വെള്ളറട : കെഎസ്ആർടിസി ബസിൽ സ്ഥിരമായി യാത്ര ചെയ്യുന്ന യുവതിയെ രാത്രി യാത്രയ്ക്കിടയിൽ ഇറക്കിവിട്ട് കണ്ടക്ടർ. 18 രൂപ ടിക്കറ്റ് എടുത്ത യുവതിക്ക് യഥാസമയം ഗൂഗിൾ പേ വർക്ക് ചെയ്യാത്തതിൽ രോക്ഷാകുലനായാണ് കണ്ടക്ടർ ബസിൽ നിന്ന് ഇറക്കിവിട്ടത്. പെരുവഴിയിലായ യുവതി രാത്രി രണ്ടര കിലോമീറ്റർ നടന്ന ശേഷമാണ് വീട്ടിലെത്തിയത്. ഇതിനെതിരെ യുവതി പരാതിയുമായി രംഗത്തെത്തി.
കഴിഞ്ഞ 26-ാം തീയതി രാത്രി 9 മണിക്കാണ് സംഭവം. തിരുവനന്തപുരം വെള്ളറട സ്വദേശിയും കുന്നത്തുകാലിലെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരിയുമായ ദിവ്യ എന്ന 28കാരിക്കാണ് കണ്ടക്ടറിൽ നിന്ന് ഇത്തരത്തിലുള്ള ദുരനുഭവം ഉണ്ടായത്. പതിവായി ഡ്യൂട്ടി കഴിഞ്ഞ് രാത്രി 9.45ന് നെയ്യാറ്റിൻകരയിൽ നിന്നുള്ള അവസാന ബസ്സിനാണ് ദിവ്യ വീട്ടിൽ പോകാറുള്ളത്.
സംഭവദിവസം, ആരോഗ്യപ്രശ്നം ഉള്ളതിനാൽ വീട്ടിൽ പോകാൻ നേരത്തെ ജോലി കഴിഞ്ഞിറങ്ങിയ ദിവ്യ രാത്രി 8.30നാണ് കൂനമ്പനയിൽ നിന്ന് ബസ്സുകയറിയത്. ധൃതി പിടിച്ച് ഇറങ്ങിയപ്പോൾ പേഴ്സ് എടുക്കാൻ മറന്ന് പോയതുകൊണ്ട് തന്നെ കെഎസ്ആർടിസി ബസിലെ സ്ഥിരം യാത്രക്കാരിയായ ദിവ്യക്ക് ഗൂഗിൾ പേ ഉപയോഗിച്ച് ടിക്കറ്റ് എടുക്കാമെന്ന വിശ്വാസമാണുണ്ടായിരുന്നത്.
കാരക്കോണത്തു നിന്ന് 18 രൂപയുടെ ടിക്കറ്റ് എടുത്ത് ഗൂഗിൾ പേ ഉപയോഗിച്ച് പണം നൽകാൻ ശ്രമിച്ചെങ്കിലും സെർവർ തകരാർ കാരണം ഇടപാട് നടത്താൻ കഴിഞ്ഞില്ല. ഇതിൽ പ്രകോപിതനായാണ് കണ്ടക്ടർ തോലടിയിൽ യുവതിയെ ഇറക്കിവിട്ടത്. സെർവറിന്റെ തകരാറാണെന്നും, അല്പസമയത്തിനകം കാശ് അയക്കാൻ കഴിയുമെന്നും, ഇല്ലാത്തപക്ഷം സർവ്വീസ് അവസാനിപ്പിക്കുന്ന വെള്ളറടയിൽ ഇറങ്ങേണ്ട തനിക്ക് അവിടെനിന്നും കാശ് തരപ്പെടുത്തി നൽകാൻ കഴിയുമെന്നും
ദിവ്യ കണ്ടക്ടറോട് പറഞ്ഞെങ്കിലും കേൾക്കാൻ തയ്യാറായില്ല.
ഇത്തരം തട്ടിപ്പുകാരെ തനിക്കറിയാമെന്നും, ബസ്സിൽ നിന്ന് ഇറങ്ങടീ എന്ന് ആക്രോശിച്ചുകൊണ്ട് ആളൊഴിഞ്ഞ സ്ഥലത്ത് ഇറക്കിവിടുകയായിരുന്നു എന്നുമാണ് ദിവ്യയുടെ പരാതി.
തെരുവുവിളക്കുകൾ പോലും ഇല്ലാത്ത തോലടിയിൽ നിൽക്കുന്നത് സുരക്ഷിതമല്ല എന്ന് തോന്നിയതിനെ തുടർന്ന്, ദിവ്യ ഭർത്താവിനെ വിവരമറിയിച്ച ശേഷം രണ്ടര കിലോമീറ്റർ നടക്കുകയായിരുന്നു. തുടർന്ന് ജോലി കഴിഞ്ഞ് എത്തിയ ഭർത്താവ് ബൈക്കിൽ എത്തി നിലമാമൂട് ഭാഗത്തുനിന്ന് ദിവ്യയെ കൂട്ടി വീട്ടിലേക്ക് പോയി. കെഎസ്ആർടിസി ബസിലെ സ്ഥിരം യാത്രകാരിയായ ദിവ്യ പലപ്പോഴും ഗൂഗിൾ പേ ഉപയോഗിച്ച് തന്നെയാണ് ടിക്കറ്റുകൾ എടുക്കാറുള്ളത്. സംഭവത്തിൽ ദിവ്യ വകുപ്പ് മന്ത്രിക്കും, വെള്ളറട സ്റ്റേഷൻ മാസ്റ്റർക്കും പരാതി നൽകി.
ദിവ്യയുടെ പരാതി ലഭിച്ചിട്ടുണ്ടെന്നും 26-ാം തീയതി രാത്രി 8.20ന് നെയ്യാറ്റിൻകരയിൽ നിന്ന് വെള്ളറടയിലേക്ക് വന്ന ആർ എ സി 321 -ാം നമ്പർ ബസ്സിലെ കണ്ടക്ടറും, നെയ്യാറ്റിൻകര സ്വദേശിയുമായ അനിൽകുമാറാണ് ദിവ്യയോട് ഇത്തരത്തിൽ പെരുമാറിയതെന്നും, വകുപ്പുതല അന്വേഷണം നടത്തുമെന്നും ഡിപ്പോ അധികൃതർ വ്യക്തമാക്കി.
