കൊച്ചി : തദ്ദേശ തെരഞ്ഞെടുപ്പിൻ്റെ ആദ്യഘട്ട വോട്ടെടുപ്പ് ഇന്ന്. ഇന്നലെ ഏഴ് ജില്ലകളിലും വലിയ ആവേശം നിറഞ്ഞ കൊട്ടിക്കലാശമാണ് കാണാനായത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ഏഴ് ജില്ലകളിലാണ് ചൊവ്വാഴ്ച വോട്ടെടുപ്പ് നടക്കുന്നത്. 595 തദ്ദേശ സ്ഥാപനങ്ങളിലെ 11,168 വാർഡുകളിലാണ് ആദ്യഘട്ടത്തിൽ വിധിയെഴുത്ത്. മൂന്ന് മുന്നണികളും പ്രചാരണ കാലയളവിൽ വീറുറ്റ പോരാട്ടമാണ് കാഴ്ചവെച്ചത്. ആവേശം നിറഞ്ഞ കൊട്ടിക്കലാശത്തിനൊടുവിലാണ് പരസ്യപ്രചരണങ്ങൾക്ക് തിരശ്ശീല വീണത്.
471 ഗ്രാമപഞ്ചായത്തുകളിലെ 8310 വാർഡുകൾ, 75 ബ്ലോക്ക് പഞ്ചായത്തുകളിലെ 1090 വാർഡുകൾ, 7 ജില്ലാപഞ്ചായത്തുകളിലെ 164 വാർഡുകൾ, 39 മുനിസിപ്പാലിറ്റികളിലെ 1371 വാർഡുകൾ, 3 കോർപ്പറേഷനുകളിലെ 233 വാർഡുകൾ എന്നിവിടങ്ങളിലാണ് പോളിംഗ് നടക്കുക. തദ്ദേശ തെരഞ്ഞെടുപ്പിൽ മേൽക്കൈ നേടുന്ന മുന്നണിക്ക് കൂടുതൽ ആത്മവിശ്വാസത്തോടെ നിയമസഭ തിരഞ്ഞെടുപ്പിൻ്റെ പോർക്കളത്തിലിറങ്ങാം. നിയമസഭയിൽ വീണ്ടും തുടർഭരണമെന്ന അതുല്യ നേട്ടമാണ് എൽ.ഡി.എഫ്. ലക്ഷ്യം വെക്കുന്നത്. പത്തുവർഷം ഭരണം കിട്ടാത്തതിൻ്റെ ക്ഷീണമകറ്റി തിരിച്ചുവരവിനാണ് യുഡിഎഫ് ശ്രമം. ദേശീയ തലത്തിലെ ആധിപത്യത്തിൻ്റെ പ്രതിഫലനം കേരളത്തിലുണ്ടാക്കുമെന്ന വാശിയിലാണ് ബി.ജെ.പി.
“ഡിസംബർ 9, 11 തീയതികളിലാണ് പോളിംഗ് നടക്കുന്നത്, വോട്ടെണ്ണൽ ഡിസംബർ 13-ന് നടക്കും. ആദ്യഘട്ടത്തിൽ 11,168 വാർഡുകളും രണ്ടാം ഘട്ടത്തിൽ 12,408 വാർഡുകളുമാണ് വോട്ടെടുപ്പിന് പോകുന്നത്. തദ്ദേശ സ്ഥാപനങ്ങളിലെ വാർഡുകളിലേക്ക് ഇത്തവണ 75,643 സ്ഥാനാർത്ഥികളാണ് മത്സരിക്കുന്നത്. എല്ലാ തയ്യാറെടുപ്പുകളും നടത്തിക്കഴിഞ്ഞു. എല്ലാ പോളിംഗ് സ്റ്റേഷനുകളും സജ്ജീകരിച്ചിട്ടുണ്ട്. ഇവിഎം മെഷീനുകളും പോളിംഗ് സാമഗ്രികളും ഇന്ന് വിതരണം ചെയ്യാൻ തുടങ്ങും. നമുക്ക് അയോഗ്യത നിയമം (Anti-Defection Act) ഉണ്ട്. ഏതെങ്കിലും കൂറുമാറ്റം തെളിയിക്കപ്പെട്ടാൽ, സ്ഥാനാർത്ഥിക്ക് അതത് തദ്ദേശ സ്ഥാപനത്തിലെ അംഗത്വത്തിൽ നിന്ന് അയോഗ്യത കൽപ്പിക്കുകയും അടുത്ത 6 വർഷത്തേക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് വിലക്കുകയും ചെയ്യും.” സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ പറഞ്ഞു.
