(ചിത്രം : അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയെക്കാപ്പം
ഭൂപേൻ ബോറ മാധ്യമങ്ങൾക്ക് മുന്നിൽ)
ന്യൂഡൽഹി : അസം കോൺഗ്രസിന് വീണ്ടും അടിപതറുന്നു. രാജിവെച്ച മുൻ പിസിസി അദ്ധ്യക്ഷൻ ഭൂപേൻ ബോറയെ പിടിച്ചു നിർത്താനുള്ള ശ്രമം ഫലം കണ്ടില്ല. ഒടുവിൽ 34 വർഷത്തെ കോൺഗ്രസ് ബന്ധം ഉപേക്ഷിച്ച് ബോറയും ബിജെപിയിലേയ്ക്ക്. ഭൂപേൻ ബോറ ഈ മാസം 22ന് ബിജെപിയിൽ ചേരുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ വ്യക്തമാക്കി. ഹിമന്തയും ബോറയും ഒരുമിച്ചാണ് മാധ്യമങ്ങളെ കണ്ടത്. ബോറയ്ക്കൊപ്പം നിരവധി കോൺഗ്രസ് പ്രവർത്തകരും ബിജെപിയിലെത്തുമെന്നും ഹിമന്ത ബിശ്വ ശർമ പറഞ്ഞു. മുൻ പിസിസി അദ്ധ്യക്ഷൻ്റെ ഈ നടപടി വരും ദിവസങ്ങളിൽ അസമിലെ കോൺഗ്രസിൽ എങ്ങനെ പ്രതിഫലിയ്ക്കുമെന്ന് കണ്ടറിയാം.
രാജിവെച്ച ബോറയെ അനുനയിപ്പിക്കാൻ ഗൗരവ് ഗോഗോയിയടക്കമുള്ള നേതാക്കൾ പോയി കണ്ടപ്പോൾ തീരുമാനം പുന:പരിശോധിക്കാമെന്ന് അറിയിച്ചതായി റിപ്പോർട്ടുണ്ടായിരുന്നു. എന്നാൽ അതിന് ശേഷം, മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ വീട്ടിലെത്തി നടത്തിയ കൂടിക്കാഴ്ചയിൽ ബോറ ഹിമന്തക്ക് പിറകെ പോകാൻ തീരുമാനിയ്ക്കുകയായിരുന്നു. പാർട്ടിയിൽ അവഗണന നേരിട്ടെന്ന് പറഞ്ഞ ഭുപെൻ ബോറ ഗൗരവ് ഗോഗോയിക്കെതിരെ അതിരൂക്ഷഭാഷയിൽ രാജിക്കത്തിൽ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു എന്നാണറിയുന്നത്.
ബോറയുടെ രാജിനാടകത്തിനിടെ മറ്റൊരു കോൺഗ്രസ് എംഎൽഎ കൂടി കഴിഞ്ഞ ദിവസം പാർട്ടി വിട്ടിരുന്നു. മൂന്ന് തവണ വെസ്റ്റ് ഗോൾപാര മണ്ഡലത്തിൽ നിന്നും എംഎൽഎയായ അബ്ദുൾ റാഷിദ് മണ്ഡലാണ് പാർട്ടി വിട്ട് പ്രാദേശിക പാർട്ടിയായ റായ്ജോർ ദളിൽ ചേർന്നത്.
