കോയമ്പത്തൂര്‍: നഗരത്തെ ഞെട്ടിച്ച കൂട്ടബലാത്സംഗക്കേസില്‍ 24 മണിക്കൂറിനുള്ളില്‍ പ്രതികളെ കീഴ്പ്പെടുത്തി തമിഴ്നാട് പോലീസ്. മൂന്ന് പ്രതികളെയും വെടിവെച്ച് കീഴ്പ്പെടുത്തുകയായിരുന്നെന്നാണ് പോലീസ് പറയുന്നത്. സതീഷ്, ഗുണ, കാര്‍ത്തിക് എന്നിവരാണ് അറസ്റ്റിലായത്. കാലിന് വെടിയേറ്റ മൂന്ന് പ്രതികളും ആശുപത്രിയില്‍ ചികിത്സയിലാണെന്ന് പോലീസ് അറിയിച്ചു.
പ്രതികള്‍ മൂന്നുപേരും കോവില്‍പാളയത്ത് നിന്ന് മോഷ്ടിച്ച ബൈക്കിലാണ് എത്തിയതെന്ന് കണ്ടെത്തിയ പീളമേട് പോലീസ്, കോയമ്പത്തൂര്‍ സിറ്റി പോലീസ് കമ്മീഷണറുടെ നേതൃത്വത്തില്‍ ഏഴ് സംഘങ്ങളായി തിരിഞ്ഞ് വ്യാപകമായ തിരച്ചിൽ നടത്തിയതിന് പിന്നാലെയാണ് പ്രതികൾ പിടിയിലാകുന്നത്. കോയമ്പത്തൂരിലെ വെള്ളക്കിണറിൽ വെച്ച് തിങ്കളാഴ്ച അര്‍ദ്ധരാത്രിയാണ് മൂന്ന് പ്രതികളെയും പോലീസ് കീഴ്പ്പെടുത്തിയത്. പ്രതികള്‍ പോലീസിനെ ആക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചതോടെ കാലിന് വെടിവെച്ച് വീഴ്ത്തുകയായിരുന്നെന്നാണ് പോലീസ് ഭാഷ്യം.
കോയമ്പത്തൂരിലെ സ്വകാര്യ കോളേജില്‍ എംബിഎ വിദ്യാര്‍ത്ഥിനിയായ 21-കാരിയാണ് അതിക്രമത്തിനിരയായത്. ഞായറാഴ്ച രാത്രി 11 മണിയോടെ കോയമ്പത്തൂര്‍ വിമാനത്താവളത്തിന് സമീപമായിരുന്നു സംഭവം. സുഹൃത്തായ 23-കാരനൊപ്പം കാറിലിരിക്കുമ്പോള്‍ ബൈക്കില്‍ വന്ന പ്രതികള്‍ ഇരുവരെയും ചോദ്യംചെയ്യുകയും കല്ലുകൊണ്ട് കാറിന്റെ ഗ്ലാസ് തകര്‍ക്കാൻ ശ്രമിക്കുകയും ചെയ്തു. ഇതോടെ ഇരുവരും പേടിച്ചു പുറത്തിറങ്ങി. രണ്ടുപേര്‍ ചേര്‍ന്ന് യുവാവിനെ കല്ലുകൊണ്ടും വടികൊണ്ടും ആക്രമിക്കുന്നതിനിടെ മൂന്നാമന് യുവതിയെ കടന്നു പിടിച്ചു. എതിര്‍ത്ത യുവതിയെ മൂന്നുപേരും ചേര്‍ന്നു ബലം പ്രയോഗിച്ചു കൊണ്ടുപോയി അര കിലോമീറ്റർ അകലെയുള്ള ആളൊഴിഞ്ഞ പറമ്പില്‍ വെച്ച് കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു.
മര്‍ദ്ദനമേറ്റ് അവശനായ യുവാവുതന്നെയാണ് അല്പസമയത്തിനുശേഷം പോലീസ് കണ്ട്രോള് റൂമിൽ വിവരമറിയിച്ചത്. അഞ്ചുമണിക്കൂറോളം തിരച്ചിലിനുശേഷം തിങ്കളാഴ്ച പുലര്‍ച്ചെ നാലുമണിയോടെയാണ് റെയില്‍പ്പാളത്തിനോട് ചേര്‍ന്നുള്ള വിജനമായ പറമ്പില്‍ യുവതിയെ വിവസ്ത്രയാക്കപ്പെട്ട നിലയില്‍ പോലീസ് കണ്ടെത്തിയത്. അവശനിലയിലായ യുവതി ഇപ്പോൾ സ്വകാര്യ ആശുപത്രിയില്‍ ചികിൽസയിലാണ്.
