(Photo Courtesy : X)
ദോഹ : ദോഹയിൽ ആക്രമണം നടത്തി ഇസ്രയേൽ. ഹമാസ് കേന്ദ്രങ്ങൾ ലക്ഷ്യമിട്ടായിരുന്നു ഇസ്രയേൽ സ്ഫോടനം നടത്തിയത്. കത്താര പ്രവിശ്യയിൽ ആയിരുന്നു സ്ഫോടനം. ഒന്നിലധികം സ്ഫോടന ശബ്ദങ്ങൾ കേട്ടതായാണ് വിവരം.
ദോഹ ലക്ഷ്യമിട്ടുള്ള ആക്രമണം ഹമാസിന്റെ നേതൃത്വത്തെ ലക്ഷ്യമിട്ടാണെന്ന് ഇസ്രയേൽ ഡിഫൻസ് ഫോഴ്സ് സ്ഥിരീകരിച്ചു. ഹമാസ് നേതാവ് ഖലീൽ അൽ ഹയ്യ കൊല്ലപ്പെട്ടുവെന്നാണ് ഇസ്രയേൽ അവകാശപ്പെടുന്നത്. എന്നാൽ ഖലീൽ അൽ ഹയ്യ ഉൾപ്പെടെയുള്ള നേതാക്കൾ സുരക്ഷിതരാണെന്ന് ഹമാസ് വ്യക്തമാക്കി.
ആക്രമണത്തിൽ രൂക്ഷ വിമർശനമാണ് ഖത്തർ വിദേശകാര്യ മന്ത്രാലയം നടത്തിയത്. “ഇത്തരം ക്രിമിനല്‍ കടന്നാക്രമണങ്ങള്‍ ഒരു കാരണവശാലും ഖത്തര്‍ അംഗീകരിക്കില്ല. ഇസ്രയേലിന്റെ ഭീരുത്വമാണ് വെളിവായിരിക്കുന്നത്. ഖത്തര്‍ പരമാധികാരത്തിനു വെല്ലുവിളി ഉയര്‍ത്തുന്ന പ്രവര്‍ത്തനങ്ങള്‍ ഒരിക്കലും അംഗീകരിക്കാനാവില്ല. വീണ്ടുവിചാരമില്ലാത്ത ഇസ്രയേലിന്റെ ഇത്തരം പ്രവര്‍ത്തനങ്ങളോട് സഹിഷ്ണുത പുലര്‍ത്താന്‍ ഖത്തറിനാകില്ല.” – മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
ഇസ്രയേലിന്റെ ആക്രമണത്തിൽ അടിയന്തരമായ അന്വേഷണം നടത്തിവരികയാണെന്നും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനുള്ള എല്ലാ നടപടികളും ശക്തമാക്കിയിട്ടുണ്ടെന്നും ഖത്തർ വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. ഇസ്രയേൽ – പലസ്തീൻ യുദ്ധം അവസാനിപ്പിക്കാനുള്ള മധ്യസ്ഥ ശ്രമങ്ങളിൽ നിന്ന് പിൻവാങ്ങിയതായും ഖത്തർ അറിയിച്ചു.