ഗുവാഹത്തി : പട്ടികജാതി, പട്ടികവർഗ, തേയിലത്തോട്ട തൊഴിലാളികൾ ഒഴികെയുള്ള 18 വയസ്സിന് മുകളിലുള്ളവർക്ക് ഒരു വർഷത്തേക്ക് പുതിയ ആധാർ കാർഡുകൾ നൽകേണ്ടതില്ലെന്ന് സംസ്ഥാന മന്ത്രിസഭ തീരുമാനിച്ചതായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. ഇതുവരെ ആധാർ കാർഡ് ലഭിക്കാത്ത മറ്റ് സമുദായങ്ങളിൽ നിന്നുള്ള വ്യക്തികൾക്ക് സെപ്റ്റംബർ മാസത്തിൽ അപേക്ഷിക്കാൻ അവസരം നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വളരെ അപൂർവ്വമായ സന്ദർഭങ്ങളിൽ, അപേക്ഷാ സമയം അവസാനിച്ചതിന് ശേഷം ജില്ലാ കമ്മീഷണർക്ക് ആധാർ കാർഡ് നൽകാൻ അധികാരമുണ്ടാകുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. എന്നിരുന്നാലും, അനുമതി നൽകുന്നതിനുമുമ്പ്, സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടും ഫോറിനേഴ്സ് ട്രൈബ്യൂണൽ റിപ്പോർട്ടും ഡിസി പരിശോധിക്കേണ്ടതുണ്ട്.
നിയമവിരുദ്ധ വിദേശികൾ, പ്രത്യേകിച്ച് ബംഗ്ലാദേശി പൗരന്മാർ, അസമിൽ ആധാർ കാർഡുകൾ നേടുന്നതും ഇന്ത്യൻ പൗരത്വം വ്യാജമായി അവകാശപ്പെടുന്നതും തടയുക എന്നതാണ് സർക്കാരിന്റെ ഉദ്ദേശ്യമെന്ന് ശർമ്മ വിശദീകരിച്ചു. അതിർത്തിയിലൂടെ നുഴഞ്ഞുകയറ്റക്കാരെ സംസ്ഥാനം നിരന്തരം പിന്തിരിപ്പിച്ചിട്ടുണ്ടെന്നും ഇപ്പോൾ അസം വഴി അത്തരം വ്യക്തികൾ ആധാർ നേടാനുള്ള സാദ്ധ്യത പൂർണ്ണമായും തടഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.