തൃശൂർ : തൃശൂരിൽ ഇനി മൃഗശാലയുണ്ടാവില്ല. പുത്തൂർ സുവോളജിക്കൽ പാർക്ക് തുറക്കുന്നതോടെ പ്രവർത്തനം പൂർണ്ണമായും അവസാനിപ്പിക്കും. തൃശൂർ മൃഗശാലയിലെ മാനുകൾ ഒഴികെയുള്ള മുഴുവൻ മൃഗങ്ങളെയും ഉടൻ പുത്തൂരിലേക്ക് മാറ്റും. സഫാരി പാർക്കിന്റെ നിർമ്മാണം പൂർത്തിയാകുന്നതോടെ മാനുകളെയും മാറ്റും. തൃശൂർ മൃഗശാലയിലെ സ്ഥിരം ജീവനക്കാരെ സുവോളജിക്കൽ പാർക്കിലേക്ക് മാറ്റി നിയമിക്കാനുള്ള തീരുമാനവുമായി.
നാം കണ്ട് ശീലിച്ച മൃഗശാലകളിൽ നിന്നും വ്യത്യസ്തമായി പ്രത്യേകം ആവാസ വ്യവസ്ഥകൾ ഒരുക്കിയാണ് സുവോളജിക്കൽ പാർക്ക് സജ്ജമാക്കിയുട്ടുള്ളത്. 28ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യുന്ന സുവോളജിക്കൽ പാർക്ക് ട്രയൽ റണ്ണിന് ശേഷം ജനുവരിയിൽ സന്ദർശകർക്ക് തുറന്നു കൊടുക്കുന്നതോടെ പൊതുജനങ്ങൾക്കും ഇത് അനുഭവഭേദ്യമാകും.
പാർക്കിലെ വിപുലീകരണവും വികസന പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കെ, പുതിയ മൃഗങ്ങളെയും പക്ഷികളെയും ഉരകങ്ങളെയും ഉടൻ എത്തിക്കും. വിദേശ രാജ്യങ്ങളിൽ നിന്നും തമിഴ്നാട്, കർണാടക എന്നീ സംസ്ഥാനങ്ങളിൽ നിന്നുമെല്ലാം മൃഗങ്ങളും മറ്റു ജീവജാലങ്ങളും പുത്തൂരിലെത്തിക്കുന്ന നടപടികൾ നടന്നുകൊണ്ടിരിക്കുന്നു. ഹോളോ ഗ്രാം സൂ, പെറ്റിങ് സൂ തുടങ്ങിയവയെല്ലാം സഫാരി പാർക്കിനൊപ്പം ആരംഭിക്കും.
ഉദ്ഘാടനത്തോടനുബന്ധിച്ചുള്ള പരിപാടികൾക്ക് 18ന് കൊടിയുയരും. 21ന് പെറ്റിങ് സൂവിന്റെ ശിലാസ്ഥാപനം നടക്കും. 25, 26, 27 തിയതികളിൽ കലാ സാംസ്ക്കാരിക പരിപാടികൾ അരങ്ങേറും. ബുധനാഴ്‌ച നടന്ന ഉന്നത തല യോഗത്തിൽ മന്ത്രിമാരായ കെ രാജൻ, എ കെ ശശീന്ദ്രൻ, പ്രിൻസിപ്പൽ സെക്രട്ടറി മിൻഹാജ് ആലം, മൃഗശാല ഡയറക്ടർ മഞ്ജുളാ ദേവി, പുത്തൂർ സുവോളജിക്കൽ പാർക്ക് സ്‌പെഷൽ ഓഫീസർ കെ ജെ വർഗീസ്, വനം വകുപ്പ് മേധാവി ഡോ. പി പുഗഴേന്തി, ചീഫ് വൈൽഡ് ലൈഫ് വാർഡ് ഡോ. പ്രമോദ് ജി കൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.
