സംസ്ഥാനത്ത് ഇ-ഹെൽത്ത് പദ്ധതിക്ക് ചരിത്ര മുന്നേറ്റം : മന്ത്രി വീണാ ജോര്‍ജ്

Date:

തിരുവനന്തപുരം : സംസ്ഥാനത്ത് ആരോഗ്യമേഖലയില്‍ ഡിജിറ്റല്‍ സാങ്കേതികവിദ്യ ഫലപ്രദമായി ഉപയോഗിക്കുന്നതിൻ്റെ ഭാഗമായി നടപ്പിലാക്കിയ ഇ-ഹെൽത്ത് പദ്ധതി ചരിത്രപരമായ മുന്നേറ്റം കൈവരിച്ചതായി മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനത്തെ 1001 ആരോഗ്യ സ്ഥാപനങ്ങളില്‍ ഇ-ഹെല്‍ത്ത് സംവിധാനം ഇതിനകം സജ്ജമാക്കിയതായും, 2.63 കോടിയിലധികം (2.63 കോടി) ജനങ്ങള്‍ സ്ഥിര യു.എച്ച്.ഐ.ഡി. (Unique Health ID) രജിസ്‌ട്രേഷന്‍ എടുത്തതായും മന്ത്രി അറിയിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വീണാ ജോർജ് ഇക്കാര്യം വ്യക്തമാക്കിയത്.

വീണാ ജോർജിൻ്റെ ഫെയ്സ്ബുക്ക്പോസ്റ്റ് പൂർണ്ണരൂപം

നാം മുന്നോട്ട്🙏🏻
ഡിജിറ്റല്‍ ഹെല്‍ത്തില്‍ ചരിത്ര മുന്നേറ്റം: 1001 ആരോഗ്യ സ്ഥാപനങ്ങളില്‍ ഇ ഹെല്‍ത്ത്
2.63 കോടി ജനങ്ങള്‍ സ്ഥിര യു.എച്ച്.ഐ.ഡി. രജിസ്ട്രേഷന്‍ എടുത്തു
ക്യൂ നില്‍ക്കാതെ ആശുപത്രി അപ്പോയിന്റ്‌മെന്റ് എടുക്കാം
സംസ്ഥാനത്തെ 1001 ആരോഗ്യ സ്ഥാപനങ്ങളില്‍ ഇ ഹെല്‍ത്ത് സംവിധാനം സജ്ജമായി. മെഡിക്കല്‍ കോളേജുകളിലെ 19 സ്ഥാപനങ്ങള്‍ കൂടാതെ 33 ജില്ല/ജനറല്‍ ആശുപത്രികള്‍, 87 താലൂക്ക് ആശുപത്രികള്‍, 77 സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍, 554 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍, 99 നഗര കുടുംബാരോഗ്യ കേന്ദ്രങ്ങള്‍, 15 സ്പെഷ്യാലിറ്റി ആശുപത്രികള്‍, 3 പബ്ലിക് ഹെല്‍ത്ത് ലാബുകള്‍, 114 മറ്റ് ആരോഗ്യ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലാണ് ഇ ഹെല്‍ത്ത് നടപ്പിലാക്കിയത്. തിരുവനന്തപുരം 150, കൊല്ലം 61, പത്തനംതിട്ട 37, ആലപ്പുഴ 65, കോട്ടയം 57, ഇടുക്കി 32, എറണാകുളം 100, തൃശൂര്‍ 99, പാലക്കാട് 68, മലപ്പുറം 106, കോഴിക്കോട് 89, വയനാട് 37, കണ്ണൂര്‍ 62, കാസര്‍ഗോഡ് 38 എന്നിങ്ങനെയാണ് ജില്ലാ അടിസ്ഥാനത്തില്‍ ഇ ഹെല്‍ത്ത് സജ്ജമാക്കിയത്.

