ഇന്ത്യ-അഫ്ഗാനിസ്ഥാൻ വ്യോമചരക്ക് ബന്ധം ആരംഭിച്ചു; വ്യാപാര അറ്റാഷെകളുടെ കൈമാറ്റം സംബന്ധിച്ചും ധാരണ

Date:

ന്യൂഡൽഹി : ഇന്ത്യയും അഫ്ഗാനിസ്ഥാനും വ്യോമ ചരക്ക് ബന്ധം ആരംഭിച്ചതായി റിപ്പോര്‍ട്ട്. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര അറ്റാഷെകളുടെ കൈമാറ്റം സംബന്ധിച്ചും ധാരണയായി. അഫ്ഗാനിസ്ഥാനിലെ താലിബാന്‍ സര്‍ക്കാരിലെ വ്യാപാരമന്ത്രിയായ നൂറുദ്ദീൻ അസീസിയുടെ ഇന്ത്യ സന്ദര്‍ശനത്തിന് പിന്നാലെയാണ് തീരുമാനം. അടുത്ത ഘട്ടത്തില്‍ കൂടുതല്‍ സാമ്പത്തിക സഹകരണത്തിന് ഇന്ത്യയോട് ആഹ്വാനം ചെയ്ത അസീസി ഇന്ത്യയില്‍ കഴിയുന്ന അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള ഹിന്ദു, സിഖ് അഭയാര്‍ത്ഥികളോട് രാജ്യത്തേക്ക് മടങ്ങണമെന്ന് അഭ്യര്‍ത്ഥിച്ചു.

”കാബൂള്‍-ഡല്‍ഹി സെക്ടറിലും കാബൂള്‍-അമൃത്സര്‍ റൂട്ടുകളിലും വ്യോമ ചരക്ക് ഇടനാഴി സജീവമാക്കിയിട്ടുണ്ടെന്നും ഈ മേഖലകളിലെ ചരക്ക് വിമാനങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്നും അറിയിക്കുന്നതില്‍ സന്തോഷമുണ്ട്,” കേന്ദ്ര വിദേശകാര്യ  ജോയിന്റ് സെക്രട്ടറി(പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ഇറാന്‍) ആനന്ദ് പ്രകാശ് പറഞ്ഞു. ഉഭയകക്ഷി വ്യാപാര സഹകരണത്തിന് മേല്‍നോട്ടം വഹിക്കുന്നതിനും പിന്തുണയ്ക്കുന്നതിനുമായി പരസ്പരം എംബസികളില്‍ ഒരു വ്യാപാരെ അറ്റാഷയെ കൈമാറാനും ഇരുവരും സമ്മതിച്ചതായും ആനന്ദ് പ്രകാശ് കൂട്ടിച്ചേര്‍ത്തു.
വ്യാഴാഴ്ചയാണ് ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കറും താലിബാൻ വാണിജ്യ, വ്യവസായ സഹമന്ത്രി അസീസിയുമായുള്ള കൂടിക്കാഴ്ച നടന്നത്.

ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് പാക്കിസ്ഥാന്റെ വ്യോമാതിര്‍ത്തി അടച്ചിരുന്നു. അതേസമയം, അഫ്ഗാന്‍ വിമാനങ്ങള്‍ക്ക് ഈ വഴി വിലക്കില്ല. അതുകൊണ്ട് തന്നെ അരിയാന അഫ്ഗാന്‍ എയര്‍ലൈന്‍സ് ഡല്‍ഹിയിലേക്ക് യാത്രാ സര്‍വ്വീസ് നടത്തുന്നുണ്ട്.

രണ്ട് പതിറ്റാണ്ടോളം നീണ്ട ആഭ്യന്തര യുദ്ധത്തിന് ശേഷമാണ് 2021ല്‍ മുന്‍ റിപ്പബ്ലിക്കന്‍ സര്‍ക്കാരിനെ താഴെ ഇറക്കി താലിബാന്‍ അഫ്ഗാന്റെ ഭരണം പിടിച്ചെടുത്തത്. ഇന്ത്യ അഫ്ഗാന്‍ സര്‍ക്കാരിനെ ഔദ്യോഗികമായി അംഗീകരിക്കുന്നില്ല. എന്നാല്‍, ഇന്ത്യ കാബൂളിലെ എംബസി വീണ്ടും തുറന്നിരുന്നു. താലിബാന്‍ വിദേശകാര്യമന്ത്രി ആമിര്‍ ഖാന്‍ മുത്താഖി കഴിഞ്ഞ മാസം ഇന്ത്യ സന്ദര്‍ശിച്ചിരുന്നു. അഫ്ഗാനില്‍ താലിബാന്‍ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം ഇന്ത്യ സന്ദര്‍ശിക്കുന്ന ആദ്യ താലിബാന്‍ മന്ത്രിയാണ് മുത്താഖി.

