കൊച്ചി : കളമശ്ശേരിയിൽ വമ്പൻ സ്കിൽ ഡെവലപ്മെൻ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഒരുങ്ങുന്നു.100 കോടി രൂപ ചിലവിലാണ് പദ്ധതി നടപ്പിലാക്കുന്നത്. ബിപിസിഎൽ ആണ് പദ്ധതി നടപ്പാക്കാൻ മുന്നോട്ട് വന്നതെന്ന് വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞു.
“ലോകം ഏറ്റവും ആധുനികമായ വ്യവസായങ്ങളിലേക്ക് മാറുമ്പോൾ കമ്പനികൾ ആവശ്യപ്പെടുന്നത് അതിനനുസരിച്ചുള്ള നൈപുണ്യമുള്ള ചെറുപ്പക്കാരെയാണ്. ഇത്തരത്തിൽ നൈപുണ്യമുള്ള ചെറുപ്പക്കാരെ യാതൊരു മുടക്കവുമില്ലാതെ വിതരണം ചെയ്യാൻ കഴിയും വിധത്തിൽ നമ്മുടെ ടാലൻ്റ് പൂളിനെ ഒന്നുകൂടെ നവീകരിക്കാനാണ് ഈ കേന്ദ്രം ഉദ്ദേശിക്കുന്നത്.” – മന്ത്രി വ്യക്തമാക്കി.
തെരഞ്ഞെടുക്കപ്പെടുന്ന മുഴുവൻ വിദ്യാർത്ഥികളുടെയും ഫീസ്, താമസം, ഭക്ഷണം, യൂണിഫോം, പുസ്‌തകങ്ങൾ എന്നിവ സൗജന്യമായിരിക്കും. ഇതിനായി പ്രതിവർഷം 10 കോടി രൂപ വീതം ബിപിസി എൽ ചെലവഴിക്കും. മൂന്ന് മുതൽ ആറ് മാസം വരെയുള്ള കോഴ്സുകൾക്കായി ഒരു വിദ്യാർത്ഥിക്ക് ശരാശരി 1.30ലക്ഷം രൂപയാണ് സംസ്ഥാന സർക്കാർ ചെലവഴിക്കുന്നത്. “ഇതിൽ നിന്നുതന്നെ എത്രമാത്രം ശ്രദ്ധയോടെയും അർപ്പണബോധത്തോടെയുമാണ് നമ്മുടെ കുട്ടികൾക്കായി സർക്കാർ ഈ പദ്ധതി നടപ്പിലാക്കുന്നതെന്ന് മനസ്സിലാക്കാം.” – പി രാജീവ് കൂട്ടിച്ചേർത്തു. ഒരു വർഷം 1600 വിദ്യാർത്ഥികൾക്ക് നൈപുണ്യവികസനം സാദ്ധ്യമാക്കി ഇവിടെത്തന്നെ തൊഴിലെടുക്കാനുള്ള അവസരം സൃഷ്ടിക്കാനാണ് സർക്കാർ നീക്കം.
ടി.സി.സി കൈമാറിയ നാല് ഏക്കർ ഭൂമിയിൽ ഒരുങ്ങുന്ന ക്യാമ്പസിൽ 1,10,000 ചതുരശ്ര അടി വിസ്തൃതിയിൽ എല്ലാ സൗകര്യങ്ങളോടും കൂടിയാണ് ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ നിർമ്മാണം. അഡ്വാൻസ്ഡ് വെൽഡിങ് വിത്ത് റോബോട്ടിക്സ്, പ്രിസിഷൻ മാനുഫാക്ചറിങ്, റോബോട്ടിക്സ് ആൻഡ് ഓട്ടോമേഷൻ, ഇലക്ട്രിക് ഹോം ഓട്ടോമേഷൻ, ഇൻഡസ്ട്രിയൽ ട്രാൻസ്പോർട്ടേഷൻ, വാട്ടർ മാനേജ്മെൻറ് ആൻ്റ് മോഡേൺ പ്ലംബിംഗ്, അഡ്വാൻസ്ഡ് കമ്പ്യൂട്ടിംഗ്, ക്ലൈമറ്റ് ആന്റ് എൻവിയോൺമെൻറ് മാനേജ്മെൻറ്, മീഡിയ ആൻ്റ് എൻ്റർടെയ്ൻമെൻ്റ്, സ്മാർട്ട് മാനുഫാക്ചറിങ് തുടങ്ങിയ വിഷയങ്ങളിൽ കോഴ്സുകൾ ഉണ്ടായിരിക്കും. നൈപുണി വികസന രംഗത്തുള്ള അസാപ്, എൻ.ടി.ടി.എഫ് തുടങ്ങിയ സ്ഥാപനങ്ങളുമായി സഹകരിച്ചായിരിക്കും ഇൻസ്റ്റിറ്റ്യൂട്ട് പ്രവർത്തിക്കുക.
