തിരുവനന്തപുരം : സാമൂഹ്യ സുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്കുള്ള രണ്ടുമാസത്തെ പെൻഷൻ 20 മുതൽ വിതരണം ചെയ്യും. 3600 രൂപയാണ് ഇത്തവണ ഒരാളുടെ കൈകളിലെത്തുക. നേരത്തെയുണ്ടായിരുന്ന കുടിശ്ശികയുടെ അവസാന ഗഡുവായ 1600 രൂപയും നവംബറിലെ 2000 രൂപയുമാണ് വിതരണം ചെയ്യുക. ഇതോടെ പെൻഷൻ കുടിശ്ശിക പൂർണ്ണമായും തീർത്തു. ഇതിനായി 1864 കോടി ഒക്‌ടോബർ 31ന് ധനവകുപ്പ് അനുവദിച്ചിരുന്നു.
63,77,935 ഗുണഭോക്താക്കളുടെ കൈകളിലേക്കാണ് ഈ പെൻഷൻ തുക എത്തുക. ഗുണഭോക്താക്കളിൽ പകുതിയോളം പേർക്ക് ബാങ്ക് അക്കൗണ്ട് വഴിയും ബാക്കിയുള്ളവർക്ക് സഹകരണ ബാങ്കുകള്‍ വഴി വീട്ടിലും പെൻഷൻ എത്തും. ഒരുമാസത്തെ ക്ഷേമ പെൻഷൻ നൽകാൻ നേരത്തെ 900 കോടിയോളം രൂപ വേണ്ടിയിരുന്നിടത്ത്, മാസം 400 രൂപകൂടി വർദ്ധിപ്പിച്ചതിനാൽ ഇനി 1050 കോടി രൂപ വേണ്ടി വരും. ഒമ്പതര വർഷത്തെ എൽഡിഎഫ് ഭരണത്തിൽ ഇതുവരെ 80, 671 കോടി രൂപയാണ് സർക്കാർ പെൻഷനുവേണ്ടി അനുവദിച്ചത്.
