കീവ് : റഷ്യൻ ഡ്രോൺ ആക്രമണങ്ങളിൽ യുക്രൈനിലെ വിവിധ മേഖലകൾ ഇരുട്ടിലായി. ഒരു ലക്ഷത്തിലധികം വീടുകളിൽ വൈദ്യുതി നഷ്ടപ്പെട്ടതായി യുക്രൈൻ പ്രസിഡൻ്റ് വോളോഡിമിർ സെലൻസ്കി ടെലിഗ്രാമിലൂടെ അറിയിച്ചു. ഊർജ്ജ സൗകര്യങ്ങൾ ലക്ഷ്യമിട്ടാണ് റഷ്യ ഡ്രോൺ ആക്രമണം നടത്തിയത്. പോൾട്ടാവ, സുമി, ചെർണിഹിവ് മേഖലകളാണ് ഇരുട്ടിലായിപ്പോയത്.
റഷ്യ ഒറ്റരാത്രികൊണ്ട് ഏകദേശം 100 ഡ്രോൺ ആക്രമണങ്ങൾ നടത്തിയതായി സെലെൻസ്‌കി പറഞ്ഞു. കൈവിലെ സിവിലിയന്മാർക്കെതിരെ പുടിന്റെ സൈന്യം നടത്തിയ ഏറ്റവും പുതിയ മിസൈൽ ആക്രമണത്തിൽ ഒരു വീട്ടിലെ 3 കുട്ടികളടക്കം 13 പേർ അവരുടെ കിടക്കകളിൽ വെച്ച് ദാരുണമായി കൊല്ലപ്പെട്ടു.
ഖാർകിവ് മേഖലയിലെ ഒരു സ്കൂളും കെർസണിലെ ഒരു ബഹുനില കെട്ടിടവും ഡ്രോൺ ആക്രമണത്തിന് ഇരയായി. യുദ്ധം അവസാനിപ്പിക്കാൻ റഷ്യയെ സമ്മർദ്ദം ചെലുത്തേണ്ടത് അത്യാവശ്യമാണെന്നും അത്തരം സമ്മർദ്ദത്തിനായി പ്രവർത്തിക്കുകയാണെന്നും സെലൻസ്കി പറഞ്ഞു.
ചൊവ്വാഴ്ച സെലൻസ്‌കി ബ്രിട്ടന്റെ സായുധ സേനാ മേധാവി അഡ്മിറൽ സർ ടോണി റഡാകിനെ കീവിൽ വച്ച് കണ്ടിരുന്നു. ശൈത്യകാലത്തിന് മുൻപ് അടിസ്ഥാന സൗകര്യങ്ങൾ നശിപ്പിക്കുകയെന്ന മോസ്കോയുടെ നയത്തിന്റെ തുടർച്ചയാണിതെന്ന് യുക്രൈൻ ഊർജ്ജ മന്ത്രാലയം ആരോപിച്ചു. രാജ്യത്തിൻ്റെ വൈദ്യുതി ഉത്പാദന ശേഷിയുടെ പകുതിയും കഴിഞ്ഞവർഷം റഷ്യ നശിപ്പിച്ചു. എന്നാൽ അടുത്തിടെ യുക്രൈൻ റഷ്യൻ റിഫൈനറികളെയും ഒരു എണ്ണ ഡിപ്പോയെയും ആക്രമിച്ചിരുന്നു.
യുക്രൈൻ്റെ പ്രദേശങ്ങൾ സ്വന്തമാക്കുന്നതിനായി റഷ്യ കരയിലൂടെയുള്ള ആക്രമണം തുടരുകയാണ്. റഷ്യൻ സൈന്യം ഡിനിപ്രോപെട്രോവ്സ്ക് മേഖലയിലേക്ക് കടന്നതായി ഒരു യുക്രൈൻ സൈനിക ഉദ്യോഗസ്ഥൻ ചൊവ്വാഴ്ച പറഞ്ഞു.
ഡൊനെറ്റ്സ്കിനെയും യുക്രൈൻ്റെ നാല് കിഴക്കൻ പ്രദേശങ്ങളെളെയും റഷ്യ ലക്ഷ്യമാക്കുന്നുണ്ട്. ഈ പ്രദേശങ്ങൾക്കായി അലാസ്ക കൂടിക്കാഴ്ചയിൽ റഷ്യൻ പ്രസിഡൻ്റ് വ്ലാഡിമിർ പുടിൻ അവകാശവാദം ഉന്നയിച്ചിരുന്നു. ഡൊനെറ്റ്സ്ക് വിട്ടുനൽകണമെന്നായിരുന്നു പുടിൻ്റെ ആവശ്യം. ഇക്കാര്യം അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് സെലൻസ്കിയെ അറിയിച്ചിരുന്നു. തങ്ങളുടെ പ്രദേശങ്ങൾ വിട്ടുനൽകിയുള്ള ഒത്തുതീർപ്പ് ഫോർമുലയോട് യോജിക്കാനാവില്ലെന്ന് സെലൻസ്കി പറഞ്ഞു. എന്നാൽ ഡിനിപ്രോപെട്രോവ്സ്ക് മേഖല വരുതിയിലാക്കാൻ താൽപ്പര്യം ഇല്ലാതിരുന്നിട്ടും മേഖലയിലേക്ക് റഷ്യൻ സൈന്യം കടക്കുകയായിരുന്നു.