ആലപ്പുഴ: എൻഎസ്എസ്സിനെ എസ്എൻഡിപിയുമായി തെറ്റിച്ചത് മുസ്ലിം ലീഗാണെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. എസ്എന്‍ഡിപി – എന്‍എസ്എസ് സാമുദായിക കൂട്ടായ്മ അനിവാര്യമാണെന്നും ഭിന്നിച്ചുനിൽക്കുന്നത് കാലഘട്ടത്തിന് എതിരെന്നും സഹകരണത്തിനായി എസ്എന്‍ഡിപി മുന്‍കൈ എടുക്കുമെന്നും
വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു. തുടര്‍നീക്കങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഈമാസം 21ന് എസ്എന്‍ഡിപി യോഗം ആലപ്പുഴയില്‍ ചേരും
എന്‍എസ്എസിനെ എസ്എന്‍ഡിപിയുമായി തെറ്റിച്ചതിന്റെ പ്രധാന കണ്ണി ലീഗ് നേതൃത്വമാണ്. ഞങ്ങളെ അകറ്റി നിര്‍ത്തിക്കൊണ്ട് ഈ പണികളെല്ലാം ചെയ്തത് അവരാണ്. അവരെല്ലാം യോജിച്ചു നിന്നുകൊണ്ട് ഭരണത്തില്‍ വന്നിട്ട് ഒരു പരിഗണനയും തന്നില്ല- വെള്ളാപ്പള്ളി പറഞ്ഞു. സംവരണം പറഞ്ഞുകൊണ്ട് എന്നെ കൊണ്ടു നടന്നു. ഞാന്‍ അതിന്റെ പിറകേ പോയി എന്നുള്ളത് സത്യമാണ്. പിന്നീട് ചതിക്കപ്പെട്ടു എന്ന് മനസ്സിലായി.
ഈ അവഗണനയെല്ലാം അനുഭവിച്ചിട്ട് എവിടെയെത്തി. ഇന്ന് ഭൂരിപക്ഷ സമുദായത്തിന്റെ ഐക്യം മാത്രമല്ല. നായാടി തൊട്ട് നസ്രാണി വരെയുള്ള വരുടെ യോജിപ്പ് അനിവാര്യമാണെന്ന ചിന്തയിലേക്ക് കാര്യങ്ങൾ എത്തി. ഞാൻ മുസ്ലിം വിരോധിയല്ല. മുസ്ലിം സമുദായത്തിന് വിരോധമായിട്ട് ഒരു വാക്കുപോലും പറഞ്ഞിട്ടില്ല. മലപ്പുറത്തെ എന്റെ സംസാരത്തെ വക്രീകരിച്ച് വർഗീയവാദിയാക്കി മാറ്റിയെന്നും വെള്ളാപ്പള്ളി പറഞ്ഞു. മുസ്ലിം ലീഗിന്റെ വർഗീയ സ്വഭാവത്തയൊണ് ഞാൻ എതിർത്തത്.
പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരെയും വെള്ളാപ്പള്ളി വിമർശനം ഉന്നയിച്ചു. സതീശൻ ഇന്നലെ പൂത്ത തകരയാണെന്ന് പരിഹസിച്ച വെള്ളാപ്പള്ളി അദ്ദേഹമാണ് ഇങ്ങനെയെല്ലാം പറഞ്ഞുകൊണ്ടിരിക്കുന്നതെന്നും പറഞ്ഞു. ഞാൻ വർഗീയവാദിയാണെന്ന്. അതിനുള്ള മറുപടി കാന്തപുരം തന്നെ പറഞ്ഞിട്ടുണ്ട്. സതീശനെ പരസ്യമായി താക്കീത് നൽകി. മുതിർന്ന നേതാക്കളായ എ.കെ. ആന്റണിയും രമേശ് ചെന്നിത്തലയും ഞാൻ വർഗീയവാദിയാണെന്ന് പറയമോയെന്നും വെള്ളാപ്പള്ളി ചോദിച്ചു.
വിഡി സതീശന്‍ തന്നെ നിരന്തരം വേട്ടയാടുന്നു. ഈ മാന്യന്റെ ഉപ്പാപ്പ വിചാരിച്ചാലും എസ്എന്‍ഡിപിയേ പിളര്‍ത്താന്‍ ആവില്ല. ഞങ്ങള്‍ യോജിച്ചാല്‍ നിങ്ങള്‍ക്ക് എന്ത് പ്രശ്‌നം? യോജിക്കേണ്ടവര്‍ യോജിക്കണം. ഇത് കാലത്തിന്റെ അനിവാര്യതയാണ്. ജനം ആഗ്രഹിക്കുന്ന ഐക്യം. ഐക്യത്തിന് എസ്എന്‍ഡിപി മുന്‍കൈ എടുക്കും. ഞങ്ങളുടെ ദൗത്യം അതാണ് – വെള്ളാപ്പള്ളി പറഞ്ഞു.
തുടര്‍നീക്കങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഈമാസം 21ന് എസ്എന്‍ഡിപി യോഗം ആലപ്പുഴയില്‍ ചേരുമെന്നും അദ്ദേഹം പറഞ്ഞു. എല്ലാ ശാഖ സെക്രട്ടറിമാരെയും ഭാരവാഹികളെയും പങ്കെടുപ്പിക്കുമെന്ന് വെള്ളാപ്പള്ളി വ്യക്തമാക്കി. ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും ഐക്യം ഇടം നല്‍കില്ല. ഇതില്‍ രാഷ്ട്രീയ നീക്കമില്ല. ഏത് രീതിയില്‍ വേണമെങ്കിലും ആളുകള്‍ക്ക് കാണാം എസ്എന്‍ഡിപിക്ക് രാഷ്ട്രീയ ലക്ഷ്യമില്ല. എന്‍എസ്എസ് ചര്‍ച്ചക്കുള്ള വാതില്‍ തുറന്നു. കൂടികാഴ്ച്ച ഉടന്‍ ഉണ്ടാവും. സമയമോ തീയതിയോ തീരുമാനിച്ചില്ല. തനിക്ക് എതിരായ ആക്രമണം അതിരു കടന്നപ്പോള്‍ ആയിരിക്കും സുകുമാരന്‍ നായര്‍ എനിക്കൊപ്പം നിന്നത്. ഞങ്ങള്‍ തമ്മില്‍ നാളിതുവരെ ഫോണില്‍ സംസാരിച്ചിട്ടില്ല – അദ്ദേഹം പറഞ്ഞു.
സതീശന്‍ ലീഗിന്റെ ഗുഡ് ബുക്കില്‍ കയറാന്‍ ശ്രമിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. എസ്എന്‍ഡിപിയേ വിമര്‍ശിക്കുന്നത് അതിന് വേണ്ടിയാണ്. വിഡി സതീശന്‍ രാഷ്ട്രീയം പഠിച്ചിട്ടില്ല. രമേശ് ചെന്നിത്തലയും കെസി വേണുഗോപലുമൊക്കെ മുഖ്യമന്ത്രിയാവന്‍ യോഗ്യര്‍. വിഡി സതീശന്‍ യോഗ്യനെന്ന് സ്വയം കരുതുന്നു – അദ്ദേഹം പറഞ്ഞു.
