Friday, February 20, 2026

അസമിൽ ട്രെയിൻ ഇടിച്ച് എട്ട് ആനകൾ കൊല്ലപ്പെട്ടു; രാജധാനി എക്സ്പ്രസിന്റെ അഞ്ച് കോച്ചുകൾ പാളം തെറ്റി

Date:

സൈരാംഗ് : അസമിലെ ഹോജായ് ജില്ലയിൽ ശനിയാഴ്ച പുലർച്ചെയുണ്ടായ ദാരുണമായ ട്രെയിൻ അപകടത്തിൽ എട്ട് ആനകൾ കൊല്ലപ്പെട്ടു. ഒരു കുട്ടിയാനക്ക് ഗുരുതരമായ പരിക്കേൽക്കുകയും ചെയ്തു. മിസോറാമിലെ സൈരാംഗിൽ നിന്ന് ഡൽഹിയിലേക്ക് പോവുകയായിരുന്ന സൈരാംഗ്-ന്യൂഡൽഹി രാജധാനി എക്സ്പ്രസ് (ട്രെയിൻ നമ്പർ 20507) ആനക്കൂട്ടത്തിലേക്ക് ഇടിച്ചുകയറിയാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തിൽ ട്രെയിനിന്റെ എൻജിനും അഞ്ച് കോച്ചുകളും പാളം തെറ്റി.

ട്രെയിനിലുണ്ടായിരുന്ന യാത്രക്കാർക്കോ ജീവനക്കാർക്കോ പരിക്കേറ്റതായി ഇതുവരെ റിപ്പോർട്ടുകളില്ല. വടക്കുകിഴക്കൻ അതിർത്തി റെയിൽവേയിലെ ലുംഡിംഗ് ഡിവിഷന് കീഴിലുള്ള ജമുനാമുഖ്-കാംപൂർ സെക്ഷനിൽ ചങ്ജുരായ് എന്ന സ്ഥലത്താണ് സംഭവം നടന്നത്.

റെയിൽവേ അധികൃതർ നൽകുന്ന വിവരമനുസരിച്ച് ശനിയാഴ്ച പുലർച്ചെ 2.17-ഓടെയാണ് അപകടമുണ്ടായത്. ആനക്കൂട്ടം പെട്ടെന്ന് ട്രാക്കിലേക്ക് കയറിവരുകയായിരുന്നു. ലോക്കോ പൈലറ്റ് ആനക്കൂട്ടത്തെ കണ്ട ഉടൻ തന്നെ എമർജൻസി ബ്രേക്ക് പ്രയോഗിച്ചെങ്കിലും ആനകളെ  ഇടിയ്ക്കുന്നതിൽ നിന്ന് ഒഴിവാക്കാനായില്ല.

എട്ട് ആനകൾ സംഭവസ്ഥലത്ത് തന്നെ കൊല്ലപ്പെട്ടു. അപകടത്തെത്തുടർന്ന് വടക്കുകിഴക്കൻ അതിർത്തി റെയിൽവേ ജനറൽ മാനേജർ ഉൾപ്പെടെയുള്ള മുതിർന്ന ഉദ്യോഗസ്ഥർ സംഭവസ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി.

അപകടത്തിൽപ്പെട്ട കോച്ചുകളിലെ യാത്രക്കാരെ ട്രെയിനിലെ മറ്റ് കോച്ചുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് താൽക്കാലികമായി മാറ്റി പാർപ്പിച്ചു. തുടർന്ന് കേടുപാടുകൾ സംഭവിക്കാത്ത കോച്ചുകളുമായി ട്രെയിൻ രാവിലെ 6.11-ഓടെ ഗുവാഹത്തിയിലേക്ക് യാത്ര തിരിച്ചു.
ഗുവാഹത്തിയിൽ എത്തുമ്പോൾ റദ്ദാക്കിയ കോച്ചുകൾക്ക് പകരം പുതിയ കോച്ചുകൾ ഘടിപ്പിച്ച് യാത്ര പുനരാരംഭിക്കുമെന്ന് റെയിൽവേ അറിയിച്ചു. അപകടത്തിൽപ്പെട്ടവർക്കായി ഗുവാഹത്തി റെയിൽവേ സ്റ്റേഷനിൽ ഹെൽപ്പ് ലൈൻ നമ്പറുകൾ (0361-2731621 / 2731622 / 2731623) ഏർപ്പെടുത്തിയിട്ടുണ്ട്.

അപകടത്തെത്തുടർന്ന് ഈ മേഖലയിലൂടെയുള്ള ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. പല ട്രെയിനുകളും നിലവിൽ യുപി ലൈൻ വഴി തിരിച്ചുവിട്ടിരിക്കുകയാണ്. നാഗോൺ ഡിവിഷനിൽ നിന്നുള്ള വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ജീവൻ നഷ്ടമായ  ആനകളെ നീക്കം ചെയ്യുന്നതിനും ട്രാക്കുകൾ പുന:സ്ഥാപിക്കുന്നതിനുമുള്ള നടപടികൾ ആരംഭിച്ചു.
അപകടം നടന്ന പ്രദേശം നിശ്ചിത ആനത്താര (Elephant Corridor) അല്ലായിരുന്നുവെന്ന് റെയിൽവേ വക്താവ് അറിയിച്ചു. ശൈത്യകാലത്ത് ആനകൾ കൂട്ടമായി ഭക്ഷണം തേടി കാടിന് പുറത്തേക്ക് വരുന്നത് പതിവാണെന്നും ഇത് അപകടസാദ്ധ്യത വർദ്ധിപ്പിക്കുന്നുവെന്നും വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. സംഭവത്തിൽ റെയിൽവെ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

വയനാട്ടിലെ ദുരന്തബാധിതര്‍ക്കുള്ള ടൗണ്‍ഷിപ്പിലെ വീടുകളുടെ നറുക്കെടുപ്പ് തുടങ്ങി ; ആദ്യഘട്ടത്തിൽ കൈമാറുന്നത് 178 വീടുകള്‍

കല്‍പ്പറ്റ : മുണ്ടക്കൈ - ചൂരൽമല ദുരന്തബാധിതർക്കുള്ള ടൗൺഷിപ്പിലെ വീടുകളുടെ നറുക്കെടുപ്പ്...

ആവശ്യങ്ങൾ അംഗീകരിക്കും, സർക്കാരിന്‍റെ ഉറപ്പ് ; നാളത്തെ ഒപി ബഹിഷ്കരണം പിൻവലിച്ച് പിജി ഡോക്ടർമാർ

തിരുവനന്തപുരം : സംസ്ഥാനത്തെ പി ജി ഡോക്ടർമാർ നാളെ നടത്താനിരുന്ന ഒപി...