ഭുവനേശ്വർ : ഒഡീഷയിലെ ബാലസോറിൽ കോളേജ് വിദ്യാർത്ഥിനി തീകൊളുത്തി മരിച്ച സംഭവത്തിൽ പ്രതിഷേധങ്ങൾ ശക്തമാവുകയാണ്. ഇന്ന് രാവിലെ ഒഡീഷ നിയമസഭയ്ക്കും ബിദാൻ സഭയ്ക്കും പുറത്ത് നാടകീയ സംഭവങ്ങളാണ് അരങ്ങേറിയത്. പ്രതിഷേധിക്കാർക്ക് നേരെ പോലീസ് കണ്ണീർ വാതക ഷെല്ലുകളും ജലപീരങ്കികളും പ്രയോഗിച്ചു. ഇത് ഒരു വിദ്യാർത്ഥിക്കു വേണ്ടി മാത്രമല്ല, മറിച്ച് ഓരോ സ്ത്രീയുടെയും സുരക്ഷയ്ക്കും അന്തസ്സിനും മുൻതൂക്കം നൽകുന്ന ഒരു സംവിധാനത്തിനും വേണ്ടിയുള്ള പോരാട്ടമാണെന്നാണ് പ്രതിഷേധക്കാർ വ്യക്തമാക്കുന്നത്.
ബാലസോറിലെ ഫക്കീർ മോഹൻ ഓട്ടോണമസ് കോളേജിൽ ബി.എഡ്. പഠിക്കുന്ന 20 കാരിയായ പെൺകുട്ടി ദീർഘകാലമായി വകുപ്പ് മേധാവിയിൽ നിന്നുമുള്ള ലൈംഗിക പീഡനം സഹിക്കവയ്യാതെ ക്യാമ്പസിൽ തീകൊളുത്തി ആത്മഹത്യ ചെയ്യുകയായിരുന്നു. തിങ്കളാഴ്ച രാത്രി 90 ശതമാനം പൊള്ളലേറ്റ വിദ്യാർത്ഥിനിയെ ഭുവനേശ്വറിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ (എയിംസ്) പ്രവേശിപ്പിച്ചെങ്കിലും മരണത്തിന് കീഴടങ്ങി.
വകുപ്പ് മേധാവിയുടെ ലൈംഗിക പീഡനത്തെക്കുറിച്ച് ആവർത്തിച്ചുള്ള പരാതികൾ പ്രിൻസിപ്പലും കോളേജ് അധികൃതരും അവഗണിച്ചതിനെ തുടർന്നാണ് വിദ്യാർത്ഥിനി ജീവനൊടുക്കിയത്. ഫക്കീർ മോഹൻ കോളേജിലെ ഇന്റേണൽ കംപ്ലയിന്റ് കമ്മിറ്റി (ICC) വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിയായ പ്രൊഫസറെ പുറത്താക്കാൻ ശുപാർശ ചെയ്തിരുന്നു. എന്നിട്ടും, ഇന്റഗ്രേറ്റഡ് ബി.എഡ് വകുപ്പിന്റെ തലവനായ സാഹുവിനെതിരെ കോളേജ് അധികൃതർ ഒരു നടപടിയും സ്വീകരിച്ചില്ല. മാത്രമല്ല, പ്രൊഫസറുടെ പെരുമാറ്റത്തിലും അദ്ധ്യാപന രീതികളിലും മാറ്റം വരുത്താൻ പാനൽ ഉപദേശിച്ചതായാണ് ഐസിസി കോർഡിനേറ്റർ ജയശ്രീ മിശ്ര പറഞ്ഞത്.