ഇതുവരെ 2.63 കോടിയിലധികം ജനങ്ങള്‍ ഇ ഹെല്‍ത്തിലൂടെ സ്ഥിര യു.എച്ച്.ഐ.ഡി. രജിസ്ട്രേഷന്‍ എടുത്തു. താത്ക്കാലിക രജിസ്‌ട്രേഷനിലൂടെ 6.73 കോടിയിലധികമാണ് ചികിത്സ തേടിയത്. 16.85 ലക്ഷം പേരാണ് ഇ ഹെല്‍ത്ത് സംവിധാനത്തിലൂടെ അഡ്മിറ്റായി ചികിത്സ തേടിയത്. ആരോഗ്യ രംഗത്ത് ഡിജിറ്റല്‍ സാങ്കേതികവിദ്യ ഫലപ്രദമായി നടപ്പിലാക്കി വരുന്നു. ഡിജിറ്റലായി പണമടയ്ക്കാനുള്ള സംവിധാനം, ഓണ്‍ലൈനായി ഒപി ടിക്കറ്റ്, എം-ഇഹെല്‍ത്ത് ആപ്പ്, സ്‌കാന്‍ എന്‍ ബുക്ക് സംവിധാനങ്ങള്‍ എന്നിവ അടുത്തിടെ സജ്ജമാക്കി.
ഇ ഹെല്‍ത്തിലൂടെ ആശുപത്രിയില്‍ ക്യൂ നില്‍ക്കാതെ നേരത്തെ തന്നെ ഒപി ടിക്കറ്റ് എടുക്കാന്‍ കഴിയുന്നു. വീണ്ടും ചികിത്സ തേടണമെങ്കില്‍ ആശുപത്രിയില്‍ നിന്നും തന്നെ അഡ്വാന്‍സ് ടോക്കണ്‍ എടുക്കാനുള്ള സംവിധാനവും സജ്ജമാണ്. ഇ ഹെല്‍ത്ത് പോര്‍ട്ടല്‍ (https://ehealth.kerala.gov.in) വഴിയും എം-ഇഹെല്‍ത്ത് ആപ്പ് (https://play.google.com/store/apps/details…) വഴിയും അഡ്വാന്‍സ് ടോക്കണ്‍ എടുക്കാം. ഇതിലൂടെ കാത്തിരിപ്പ് വളരെ കുറയ്ക്കാനാകും.
എങ്ങനെ യുണിക്ക് ഹെല്‍ത്ത് ഐഡി സൃഷ്ടിക്കും?
ഇ ഹെല്‍ത്ത് വഴിയുള്ള സേവനങ്ങള്‍ ലഭിക്കുവാന്‍ ആദ്യമായി തിരിച്ചറിയില്‍ നമ്പര്‍ സൃഷ്ടിക്കണം. അതിനായി https://ehealth.kerala.gov.in എന്ന പോര്‍ട്ടലില്‍ കയറി രജിസ്റ്റര്‍ ലിങ്ക് ക്ലിക്ക് ചെയ്യണം. അതില്‍ ആധാര്‍ നമ്പര്‍ നല്‍കുക. തുടര്‍ന്ന് ആധാര്‍ രജിസ്റ്റര്‍ ചെയ്ത നമ്പരില്‍ ഒടിപി വരും. ഈ ഒടിപി നല്‍കുമ്പോള്‍ ഓണ്‍ലൈന്‍ വ്യക്തിഗത ആരോഗ്യ തിരിച്ചറിയല്‍ നമ്പര്‍ ലഭ്യമാകും. ഇത് പോര്‍ട്ടല്‍ വഴി ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്.
ആദ്യതവണ ലോഗിന്‍ ചെയ്യുമ്പോള്‍ ഇത്തരത്തിലുള്ള 16 അക്ക വ്യക്തിഗത ആരോഗ്യ തിരിച്ചറിയല്‍ നമ്പറും പാസ് വേര്‍ഡും മൊബൈലില്‍ മെസേജായി ലഭിക്കും. ഈ തിരിച്ചറിയല്‍ നമ്പറും പാസ് വേര്‍ഡും ഉപയോഗിച്ച് ആശുപത്രികളിലേക്കുള്ള നിശ്ചിത തീയതിയിലും സമയത്തുമുള്ള അപ്പോയിന്റ്‌മെന്റ് എടുക്കാന്‍ സാധിക്കും.
എങ്ങനെ അപ്പോയിന്റ്‌മെന്റ് എടുക്കാം?
ഒരു വ്യക്തിക്ക് ലഭിച്ച തിരിച്ചറിയല്‍ നമ്പരും പാസ് വേര്‍ഡും ഉപയോഗിച്ച് പോര്‍ട്ടലില്‍ ലോഗിന്‍ ചെയ്ത ശേഷം ന്യൂ അപ്പോയിന്റ്‌മെന്റ് ക്ലിക്ക് ചെയ്യുക. റഫറല്‍ ആണെങ്കില്‍ ആ വിവരം രേഖപെടുത്തിയ ശേഷം ആശുപത്രി വിവരങ്ങളും ഡിപ്പാര്‍ട്ട്മെന്റും തെരഞ്ഞെടുക്കുക. തുടര്‍ന്ന് അപ്പോയിന്റ്‌മെന്റ് വേണ്ട തീയതി തെരഞ്ഞെടുക്കുമ്പോള്‍ ആ ദിവസത്തില്‍ ലഭ്യമായ ടോക്കണുകള്‍ ദൃശ്യമാകും. രോഗികള്‍ അവര്‍ക്ക് സൗകര്യപ്രദമായ സമയമനുസരിച്ചുള്ള ടോക്കണ്‍ എടുക്കാവുന്നതാണ്. തുടര്‍ന്ന് ടോക്കണ്‍ പ്രിന്റും എടുക്കാവുന്നതാണ്. ടോക്കണ്‍ വിവരങ്ങള്‍ എസ്.എം.എസ്. ആയും ലഭിക്കുന്നതാണ്. ഇത് ആശുപത്രിയില്‍ കാണിച്ചാല്‍ മതിയാകും. പോര്‍ട്ടല്‍ വഴി അവരുടെ ചികിത്സാവിവരങ്ങള്‍, ലാബ് റിസള്‍ട്ട്, പ്രിസ്‌ക്രിപ്ഷന്‍ എന്നിവ ലഭ്യമാവുന്നതാണ്.

