ന്യൂഡൽഹി : യുണൈറ്റഡ് നേഷൻസ് ട്രൂപ്പ് കോൺട്രിബ്യൂട്ടിംഗ് കൺട്രീസ് (TCC) മേധാവികളുടെ സംഗമത്തിന് ഇന്ത്യ ആതിഥേയത്വം വഹിക്കും. 2025 ഒക്ടോബർ 14 മുതൽ 16 വരെ ന്യൂഡൽഹിയിൽ നടക്കുന്ന സമ്മേളനത്തിൽ 30 -ൽ അധികം രാജ്യങ്ങളിൽ നിന്നുള്ള ആർമി മേധാവികളും മുതിർന്ന സൈനിക നേതാക്കളും പങ്കെടുക്കും. .
ബംഗ്ലാദേശ്, നേപ്പാൾ, ശ്രീലങ്ക എന്നിവയുൾപ്പെടെ എല്ലാ അയൽ രാജ്യങ്ങൾക്കും ക്ഷണമുണ്ടെങ്കിലും പാക്കിസ്ഥാനെയും ചൈനയേയും ഇന്ത്യ ഈ സംഗമത്തിലേക്ക് ക്ഷണിച്ചിട്ടില്ലെന്നാണ് റിപ്പോർട്ട്.
ആഗോള സമാധാന പരിപാലനത്തോടുള്ള അനുഭവങ്ങൾ, അറിവ്, പ്രതിബദ്ധത എന്നിവ പങ്കുവെക്കാൻ യുഎൻ സൈനിക സംഭാവന ചെയ്യുന്ന രാജ്യങ്ങളിലെ സൈനിക മേധാവികൾക്ക് ഒരു വേദിയായിരിക്കും ഈ സംഗമം.
പഹൽഗാം ആക്രമണത്തിൻ്റെ പശ്ചാത്തലത്തിലാണ് ഈ സമ്മേളനം ഇന്ത്യയിൽ നടക്കുന്നത്. ആക്രമണത്തെത്തുടർന്ന് ഇന്ത്യ പാക്കിസ്ഥാനെതിരെ നയതന്ത്രപരവും സൈനികപരവുമായ നടപടികൾ കൈകൊണ്ടിരുന്നു. പഹൽഗാം ആക്രമണത്തിൽ പാക്കിസ്ഥാൻ്റെ പങ്കിനെക്കുറിച്ചുള്ള തെളിവുകൾ ഇന്ത്യ എല്ലാ രാജ്യങ്ങളിലെ അംബാസഡർമാർക്കും വിശദീകരിച്ച് നൽകിയിരുന്നു. പാക്കിസ്ഥാനെയും ചൈനയെയും ഈ വിവരങ്ങൾ നൽകുന്നതിൽ നിന്ന് ഒഴിവാക്കിയിരുന്നു.
പിന്നീട്, ഓപ്പറേഷൻ സിന്ദൂറിൻ്റെ ഭാഗമായി, പ്രതിരോധ മന്ത്രാലയം 70 രാജ്യങ്ങളിലെ അംബാസഡർമാർക്ക് വീണ്ടും വിശദീകരണം നൽകി. അന്നും ചൈനയെ ഒഴിവാക്കി. പാക്കിസ്ഥാന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് തുർക്കിയുടെ ഡിഫൻസ് അറ്റാച്ച് ക്ഷണം നിരസിച്ചു.
നിലവിൽ ഏകദേശം 120 മുതൽ 125 വരെ രാജ്യങ്ങൾ യുഎൻ സമാധാന സേനകൾക്കായി സൈനികരെയും പോലീസിനെയും ജീവനക്കാരെയും സംഭാവന ചെയ്യുന്നുണ്ട്. നേപ്പാളാണ് ഏറ്റവും കൂടുതൽ സംഭാവന ചെയ്യുന്ന രാജ്യം. തൊട്ടുപിന്നിൽ ബംഗ്ലാദേശ്, ഇന്ത്യ, പാക്കിസ്ഥാൻ, റുവാണ്ട എന്നീ രാജ്യങ്ങളുമാണ്.
യുഎൻ സമാധാന ദൗത്യങ്ങൾക്ക് ഏറ്റവും കൂടുതൽ സംഭാവന നൽകുന്ന മൂന്നാമത്തെ രാജ്യമാണ് ഇന്ത്യ. 1950 മുതൽ 49 ദൗത്യങ്ങളിലായി രണ്ട് ലക്ഷത്തിലധികം സൈനികരെ ഇന്ത്യ വിന്യസിച്ചിട്ടുണ്ട്, കൂടാതെ സേവനത്തിനിടെ 179 സൈനികരെ രാജ്യത്തിന് നഷ്ടപ്പെടുകയും ചെയ്തു. നിലവിൽ, സജീവമായ 11 ദൗത്യങ്ങളിൽ ഒമ്പതിലും ഇന്ത്യൻ സൈന്യം സേവനം ചെയ്യുന്നുണ്ട്. ലെബനൻ, കോംഗോ, സുഡാൻ, സൗത്ത് സുഡാൻ, ഗോലാൻ ഹൈറ്റ്സ്, പടിഞ്ഞാറൻ സഹാറ, മിഡിൽ ഈസ്റ്റ്, സൈപ്രസ്, സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക് എന്നിവിടങ്ങളിൽ ഇന്ത്യൻ ഉദ്യോഗസ്ഥർ സ്റ്റാഫുകളോ നിരീക്ഷകരോ ആയി വിന്യസിക്കപ്പെട്ടിട്ടുണ്ട്.
