ന്യൂഡൽഹി : ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ഇടക്കാല വ്യാപാര കരാർ പ്രഖ്യാപിച്ചു. മാസങ്ങൾ നീണ്ട ചർച്ചകൾക്കും നികുതി തർക്കങ്ങൾക്കും ഒടുവിലാണ് ഉഭയകക്ഷി വ്യാപാര കരാറിലേക്ക് (BTA) നയിക്കുന്ന ഈ സുപ്രധാന നീക്കം. വെള്ളിയാഴ്ച പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിൽ പരസ്പര താൽപ്പര്യങ്ങൾ സംരക്ഷിക്കുന്ന സമഗ്രമായ കരാറിലേക്ക് നീങ്ങാനുള്ള പ്രതിബദ്ധത ഇരുരാജ്യങ്ങളും ആവർത്തിച്ചു.

അടുത്തിടെ അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ച ധാരണകളുടെ തുടർച്ചയായാണ് ഈ കരാർ. ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് അമേരിക്ക ചുമത്തിയിരുന്ന 50 ശതമാനം നികുതി 18 ശതമാനമായി കുറയ്ക്കും. ഇതിന് പകരമായി റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ അവസാനിപ്പിക്കുകയും അമേരിക്കൻ ഉൽപ്പന്നങ്ങൾക്കുള്ള വ്യാപാര തടസ്സങ്ങൾ നീക്കം ചെയ്യുകയും ചെയ്യും. മാർച്ചോടെ ഔദ്യോഗിക കരാറിൽ ഒപ്പിടാനാണ് ലക്ഷ്യമിടുന്നതെന്ന് ഇന്ത്യൻ വാണിജ്യ മന്ത്രി പീയൂഷ് ഗോയൽ അറിയിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ ഫോൺ സംഭാഷണത്തിന് ശേഷമാണ് ട്രംപ് കരാർ വിവരങ്ങൾ പുറത്തുവിട്ടത്. റഷ്യൻ എണ്ണയ്ക്ക് പകരം അമേരിക്കയിൽ നിന്നും വെനസ്വേലയിൽ നിന്നും ഇന്ത്യ എണ്ണ വാങ്ങാൻ തുടങ്ങും. റഷ്യൻ എണ്ണ വാങ്ങിയതിന്റെ പേരിൽ ഇന്ത്യയ്ക്ക് മേൽ ചുമത്തിയിരുന്ന 25 ശതമാനം അധിക നികുതി പിൻവലിച്ചുകൊണ്ടുള്ള ഉത്തരവിൽ ട്രംപ് ഒപ്പുവെച്ചു. എന്നാൽ ഇന്ത്യ റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നുണ്ടോ എന്ന് അമേരിക്ക നിരീക്ഷിക്കുമെന്നും കരാർ ലംഘിച്ചാൽ നികുതി പുനഃസ്ഥാപിക്കുമെന്നും മുന്നറിയിപ്പുണ്ട്.
ഇടക്കാല കരാർ ഇന്ത്യൻ കയറ്റുമതിക്കാർക്കും പ്രത്യേകിച്ച് എംഎസ്എംഇകൾക്കും കർഷകർക്കും മത്സ്യത്തൊഴിലാളികൾക്കും വലിയ അവസരങ്ങൾ തുറന്നുനൽകുമെന്ന് പീയൂഷ് ഗോയൽ പറഞ്ഞു. വസ്ത്രങ്ങൾ, തുകൽ ഉൽപ്പന്നങ്ങൾ, കെമിക്കലുകൾ, യന്ത്രസാമഗ്രികൾ എന്നിവയ്ക്ക് യുഎസ് വിപണിയിൽ കൂടുതൽ പ്രവേശനം ലഭിക്കും. ജനറിക് മരുന്നുകൾ, രത്നങ്ങൾ, വജ്രം, വിമാന ഭാഗങ്ങൾ എന്നിവയുടെ നികുതി പൂജ്യമായി കുറയ്ക്കാൻ ധാരണയായിട്ടുണ്ട്. വാഹന ഭാഗങ്ങളുടെ കയറ്റുമതിയിൽ ഇന്ത്യയ്ക്ക് പ്രത്യേക ഇളവുകൾ ലഭിച്ചപ്പോൾ, ഇന്ത്യൻ കർഷകരുടെ താൽപ്പര്യം സംരക്ഷിക്കുന്നതിനായി കാർഷിക-ക്ഷീര ഉൽപ്പന്നങ്ങളെ കരാറിൽ നിന്ന് ഒഴിവാക്കി സംരക്ഷിച്ചിട്ടുണ്ട്.
