡൻ്റ് സ്വാമി സച്ചിദാനന്ദ. വർഷങ്ങൾക്കു മുൻപ് ഗുരു നിത്യചൈതന്യയതി അത്തരമൊരു നിർദ്ദേശം നൽകിയിരുന്നു. അതാണ് ശിവഗിരി മഠം ഇന്നും അനുവർത്തിക്കുന്നത്. ശിവഗിരി തീർത്ഥാടനത്തിന്റെ ഭാഗമായി നടന്ന സംഘടനാ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിൽ ഇപ്പോഴും അനാചാരങ്ങളും അന്ധവിശ്വാസങ്ങളും കുടികൊള്ളുന്നുണ്ട്. ഹിന്ദുവല്ലാത്തതിനാൽ യേശുദാസിന് ഗുരുവായൂരിൽ ഇപ്പോഴും പ്രവേശനമില്ല. വാസ്തവത്തിൽ യേശുദാസിനേക്കാൾ നല്ല ഹിന്ദു വേറെയാരുണ്ടെന്നും സ്വാമി ചോദിച്ചു. ഇതിനൊക്കെ മാറ്റംവരണം. ഗുരുവായൂർ ക്ഷേത്രത്തിലെ കുളത്തിൽ കാൽകഴുകിയ യുവതിയെ അയിത്തം കല്പിച്ച് മാറ്റിനിർത്തിയ പ്രവണത ഇല്ലാതാകണം. മാമൂലുകളെയും അനാചാരങ്ങളെയും അന്ധവിശ്വാസങ്ങളെയും ദൂരീകരിക്കാൻ ഗുരുദർശനത്തിന്റെ വെളിച്ചത്തിൽ ഉണർന്നു പ്രവർത്തിക്കണം – സ്വാമി സച്ചിദാനന്ദ പറഞ്ഞു.
