ആലപ്പുഴ : സിപിഐഎം മുതിർന്ന നേതാവ് ജി സുധാകരന് എതിരായ പാർട്ടി രേഖ പുറത്തായ സംഭവത്തിൽ അന്വേഷണം ആരംഭിച്ച് സിപിഐഎം ജില്ലാ നേതൃത്വം. ഇന്നലെ വീട്ടിലെത്തിയ നേതാക്കളോട് ഇക്കാര്യത്തിൽ ജി സുധാകരൻ പരാതി പറഞ്ഞിരുന്നു. തർക്കങ്ങൾക്കിടെ സുധാകരനെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങളും തുടരുന്നുണ്ട്.
പാർട്ടി നേതൃത്വവും ജി സുധാകരനും തമ്മിലുള്ള അസ്വാരസ്യങ്ങൾക്കിടെയാണ് 2021ലെ അന്വേഷണ റിപ്പോർട്ട് പുറത്തായത്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിലെ ജി സുധാകരന്റെ വീഴ്ച്ചകൾ എണ്ണി പറഞ്ഞുകൊണ്ടുള്ള റിപ്പോർട്ടാണ് പുറത്തായത്. ഇതിൽ ക്ഷോഭിച്ച് സുധാകരൻ പാർട്ടിയോട് പരാതി അറിയിക്കുകയും ചെയ്തിരുന്നു.
റിപ്പോർട്ട് പുറത്ത് വിട്ടവരെ കണ്ടെത്തണം, നടപടി സ്വീകരിക്കണം, ഗൂഡാലോചന പുറത്തു കൊണ്ടു വരണം. വീട്ടിലെത്തിയ കേന്ദ്രകമ്മറ്റി അംഗം സി എസ് സുജാതയോടും ജില്ലാ സെക്രട്ടറി ആർ നാസറിനോടും ജി സുധാകരൻ ആവശ്യപ്പെട്ടു. സംഭവത്തിൽ ജില്ലാ കമ്മറ്റി അന്വേഷണം ആരംഭിച്ചു. നവംബർ ആദ്യവാരം ചേരുന്ന ജില്ലാ കമ്മറ്റിയിൽ അന്വേഷണത്തിന്റെ വിവരങ്ങൾ വ്യക്തമാക്കും. പാർട്ടിയെ ബാധിക്കുന്ന പരസ്യ പ്രസ്താവനകൾ ഒഴിവാക്കണമെന്ന് ജി സുധാകരനും മറ്റു നേതാക്കൾക്കും നേതൃത്വം നിർദ്ദേശം നൽകിയിട്ടുണ്ട്.