വാഹനാപകടത്തിൽ നഴ്സും അച്ഛനും മരിച്ച സംഭവത്തിൽ 6.5 കോടി നഷ്ടപരിഹാരം വിധിച്ച് ഹൈക്കോടതി

Date:

കൊച്ചി: പന്ത്രണ്ട് വർഷം മുൻപ് പത്തനംതിട്ടയിലുണ്ടായ വാഹനാപകടത്തില്‍  നഴ്സിനും അച്ഛനും ജീവൻ നഷ്ടപ്പെട്ട കേസിൽ ആറര കോടി രൂപ നഷ്ടപരിഹാരം വിധിച്ച് കേരള ഹൈക്കോടതി. ട്രിബ്യൂണലിന്‍റെ ഉത്തരവിനെതിരെ നാഷണല്‍ ഇന്‍ഷൂറന്‍സ് കമ്പനി നല്‍കിയ അപ്പീല്‍ ഹർജി ഹൈക്കോടതി തള്ളി.

ഓസ്ട്രേലിയയില്‍ ഉയര്‍ന്ന ശമ്പളത്തില്‍ നഴ്സായി ജോലി ചെയ്തിരുന്ന കുളത്തുപ്പുഴ സ്വദേശിനി ഷിബി എബ്രഹാം 2013ല്‍  എംബിഎ പരീക്ഷ എഴുതാന്‍ നാട്ടിലെത്തിയതായിരുന്നു. മെയ് 9ന് പരീക്ഷ കേന്ദ്രത്തിലേക്ക് അച്ഛന്‍ എബ്രഹാമിനൊപ്പം ബൈക്കില്‍ യാത്രചെയ്യവെ എതിരെവന്ന ലോറി ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഷിബി സംഭവസ്ഥലത്ത് വെച്ച് തൽക്ഷണം മരിച്ചു. ചികിത്സയിലിരിക്കെ എബ്രഹാമും മരണത്തിന് കീഴടങ്ങി.

ബന്ധുക്കള്‍ നല്‍കിയ കേസില്‍ നഷ്ടപരിഹാരമായി 2.92 കോടി രൂപയും 7 ശതമാനം പരിശയും കോടതി ചെലവായി 7.14 ലക്ഷം രൂപയും അച്ഛന്‍ മരിച്ചതില്‍ 4.92 ലക്ഷം രൂപയും 9 ശതമാനം പലിശയും കോടതി ചെലവായി 26,897 രൂപയും നല്‍കാന്‍ പത്തനംതിട്ട മോട്ടോര്‍ ആക്സിഡന്‍റ് ക്ലെയിം ട്രിബ്യൂണല്‍ വിധിച്ചു. വിധിക്കെതിരെ നാഷണല്‍ ഇന്‍ഷൂറന്‍സ് കമ്പനി ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. നഷ്ട പരിഹാരത്തുക വര്‍ദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഷിബിയുടെ കുടുംബവും ഹൈക്കോടതിയെ സമീപിച്ചു. പതിനാറ് വര്‍ഷത്തെ ഓസ്ട്രേലിയന്‍ ശമ്പളം നഷ്ടപരിഹാരമായി കണക്കാക്കി 73.68 ലക്ഷം രൂപയും 7 ശതമാനം പലിശയും അധികമായി നല്‍കാന്‍  ഹൈക്കോടതി ഉത്തരവായി. ഹര്‍ജി നല്‍കിയ കക്ഷികളുടെ ചെലവും ഇന്‍ഷൂറന്‍സ് കമ്പനിയില്‍ നിന്ന് ഈടാക്കാന്‍ ഉത്തരവിട്ടു.

ഷിബിയുടെ വിദ്യാഭ്യാസ യോഗ്യതയും പ്രവര്‍ത്തി പരിചയവും അപകട മരണം നടന്ന സമയത്തെ ഏഴും പന്ത്രണ്ടും  വയസുള്ള കുട്ടികളുടെ സംരക്ഷണവും  കണക്കിലെടുത്താണ് 6.5 കോടി നഷ്ടപരിഹാരമെന്നും ഹൈക്കോടതി വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related