പാലക്കാട് : സംസ്ഥാനത്ത് വർഗീയത തിരിച്ചു കൊണ്ടുവരാൻ ശ്രമം നടക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. പല വേഷത്തിലും രൂപത്തിലും അവർ വരും. ഇരിപ്പുറപ്പിച്ചാൽ യഥാർത്ഥ സ്വഭാവം പുറത്തുവരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വർഗീയതക്കെതിരെ കർക്കശനിലപാടാണ് കേരളം എടുക്കുന്നത്. ഇത്തരം ആളുകളെ സഹായിക്കുന്നവർ നാടിൻ്റെ ഭാവിയാണ് തകർക്കുന്നത് എന്ന് ഓർക്കണമെന്നും മുഖ്യമന്ത്രി ഓർമ്മപ്പെടുത്തി. ചാലിശേരിയിൽ നടക്കുന്ന കുടുംബശ്രീ സരസ് മേള ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
”മത നിരപേക്ഷതയിൽ അടിയുറച്ച് നിൽക്കുന്ന സംസ്ഥാനമാണ് കേരളം. ജാതീയവും മതപരവുമായ വേർതിരിവുകൾ കേരളത്തിൽ ഉണ്ടായിരുന്നു. ജാതിഭേദവും, മതഭേദവും ഇല്ലാതെ കേരളത്തെ മാറ്റനാണ് നവോത്ഥാന നായകർ ശ്രമിച്ചത്. നവോത്ഥാനത്തിന് ശരിയായ തുടർച്ച ഉണ്ടായതാണ് മറ്റ് സംസ്ഥാനങ്ങളിൽ നിന്നും കേരളത്തെ വ്യത്യസ്തമാക്കിയത്. നവോത്ഥാനത്തിന് ശരിയായ പിന്തുടർച്ച ഉണ്ടായി. ദേശീയ പ്രസ്ഥാനവും, ഇടതുപക്ഷ പ്രസ്ഥാനങ്ങളും നവോത്ഥാന മൂല്യങ്ങൾ ഉൾക്കൊണ്ട് പ്രവർത്തിച്ചു. സാമ്പത്തിക അസമത്വമില്ലാതാക്കാനും സർക്കാർ പദ്ധതികളിലൂടെ സാധിച്ചു.” മുഖ്യമന്ത്രി പറഞ്ഞു.
”ഇന്ന് വിദ്യാഭ്യാസത്തിൽ നിന്നും ആരെയും മാറ്റിനിർത്താൻ ആർക്കും കഴിയില്ല. ഒരുകാലത്ത് എല്ലാവർക്കും പഠിക്കാൻ അവസരം ഉണ്ടായിരുന്നില്ല. ഇത്രയും മാറ്റം കേരളത്തിൽ വന്നത് മതനിരപേക്ഷത കൊണ്ടാണ്. നേരത്തെ ഉള്ള അന്ധകാരത്തിൽ നിന്നും വെളിച്ചത്തിലേക്ക് വന്നു. ആധുനിക ശാസ്ത്ര സംവിധാനങ്ങൾ നമ്മൾ ഒരുക്കുന്നു. ഈ പുരോഗതി തടസ്സപ്പെടുത്തി പഴയതിലേക്ക് തിരിച്ച് പോകാൻ ചിലർ ശ്രമിക്കുന്നു. മതനിരപേക്ഷത തകർന്നാൽ പഴയ അന്ധകാരത്തിലേക്ക് തിരിച്ച് പോകും. സ്വന്തമായി വേഷം പോലും ധരിക്കാൻ ആവുന്നില്ല. ഇഷ്ടപ്രകാരം വസ്ത്രം ധരിക്കാൻ പോലുമാകാത്ത സ്ഥിതിയാണ്. അവയെല്ലാം തനി വർഗീയതയാണ്. പല രീതിയിൽ വർഗീയത കൊണ്ടുവരാനാണ് ശ്രമിക്കുന്നത്. രാജ്യത്ത് ഇഷ്ടമുള്ള ഭക്ഷണം കഴിക്കാൻ പോലും പറ്റാത്ത സ്ഥിതിയാണ്.” മുഖ്യമന്ത്രി പറഞ്ഞു.