സംശയങ്ങള്‍ക്ക് ദിശ 104, 1056, 0471 2552056, 2551056 എന്നീ നമ്പരുകളില്‍ വിളിക്കാവുന്നതാണ്

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ഡൽഹി ചെങ്കോട്ട സ്ഫോടനം നടന്ന കാറിലുണ്ടായിരുന്നത് ഡോ. ഉമർ തന്നെ ; ഡിഎൻഎ പരിശോധനയിൽ സ്ഥിരീകരണം

ന്യൂസൽഹി : ഡൽഹി ചെങ്കോട്ടയിലുണ്ടായ കാർ സ്ഫോടനക്കേസിൽ പ്രധാന പ്രതിയെന്ന് സംശയിക്കുന്ന...

കേരളത്തിൽ അഗ്രിനെക്സ്റ്റ് പദ്ധതി വരുന്നു ; കർഷകരെ ‘സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റത്തിലേക്ക് കൊണ്ടുവരുക ലക്ഷ്യം

തിരുവനന്തപുരം : കേരളത്തിൽ അഗ്രിനെക്സ്റ്റ് പദ്ധതിക്ക് തുടക്കമാകുന്നു. കേരള സ്റ്റാര്‍ട്ടപ്പ് മിഷൻ്റെ...

ഡൽഹിയിലെ വായു മലിനീകരണം : പഞ്ചാബിനും ഹരിയാനയ്ക്കും സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം

ന്യൂഡൽഹി : ഡൽഹിയിലെ വായുഗുണനിലവാരം ദിനംപ്രതി അതിമോശാവസ്ഥയിലേക്ക് നീങ്ങുന്നതിൽ പഞ്ചാബ്, ഹരിയാന...