തിരുവനന്തപുരം : ചലച്ചിത്രപ്രവർത്തകയോട് ലൈംഗികാതിക്രമം നടത്തിയെന്ന കേസിൽ സംവിധായകൻ പി.ടി കുഞ്ഞുമുഹമ്മദിന് ഉപാധികളോടെ മുൻകൂർ ജാമ്യം. ഉത്തരവ് ലഭിച്ച് ഏഴ് ദിവസത്തിനുള്ളിൽ അന്വേഷണ ഉദ്യോഗസ്ഥൻ്റെ മുൻപിൽ ഹാജരാകണമെന്ന് കോടതി നിർദ്ദേശിച്ചു. ഈ കാലയളവിൽ പോലീസ് അറസ്റ്റ് ചെയ്താൽ ജാമ്യത്തിൽ വിടണമെന്നും സമാനമായ കേസുകളിൽ അകപ്പെടാൻ പാടില്ലെന്നുമാണ് മുൻകൂർ ജാമ്യ വ്യവസ്ഥകൾ.
കേരള രാജ്യാന്തര ചലച്ചിത്രമേളയിലേക്കുള്ള സിനിമകളുടെ സെലക്ഷനിടെ തന്നോട് പി.ടി കുഞ്ഞുമുഹമ്മദ് അപമര്യാദയായി പെരുമാറിയെന്നാണ് ചലച്ചിത്ര പ്രവർത്തകയുടെ പരാതി. കഴിഞ്ഞ മാസം ആറിനായിരുന്നു പരാതിക്ക് ആധാരമായ സംഭവം നടന്നത്. സ്ത്രീത്വത്തെ അപമാനിച്ചെന്ന് കാണിച്ച് ഇവർ മുഖ്യമന്ത്രിക്കാണ് ആദ്യം പരാതി നൽകിയത്. ഈ പരാതി മുഖ്യമന്ത്രിയുടെ ഓഫീസ് കൻ്റോൺമെൻ്റ് പോലീസിന് കൈമാറി. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചാണ് പോലീസ് കേസെടുത്തത്.
രാജ്യാന്തര ചലച്ചിത്രമേളയിലേക്കുള്ള സിനിമകളുടെ സെലക്ഷൻ കമ്മറ്റി അദ്ധ്യക്ഷനായിരുന്നു പി.ടി. കുഞ്ഞുമുഹമ്മദ്. കമ്മിറ്റിയില്‍ പരാതിക്കാരിയും അംഗമായിരുന്നു. തലസ്ഥാനത്തെ ഒരു ഹോട്ടലിലാണ് ഇവർ അടക്കമുള്ള ജൂറി അംഗങ്ങൾ താമസിച്ചിരുന്നത്. സ്ക്രീനിംഗിന് ശേഷം ഹോട്ടലിൽ തിരിച്ചെത്തിയ സമയത്ത് കുഞ്ഞുമുഹമ്മദ് മുറിയിലെത്തി അപമര്യാദയായി പെരുമാറിയെന്നാണ് ചലച്ചിത്ര പ്രവർത്തകയുടെ പരാതി. എന്നാൽ താൻ അപമര്യാദയായി പെരുമാറിയിട്ടില്ലെന്നും പരാതിക്കാരി തെറ്റിദ്ധരിച്ചതാകാമെന്നും അവരോട് മാപ്പ് പറയാൻ തയ്യാറാണെന്നും പിടി കുഞ്ഞുമുഹമ്മദ് പറഞ്ഞു.
