കൊച്ചി : മോദിയുടെ 11 വർഷത്തെ ഭരണത്തിൽ ഇന്ത്യ മുന്നോട്ടു കുതിയ്ക്കുകയാണെന്നും സമാധാനത്തിന്റെയും വികസനത്തിന്റെയും കാര്യത്തിൽ രാജ്യത്തിൻ്റെ ചരിത്രം രചിക്കപ്പെടുകയാണെന്നും അതേസമയം കേരളം പിന്നിലാണെന്നും കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി അമിത് ഷാ. കൊച്ചിയിൽ മനോരമ ന്യൂസ് സംഘടിപ്പിച്ച ന്യൂസ് കോൺക്ലേവിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രധാനമന്ത്രി മോദിയുടെ ഈ 11 വർഷത്തെ ഭരണം സുവർണ്ണ ലിപികളിൽ ആലേഖനം ചെയ്യപ്പെടുമെന്ന് വ്യക്തമാക്കിയ അമിത് ഷാ, ഇന്ത്യ മുന്നോട്ട് കുതിക്കുമ്പോഴും 11 വർഷം മുമ്പ് എവിടെയായിരുന്നോ അവിടെത്തന്നെയാണ് കേരളം ഇപ്പോഴും നിൽക്കുന്നതെന്ന് പറഞ്ഞു. അക്കാര്യത്തിൽ അദ്ദേഹം ഖേദവും പ്രകടിപ്പിച്ചു.
കേരളത്തിന് വലിയ സാദ്ധ്യതകളുണ്ടെന്നും എന്നാൽ കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം ഉണ്ടാക്കിയ സ്തംഭനാവസ്ഥ സംസ്ഥാനത്തിൻ്റെ വളർച്ചയെ തടഞ്ഞുനിർത്തിയെന്നും അമിത് ഷാ കുറ്റപ്പെടുത്തി. വരും വർഷങ്ങളിൽ വോട്ടവകാശം വിനിയോഗിച്ച് കേരളത്തിലെ ജനങ്ങളും ദേശീയ വികസന യാത്രയിൽ പങ്കാളികളാകുമെന്ന് താൻ പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.