ചെന്നൈ: 190 കെട്ടിടങ്ങൾക്കും റെയിൽപ്പാതയ്ക്കും അടിയിലൂടെ ഇനി ചെന്നൈ മെട്രോ ഓടും. മെട്രോയുടെ നാലാം കോറിഡോറിലെ വളരെ നിർണ്ണായകമായ തുരങ്കം പണി പൂർത്തിയായി. പനഗൽ പാർക്ക് സ്റ്റേഷനും കൊടമ്പാക്കം റാമ്പിനും ഇടയിലാണ് ഈ ഇരട്ട തുരങ്കപാത. 2,047 മീറ്റർ നീളം വരുന്ന തുരങ്കത്തിന്റെ പ്രവൃത്തി തുടങ്ങിയത് 2024 മെയ് 2നാണ്.
കടുത്ത വെല്ലുവിളികളെ മറികടന്ന് മികച്ച എന്‍ജിനീയറിങ് നേടിയ തിളക്കമാർന്ന വിജയം കൂടിയാണീ തുരങ്കപാത. 190 കെട്ടിടങ്ങൾക്ക് അടിയിലൂടെയാണ് കടന്നുപോകുന്ന തുരങ്കത്തിൻ്റെ മുകളിലിരിക്കുന്ന കെട്ടിടങ്ങളിൽ 50 എണ്ണം പഴക്കമുള്ളതും നിലവിൽ താമസക്കാരുള്ളതുമാണെന്നതാണ് ശദ്ധേയം. ഒരു റെയിൽവേ ലൈനിന് താഴെയായും സമാന്തരമായി തുരങ്കം കടന്നുപോകുന്നുണ്ട്. രണ്ട് പള്ളികൾക്കും കൊടമ്പാക്കം ഫ്ലൈ ഓവറിനും താഴെക്കൂടെയും തുരങ്ക യാത്ര തുടരും. ജനജീവിതത്തിനോ ഗതാഗതത്തിനോ തടസ്സമുണ്ടാക്കാതെയാണ് ഇതിൻ്റെ പ്രവർത്തികളത്രയും നടപ്പിലാക്കിയത്. ലോകോത്തര നിലവാരത്തിലുള്ള ഈ ഭൂഗർഭ മെട്രോ ചെന്നൈ മെട്രോ നിർമ്മാണത്തിലെ സുപ്രധാനമായ നാഴികക്കല്ലാണ്. .
നാലാം ലൈൻ ചെന്നൈ മെട്രോ രണ്ടാം ഘട്ടം ലൈറ്റ് ഹൗസിനും പൂനമല്ലി ബൈപാസിനും ഇടയിലുള്ളത് 26.8 കിലോമീറ്റർ ദൂരമാണ്. ഇതിൽ 12 ഭൂഗർഭ സ്റ്റേഷനുകളാണുള്ളത്. 18 സ്റ്റേഷനുകൾ ഉയരപ്പാതയിലും. ചെന്നൈ മെട്രോ റെയിൽ പ്രോജക്റ്റിൻ്റെ രണ്ടാം ഘട്ടത്തിലെ പാക്കേജ് UG-2 പ്രകാരമാണ് ഈ പ്രവൃത്തികൾ നടക്കുന്നത്.
2024 മാർച്ച് 1-നാണ് തുരങ്കനിർമ്മാണത്തിന്റെ ആദ്യ ഡ്രൈവ് ആരംഭിച്ചത്. 2024 മെയ് 14 മുതൽ പ്രധാന ഡ്രൈവിലേക്ക് മാറി. 594 ദിവസം കൊണ്ടാണ് ഏതാണ്ട് രണ്ട് കിലോമീറ്ററിലധികം വരുന്ന തുരങ്കം പൂർത്തിയാക്കിയത്. രണ്ടാം ഘട്ട പ്രോജക്റ്റിൽ ഇതുവരെയുള്ളതിൽ വെച്ച് ഏറ്റവും ദൈർഘ്യമേറിയ തുരങ്കമാണ്. തുരങ്കനിർമ്മാണം പൂർത്തീകരിക്കുന്ന ഘട്ടത്തിൽ ചെന്നൈ മെട്രോ റെയിൽ ലിമിറ്റഡിൻ്റെ ഡയറക്ടർ ടി. അർജുനൻ, ജനറൽ മാനേജർ ആർ. രംഗനാഥൻ, ജനറൽ കൺസൾട്ടൻ്റ് ടീം ലീഡർ മുരുഗമൂർത്തി തുടങ്ങിയവരുടെ സാന്നിദ്ധ്യമുണ്ടായിരുന്നു. മറ്റ് ഉദ്യോഗസ്ഥരും കരാറുകാരും ജീവനക്കാരും ചടങ്ങിൽ പങ്കെടുത്തു.