ന്യൂഡൽഹി : ട്രെയിൻ ടിക്കറ്റ് നിരക്കുകൾ വീണ്ടും വർദ്ധിപ്പിച്ച് ഇന്ത്യൻ റെയിൽവെ. മെയിൽ, എക്സ്പ്രസ് ടിക്കറ്റുകളുടെ വിലയിലാണ് വർദ്ധന. ഈ നിരക്ക് വർദ്ധന ഡിസംബർ 26 മുതൽ പ്രാബല്യത്തിൽ വരും. ഈ വർഷം തന്നെ ഇന്ത്യൻ റെയിൽവെ ട്രെയിൻ ടിക്കറ്റ് വിലയിൽ വരുത്തുന്ന രണ്ടാമത്തെ വർദ്ധനവാണിത്. നേരത്തെ, ജൂലൈ ഒന്നാം തീയതി ട്രെയിൻ നിരക്ക് വർദ്ധിപ്പിച്ചിരുന്നു. അന്ന്, മെയിൽ, എക്സ്പ്രസ് ട്രെയിനുകളുടെ നിരക്ക് കിലോമീറ്ററിന് ഒരു പൈസ വീതം വർദ്ധിപ്പിച്ചപ്പോൾ, എസി ട്രെയിനുകളിൽ യാത്ര ചെയ്യുന്നതിന് കിലോമീറ്ററിന് രണ്ട് പൈസ വീതം വർദ്ധിപ്പിച്ചു.
പുതിയ നിരക്ക് വർദ്ധനയനുസരിച്ച്, ദീർഘദൂര യാത്ര ചെയ്യുന്ന യാത്രക്കാർക്ക് ഇനി യാത്രാ ചെലവുകൾക്കായി കൂടുതൽ പണം നൽകേണ്ടിവരും. ഓർഡിനറി ക്ലാസിൽ 215 കിലോമീറ്ററിൽ താഴെയുള്ള യാത്രകൾക്ക് ടിക്കറ്റ് നിരക്ക് മാറ്റമില്ലാതെ തുടരും. എന്നാൽ 215 കിലോമീറ്ററിൽ കൂടുതലുള്ള യാത്രകൾക്ക്, ഓർഡിനറി ക്ലാസിൽ കിലോമീറ്ററിന് 1 പൈസയും മെയിൽ/എക്സ്പ്രസ് നോൺ-എസി, എസി ക്ലാസുകളിൽ കിലോമീറ്ററിന് 2 പൈസയും വർദ്ധിക്കും. ഈ മാറ്റത്തിലൂടെ 600 കോടിയിലധികം രൂപ വരുമാനം പ്രതീക്ഷിക്കുന്നതായി റെയിൽവെ അറിയിച്ചു.
ട്രെയിൻ ടിക്കറ്റ് വിലയിലെ ഈ മാറ്റമനുസരിച്ച്, ഇപ്പോൾ ഒരു യാത്രക്കാരൻ നോൺ-എസി ട്രെയിനിൽ 500 കിലോമീറ്റർ സഞ്ചരിച്ചാൽ, നിലവിലുള്ള ടിക്കറ്റ് നിരക്കിനേക്കാൾ 10 രൂപ കൂടുതൽ നൽകേണ്ടിവരും. ഇതുവരെ സിഎസ്എംടി രാജധാനി എക്സ്പ്രസിലെ 3എസിയുടെ നിരക്ക് 3180 രൂപയാണ്. കിലോമീറ്ററിന് 2 പൈസ വർദ്ധിപ്പിച്ച ശേഷം, നിരക്ക് ഏകദേശം 27 രൂപ വർദ്ധിക്കുകയും ട്രെയിൻ ടിക്കറ്റ് 3207 രൂപയായി വർദ്ധിക്കുകയും ചെയ്യും.
