ഡോ. സി.ജി. രാമചന്ദ്രന്‍നായര്‍ അന്തരിച്ചു ; വിട പറഞ്ഞത് ശാസ്ത്രസാഹിത്യത്തിന് അനന്യമായ സംഭാവനകള്‍ നല്‍കിയ രസതന്ത്ര ശാസ്ത്രകാരൻ

Date:

തിരുവനന്തപുരം: ശാസ്ത്രസാഹിത്യത്തിന് അനന്യമായ സംഭാവനകള്‍ നല്‍കിയ രസതന്ത്ര ശാസ്ത്രകാരനും ശാസ്ത്ര അദ്ധ്യാപകനും സര്‍വ്വവിജ്ഞാനകോശം ഇന്‍സ്റ്റിറ്റ്യൂട്ട് മുന്‍ ഡയറക്ടറുമായ, തൈക്കാട് ഇലങ്കം നഗര്‍-102 നെക്കാറില്‍ ഡോ. സി.ജി. രാമചന്ദ്രന്‍നായര്‍ (സി.ജി.ആര്‍.-93) അന്തരിച്ചു. നെടുമങ്ങാടിനു സമീപത്തെ ഒരു വൃദ്ധസദനത്തിലായിരുന്നു അവസാനം കഴിഞ്ഞിരുന്നത്. തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം.

1932-ല്‍ ആലുവ കുറ്റിപ്പുഴയില്‍ ജനിച്ച സി.ജി.ആര്‍. രസതന്ത്രത്തില്‍ ഒന്നാം റാങ്കോടെ എംഎസ്‌സിയും ബെംഗളൂരു ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിൽ നിന്ന് സ്വര്‍ണമെഡലോടെ പിഎച്ച്ഡിയും നേടി. രസതന്ത്രത്തിലും മെറ്റീരിയൽ സയൻസിലും അന്താരാഷ്ട്രതലത്തിൽ അംഗീകരിക്കപ്പെട്ട ഗവേഷണ പ്രൊഫസറാണ് അദ്ദേഹം. ജര്‍മ്മനിയിലും ബ്രിട്ടണിലും ഉപരിപഠനം നടത്തിയ അദ്ദേഹം കേരള സര്‍വകലാശാലാ രസതന്ത്രവിഭാഗം തലവന്‍, സയന്‍സ് ഫാക്കല്‍റ്റി ഡീൻ, കേരള സംസ്ഥാന ശാസ്ത്രസാങ്കേതിക പരിസ്ഥിതി കമ്മിറ്റി ചെയര്‍മാന്‍, അള്‍ജിയേഴ്‌സ് സര്‍വകലാശാലയില്‍ പ്രൊഫസര്‍, എംജി സര്‍വ്വകലാശാല യുജിസി ഫെലോ എമരിറ്റസ്, വിഎസ്എസ്‌സി വിസിറ്റിങ് കണ്‍സള്‍ട്ടന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 1988 മുതൽ 90 വരെ  സംസ്ഥാന സര്‍വ്വവിജ്ഞാനകോശം ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടറായിരുന്നു. ഇരുന്നൂറിലധികം ശാസ്ത്രലേഖനങ്ങളുടെയും 120-ഓളം ശാസ്ത്ര പ്രബന്ധങ്ങളുടെയും കര്‍ത്താവാണ്. അന്താരാഷ്ട്ര ജേണലുകളിലായി 111 പഠനങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഒട്ടേറെ വിദേശ സര്‍വ്വകലാശാലകളില്‍ വിസിറ്റിങ് പ്രൊഫസറുമായിരുന്നു.

ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രഥമ ഡയറക്ടറും കവിയുമായ എന്‍.വി. കൃഷ്ണവാരിയര്‍ക്കൊപ്പം മലയാളത്തിലെ വൈജ്ഞാനിക സാഹിത്യത്തിനു നിസ്തുലമായ സംഭാവനകള്‍ അദ്ദേഹം നൽകിയിട്ടുണ്ട്. ഡോ. എ.പി.ജെ. അബ്ദുള്‍കലാമിന്റെ അഗ്നിച്ചിറകുകള്‍, ഇന്ത്യ 2020 എന്നീ പ്രശസ്ത പുസ്തകങ്ങള്‍ ഉള്‍പ്പെടെ ഒട്ടേറെ ശാസ്ത്രപുസ്തകങ്ങള്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്. 20-ാം നൂറ്റാണ്ടിലെ ശാസ്ത്രജ്ഞന്മാര്‍, ശാസ്ത്രഭാവനയുടെ വിസ്മയപ്രപഞ്ചം തുടങ്ങി 24 പുസ്തകങ്ങള്‍ മലയാളത്തിലും അഞ്ച് പുസ്തകങ്ങള്‍ ഇംഗ്ലീഷിലും രചിച്ചിട്ടുണ്ട്.

ഇംഗ്ലീഷ്, ഫ്രഞ്ച്, ജര്‍മ്മന്‍, മലയാളം ഭാഷകളില്‍ പ്രാവീണ്യമുണ്ടായിരുന്നു. സ്വദേശി ശാസ്ത്രപുരസ്‌ക്കാരം, ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് പുരസ്‌ക്കാരം എന്നിവ ലഭിച്ചിട്ടുണ്ട്. ശാസ്ത്രം, സാങ്കേതികവിദ്യ, സംസ്ക്കാരം, ധാർമ്മികത, തത്ത്വചിന്ത, ശാസ്ത്രവും ആത്മീയതയും തമ്മിലുള്ള ബന്ധം എന്നീ വിഷയങ്ങളെക്കുറിച്ച് വിശാലമായി പരാമർശങ്ങൾ നടത്തിയ വ്യക്തി കൂടിയാണ്.

ഭാര്യ കെ. ഭാരതിദേവി രണ്ടു മാസം മുന്‍പാണ് മരിച്ചത്. മക്കള്‍: പരേതയായ ഗിരിജ ദീപക്(ഇന്റര്‍നാഷണല്‍ സ്‌കൂള്‍ അദ്ധ്യാപിക), ഡോ. രാം കെ. മോഹന്‍ (എന്‍വയണ്‍മെന്റൽ എന്‍ജിനിയര്‍, അമേരിക്ക). മരുമക്കള്‍: ദീപക് നായര്‍ (ഇന്‍വെസ്റ്റ്മെന്റ് കണ്‍സള്‍ട്ടന്റ്), ഡോ. അപര്‍ണാമോഹന്‍ (അമേരിക്ക). മൃതദേഹം 25-ന് രാവിലെ 8.30-ന് തൈക്കാട് വീട്ടിലെത്തിക്കും. സംസ്‌ക്കാരം 10.30-ന് തൈക്കാട് ശാന്തികവാടത്തില്‍ നടക്കും.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ആഗോള അയ്യപ്പ സംഗമത്തിലേക്ക് 4,864 അപേക്ഷകൾ ; 3000 എണ്ണം  അംഗീകരിക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ്

ശബരിമല : ആഗോള അയ്യപ്പ സംഗമത്തിനായി 4,864 അപേക്ഷകൾ ലഭിച്ചതായി തിരുവിതാംകൂർ...

കൊല്ലത്ത് കന്യാസ്ത്രീയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കൊല്ലം: കന്യാസ്ത്രീയെ മഠത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തമിഴ്‌നാട് മധുര സ്വദേശിനിയായ...