തിരുവനന്തപുരം : വിമാനത്തിനുള്ളിൽ വെച്ച് മുഖ്യമന്ത്രിയെ യൂത്ത്കോണ്‍ഗ്രസ് പ്രവർത്തകർ വധിക്കാൻ ശ്രമിച്ചുവെന്ന കേസിൽ കുറ്റപത്രത്തിന് അനുമതി നൽകാതെ കേന്ദ്രസർക്കാർ. സിവിൽ ഏവിയേഷൻ വകുപ്പ് ചുമത്തി പ്രോസിക്യൂഷൻ അനുമതി ചോദിച്ച റിപ്പോർട്ടിനാണ് കേന്ദ്രം അനുമതി നിഷേധിച്ചത്. വിമാന സുരക്ഷാ നിയമം ഈ കേസിൽ നിലനിൽക്കില്ലെന്ന് കേന്ദ്ര സർക്കാർ സംസ്ഥാനത്തെ അറിയിച്ചു. മുൻ എംഎൽഎ ശബരിനാഥൻ ഉള്‍പ്പെടെ നാല് കോണ്‍ഗ്രസ് പ്രവർത്തകരാണ് കേസിലെ പ്രതികള്‍.
കണ്ണൂരിൽ നിന്നും തിരുവനന്തപുരത്തിറങ്ങിയ ഇൻഡിഗോ 6 ഇ- 7407 ഉളളിൽ വച്ച് മൂന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചുവെന്നാണ് കേസ്. 2022 ജൂൺ 13-നാണ് സംഭവം. ഫർസീൻ മജീദ്, ആർകെ നവീൻകുമാർ, സുനിത് നാരായണൻ എനിവർക്കെതിരെയാണ് കേസെടുത്തത്. ഗൂഢാലോചനയിൽ അന്നത്തെ യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡൻ്റായിരുന്ന കെഎസ് ശബരിനാഥനെയും പ്രതിചേർത്തിരുന്നു. യൂത്ത് കോണ്‍ഗ്രസുകാരുടെ വാട്സ് ആപ്പ് ഗ്രൂപ്പിൽ വിമാനത്തിലെ പ്രതിഷേധം ആഹ്വാനം ചെയ്തുവെന്നായിരുന്നു ശബരീനാഥിന് എതിരെയുള്ള കുറ്റം.
മുഖ്യമന്ത്രിയെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് പ്രവർത്തർ പാഞ്ഞടുത്തെന്നായിരുന്നു പോലിസ് റിപ്പോർട്ട്. വധശ്രമത്തിന് പുറമേ വ്യോമയാന നിയമത്തിലെ വകുപ്പും ചുമത്തിയാണ് പ്രത്യേകസംഘം പ്രോസിക്യൂഷൻ അനുമതിക്കായി കുറ്റപത്രം സർക്കാരിന് നൽകിയത്. വ്യോമയാന നിയമമുള്ളതിനാൽ പ്രോസിക്യൂഷൻ അനുമതിക്കായി സംസ്ഥാനം കേന്ദ്രത്തിന് റിപ്പോർട്ട് കൈമാറി.
കേന്ദ്രാനുമതി ലഭിക്കാത്തിനാൽ മൂന്നു വർഷമായി മുഖ്യമന്ത്രിക്കെതിരായ വധശ്രമക്കേസിൽ കുറ്റപത്രം സമർപ്പിക്കാൻ പോലീസിന് കഴിഞ്ഞില്ല. അനുമതിക്കായി നിരവധി പ്രാവശ്യം സംസ്ഥാന കത്തു നൽകി. ഒടുവിൽ രണ്ടാഴ്ച മുമ്പ് അനുമതി നിഷേധിച്ച് കേന്ദ്രം മറുപടി നൽകി. വ്യോമയാന നിയമം നിലനിൽക്കില്ലെന്നാണ് കേന്ദ്രത്തിൻെറ മറുപടി. തുടർ നടപടിക്കായി സംസഥാന പോലീസ് മേധാവിയോട് അഭിപ്രായം തേടിയിരിക്കുകയാണ് ആഭ്യന്തര സെക്രട്ടറി.