”രണ്ട് കാര്യങ്ങള്‍ പ്രവര്‍ത്തന ക്ഷമമാക്കാനാണ് ഞാന്‍ ഇവിടെ വന്നത്, ഒന്ന് വ്യോമ ഇടനാഴി, രണ്ട് ഇറാനിലെ ചബഹാറില്‍ നിന്ന് അഫ്ഗാനിസ്ഥാനിലെ സരഞ്ചിലേക്കുള്ള ഹൈവേ പൂര്‍ണ്ണമായും പ്രവര്‍ത്തനക്ഷമമാക്കാനും ആഗ്രഹിക്കുന്നു,” അസീസി പറഞ്ഞു. യുഎസ് ഉപരോധങ്ങള്‍ നിലനില്‍ക്കുമ്പോഴും അഫ്ഗാനിസ്ഥാനെ അതീജീവിക്കാന്‍ സഹായിച്ചതിന് അഫ്ഗാന്‍ മന്ത്രി ഇന്ത്യയോട് നന്ദി പറഞ്ഞു. അഫ്ഗാനില്‍ നിന്ന് പാലായനം ചെയ്ത ന്യൂനപക്ഷങ്ങളോട് രാജ്യത്തേക്ക് മടങ്ങാനും അസീസി അഭ്യര്‍ത്ഥിച്ചു.

ഞങ്ങളുടെ 9.3 ബില്ല്യണ്‍ ഡോളര്‍ യുഎസ് മരവിപ്പിച്ചു. എന്നാല്‍ ആ ദുഷ്‌കരമായ സമയത്ത് ഇന്ത്യയില്‍ നിന്ന് നേരിട്ട് അഫ്ഗാനിസ്ഥാനിലേക്ക് ഗോതമ്പ് കൊണ്ടുപോകുന്നതിന് ഇന്ത്യന്‍ സര്‍ക്കാര്‍ പൂര്‍ണ്ണ പിന്തുണ നല്‍കിയത് ഞങ്ങള്‍ ഓർമ്മിക്കുന്നു.” അസീസി വ്യക്തമാക്കി.

”എങ്കിലും വ്യവസായികളും വ്യാപാരികളും ഉള്‍പ്പെടെ ഇന്ത്യന്‍ സമൂഹത്തിലെ എല്ലാവരും അഫ്ഗാന്‍ സന്ദര്‍ശിക്കണമെന്ന് ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു. ഇല്ലെങ്കില്‍ അഫ്ഗാനിസ്ഥാനില്‍ നിന്ന് ഇന്ത്യയിലേക്ക് വന്ന സിഖ്, ഹിന്ദുസമൂഹങ്ങളെങ്കിലും. ദയവായി അവരെ ഞങ്ങള്‍ക്ക് തിരികെ തരൂ. അഫ്ഗാനിസ്ഥാനിലേക്ക് വന്ന് അഫ്ഗാന്‍ സ്വകാര്യമേഖലയുമായും അഫ്ഗാന്‍ ജനതയുമായും ചേര്‍ന്ന് ഒരിക്കല്‍ കൂടി അഫ്ഗാന്‍ നിര്‍മ്മിക്കാന്‍ ഞങ്ങള്‍ അവരെ ക്ഷണിക്കുന്നു,” അസീസി പറഞ്ഞു.

”ഒരു വശത്ത് പാക്കിസ്ഥാന്‍ ഞങ്ങളുടെ റോഡ് തടയുന്നു. മറുവശത്ത് അമേരിക്ക നമ്മുടെ പണം തടയുന്നു. അതിനാല്‍ ഇന്ത്യ ഈ റോഡ് തുറന്നിടണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു. മറ്റ് മാര്‍ഗ്ഗങ്ങളേക്കാള്‍ മത്സരാധിഷ്ഠിതമായും വിലകുറഞ്ഞതുമായി മാറുന്നതിന് സ്വകാര്യമേഖല ഇതില്‍ വന്‍തോതില്‍ നിക്ഷേപം നടത്തണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു.” അസീസി കൂട്ടിച്ചേർത്തു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ഗ്ലാസ് ട്രസ്റ്റ് കേസ് : ബൈജൂസ് ഉടമ ബൈജു രവീന്ദ്രൻ 107 കോടി ഡോളർ നൽകണം – യുഎസ് കോടതി

മുംബൈ : അമേരിക്കയിലെ ഗ്ലാസ് ട്രസ്റ്റ് കമ്പനിയുമായുള്ള കേസിൽ ബൈജൂസ് ഉടമ...

വിഷവായു ശ്വസിച്ച് ഡൽഹി ;  പത്താം ദിവസവും ദുരിത വഴിയിൽ

ന്യൂഡൽഹി : വിഷവായുവിൽ നിന്ന് മോചനമില്ലാതെ രാജ്യ തലസ്ഥാനം. തുടർച്ചയായ പത്താം...

വോട്ട് അഭ്യർത്ഥിക്കുന്നതിനിടെ ലൈംഗികാതിക്രമം ; വീട്ടമ്മയെ കയറിപ്പിടിച്ച ബിജെപി പ്രവർത്തകനെതിരെ കേസ്

തിരുവനന്തപുരം : തിരുവനന്തപുരത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി വോട്ട് അഭ്യർത്ഥിക്കുന്നതിനിടെ വീട്ടമ്മയെ...