(Photo courtesy : X)
ഗുവാഹത്തി : ഗായകൻ സുബീൻ ഗാർഗിന്റെ മരണത്തിൽ ദുരൂഹതയേറുന്ന സാഹചര്യത്തിൽ രണ്ട് പേരെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. ഇതോടെ ആകെ അറസ്റ്റിലായവരുടെ എണ്ണം നാല് ആയി. സുബീൻ ഗാർഗിന്റെ സഹ-സംഗീതജ്ഞൻ ശേഖർ ജ്യോതി ഗോസ്വാമി, സഹ-ഗായിക അമൃത്പ്രഭ മഹന്ത എന്നിവരാണ് വ്യാഴാഴ്ച അറസ്റ്റിലായത്. ഗാർഗ് മരിക്കുമ്പോൾ ഇരുവരും സിംഗപ്പൂരിലുണ്ടായിരുന്നു. ഇവരെ കസ്റ്റഡിയിലെടുക്കാൻ ആവശ്യമായ തെളിവുകൾ ഇപ്പോൾ ലഭിച്ചിട്ടുണ്ടെന്ന് പോലീസ് പറയുന്നു. വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ടിലാണ് ഇക്കാര്യം വെളിപ്പെടുത്തുന്നത്.
മുൻപ് അറസ്റ്റിലായ സുബീന്റെ മാനേജറായ സിദ്ധാർത്ഥ ശർമ്മയും പരിപാടിയുടെ സംഘാടകൻ ശ്യാംകാനു മഹന്തയും നിലവിൽ 14 ദിവസത്തെ പോലീസ് കസ്റ്റഡിയിലാണെന്ന് സ്പെഷ്യൽ ഡിജിപി (സിഐഡി) മുന്ന പ്രസാദ് ഗുപ്ത അറിയിച്ചു.
സുബീൻ ഗാർഗിന്റെ പരിപാടിയുടെ സംഘാടകനായ ശ്യാംകാനു മഹന്തയുടെ അറസ്റ്റോടെ കേസിന് വിശാലമായ രാഷ്ട്രീയ മാനങ്ങളാണ് കൈവരുന്നത്. ശ്യാംകാനു മഹന്ത അസം മുൻ ഡിജിപിയും ഇപ്പോൾ സംസ്ഥാനത്തിന്റെ മുഖ്യ വിവരാവകാശ കമ്മീഷണറുമായ
ഭാസ്‌കർ ജ്യോതി മഹന്തയുടെ ഇളയ സഹോദരനാണ്. മറ്റൊരു മൂത്ത സഹോദരൻ നാനി ഗോപാൽ മഹന്ത, ഗുവാഹത്തി സർവ്വകലാശാലയുടെ വൈസ് ചാൻസലറാണ്. കൂടാതെ, മുൻപ് ഇദ്ദേഹം മുഖ്യമന്ത്രി ഹിമാന്ത ബിശ്വ ശർമ്മയുടെ വിദ്യാഭ്യാസ ഉപദേഷ്ടാവും ആയിരുന്നു.
പ്രസിദ്ധ ഗായകൻ സുബീൻ ഗാർഗ് സെപ്റ്റംബർ 19 ന് സിംഗപ്പൂരിൽ വെച്ചാണ് മരണപ്പെടുന്നത്. മഹന്തയുടെ കമ്പനി സംഘടിപ്പിച്ച പ്രോഗ്രാമിനായാണ് അദ്ദേഹം അവിടെ പോയിരുന്നതെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്‌ഐടി) തലവനായ ഗുപ്ത വ്യക്തമാക്കി. അന്വേഷണം സിംഗപ്പൂരിലേക്കും വ്യാപിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് പോലിസ് എന്നും അദ്ദേഹം പറഞ്ഞു. “ചില ഔപചാരിക നടപടികൾ ബാക്കിയുണ്ട്. പരസ്പര നിയമ സഹായ ഉടമ്പടി പ്രകാരം അഭ്യർത്ഥന അയച്ചിട്ടുണ്ട്. അംഗീകാരം ലഭിച്ചുകഴിഞ്ഞാൽ സംഘം സിംഗപ്പൂരിലേക്ക് പോകും.” – ഗുപ്ത പറഞ്ഞു.
പ്രമുഖ ഗായകൻ സുബീൻ ഗാർഗിന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് കഴിഞ്ഞ ദിവസം ഭാര്യ ഗരിമയും രംഗത്തെത്തിയിരുന്നു.. കപ്പൽ യാത്രയെപ്പറ്റി സുബീൻ തന്നോട് പറഞ്ഞിട്ടില്ലെന്നും മരണം സംഭവിക്കുമ്പോൾ കപ്പലിൽ ഉണ്ടായിരുന്നവരെ സംശയമുണ്ടെന്നും ഗരിമ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
