റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാനുള്ള ചർച്ചകൾ ഒരു ഭാഗത്ത് നടക്കവെ, റഷ്യ വീണ്ടും യുക്രെയ്നെതിരെ ആക്രമണം അഴിച്ചുവിട്ടു. റഷ്യൻ ആക്രമണത്തിന് യുക്രെയ്ൻ വക മറുപടിയും ഉടനടിയുണ്ടായി. റഷ്യയുടെ ആക്രമണത്തിൽ യുക്രെയ്നിലെ പ്രധാന സർക്കാർ കെട്ടിടം കത്തി നശിച്ചു. കെട്ടിടത്തിന്റെ മുകളിൽ തീപിടുത്തമുണ്ടായതായി യുക്രേനിയൻ തലസ്ഥാനത്തെ സൈനിക ഭരണ മേധാവി തിമൂർ തകചെങ്കോ പറഞ്ഞു.
അതേസമയം, കീവ് ആക്രമണത്തിന് മറുപടിയായി റഷ്യയിലെ ബ്രയാൻസ്ക് മേഖലയിലെ ഡ്രുഷ്ബ എണ്ണ പൈപ്പ് ലൈൻ യുക്രെയ്ൻ ആക്രമിച്ചു. ഹംഗറിയിലേക്കും സ്ലൊവാക്യയിലേക്കും എണ്ണ വിതരണം ചെയ്യുന്ന ട്രാൻസിറ്റ് പൈപ്പ് ലൈനാണ് യുക്രെയ്ൻ ആക്രമിച്ചത്.
കീവിൽ റഷ്യ രാത്രിയിൽ നടത്തിയ ആക്രമണത്തിൽ ഒരു കുഞ്ഞ് ഉൾപ്പെടെ മൂന്ന് പേർ കൊല്ലപ്പെടുകയും 18 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി യുക്രേനിയൻ ഉദ്യോഗസ്ഥർ പറഞ്ഞു. ചികിത്സയിൽ കഴിയുന്ന അഞ്ച് പേരിൽ ഒരു ഗർഭിണിയും ഉൾപ്പെടുന്നു.
തലസ്ഥാനത്തെ നിരവധി കെട്ടിടങ്ങൾ, സർക്കാർ ആസ്ഥാനം ഉൾപ്പെടെ, അഗ്നിക്കിരയായി. നഗരത്തിൽ ഡ്രോണുകൾ വർഷിച്ചതോടെയാണ് ആക്രമണം ആരംഭിച്ചതെന്ന് കീവ് മേയർ വിറ്റാലി ക്ലിറ്റ്ഷ്കോ പറഞ്ഞു.
ഡാർണിറ്റ്സ്കിയിലെ ഒരു റെസിഡൻഷ്യൽ കെട്ടിടത്തിന്റെ നാല് നിലകളിൽ രണ്ടെണ്ണത്തിൽ തീപ്പിടുത്തമുണ്ടായതായും അതിന്റെ ഘടന ഭാഗികമായി നശിച്ചതായും സംസ്ഥാന അടിയന്തര ഉദ്യോഗസ്ഥർ റിപ്പോർട്ട് ചെയ്തു. യുക്രെയ്നിന്റെ മദ്ധ്യ നഗരമായ ക്രെമെൻചുക്കിൽ ഡസൻ കണക്കിന് സ്ഫോടനങ്ങളാണ് ഉണ്ടായത്. ചില പ്രദേശങ്ങളിൽ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടതായി മേയർ വിറ്റാലി മലെറ്റ്സ്കി ടെലിഗ്രാമിൽ പറഞ്ഞു.