ചെന്നൈ: ചെന്നൈയിൽ എച്ച് 5 എൻ 1 വൈറസ് ബാധ സ്ഥിരീകരിച്ചു. നഗരത്തിലുടനീളം നൂറുകണക്കിന് കാക്കകൾ ചത്തൊടുങ്ങിയതിനെ തുടർന്നാണ് സ്ഥിരീകരണം. പക്ഷിപ്പനി പടരുന്നതിൻ്റെ സൂചനയാണിതെന്ന നിഗമനത്തിൽ രോഗവ്യാപനം തടയാൻ അധികൃതർ അടിയന്തര നടപടികൾ ആരംഭിച്ചു. പൊതുജനങ്ങൾക്ക് ജാഗ്രതാ മുന്നറിയിപ്പും നൽകിയിട്ടുണ്ട്.
കൂടുതൽ വ്യാപനം തടയുന്നതിനായി കാക്കകളുടെയും കോഴികളുടെയും എല്ലാ ശവശരീരങ്ങളും ബയോസെക്യൂരിറ്റി പ്രോട്ടോക്കോളുകൾ അനുസരിച്ച് ദഹിപ്പിക്കുകയോ ആഴത്തിൽ കുഴിച്ചിടുകയോ ചെയ്യണമെന്നാണ് അധികൃതരുടെ നിർദ്ദേശം. ചത്ത പക്ഷികളെ തൊടുകയോ അലസമായി കൈകാര്യം ചെയ്യുകയോ ചെയ്യരുതെന്ന കർശനമായ നിർദ്ദേശവും പൊതുജനങ്ങൾക്ക് നൽകിയിട്ടുണ്ട്. എവിടെയെങ്കിലും പക്ഷികൾ ചത്തു കിടക്കുന്നത് കണ്ടാൽ ഉടൻ തന്നെ പ്രാദേശിക അധികൃതരെ അറിയിക്കണം.
അഡയാറിൽ നിന്ന് ശേഖരിച്ച സാമ്പിളുകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതിനെ തുടർന്ന് കേന്ദ്ര മൃഗസംരക്ഷണ മന്ത്രാലയം തമിഴ്നാട് ചീഫ് സെക്രട്ടറിക്ക് കത്തയച്ചു. രോഗബാധ നിയന്ത്രിക്കുന്നതിനായി ഉടൻ തന്നെ സമഗ്രമായ ഫീൽഡ് സർവൈലൻസ് നടത്തണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടു. മൃഗങ്ങളുടെയും മനുഷ്യരുടെയും ആരോഗ്യത്തിന് ഭീഷണിയാകുന്ന ഈ സാഹചര്യം അതീവ ഗൗരവത്തോടെ കൈകാര്യം ചെയ്യണമെന്നും ‘വൺ ഹെൽത്ത്’ (One-Health) സമീപനം നടപ്പിലാക്കണമെന്നും കേന്ദ്ര മന്ത്രാലയം നിർദ്ദേശിച്ചു.
ഇൻഫ്ലുവൻസ എ വൈറസിൻ്റെ തീവ്രമായ ഒരു വകഭേദമാണ് എച്ച്5എൻ1. ഇത് പ്രധാനമായും പക്ഷികളെയാണ് ബാധിക്കുന്നത്. സാധാരണയായി ‘പക്ഷിപ്പനി’ എന്ന് വിളിക്കപ്പെടുന്ന ഈ രോഗം പക്ഷികൾക്കിടയിൽ അതിവേഗം പടരുകയും മരണനിരക്ക് വർദ്ധിപ്പിക്കുകയും ചെയ്യുന്നു.
അപൂർവ്വമായി മാത്രമെ ഇത് മനുഷ്യരിലേക്ക് പകരാറുള്ളൂ എങ്കിലും, രോഗബാധയുള്ള പക്ഷികളുമായോ അവയുടെ പരിസരവുമായോ അടുത്ത സമ്പർക്കം പുലർത്തുന്നവർക്ക് രോഗം വരാൻ സാദ്ധ്യതയുണ്ട്. മനുഷ്യരിൽ ഇത് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കിയേക്കാം. അതുകൊണ്ടാണ് പകർച്ചവ്യാധികൾ സൂക്ഷ്മമായി നിരീക്ഷിക്കുകയും അതിന്റെ വ്യാപനം തടയാൻ കർശനമായ ജൈവസുരക്ഷാ നടപടികൾ നടപ്പിലാക്കുകയും ചെയ്യുന്നത്.
പക്ഷികളിൽ എച്ച്5എൻ1 അതീവ അപകടകാരിയാണ്. സ്ഥിരീകരിച്ച പല മനുഷ്യ കേസുകളിലും ന്യുമോണിയ പോലുള്ള ഗുരുതരമായ ശ്വാസകോശ സംബന്ധമായ അസുഖങ്ങൾക്ക് കാരണമായിട്ടുണ്ട്. സാധാരണ പനിയെ അപേക്ഷിച്ച് ഇതിന്റെ മരണനിരക്ക് കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
രോഗവ്യാപനം തടയാൻ അധികൃതർ നിരവധി മുൻകരുതലുകൾ നിർദ്ദേശിച്ചിട്ടുണ്ട്. കാക്കകൾ, വന്യപക്ഷികൾ, വളർത്തുപക്ഷികൾ എന്നിവയുടെ മരണം നിരീക്ഷിക്കുന്നതിന് ഫീൽഡ് സർവൈലൻസ് ശക്തമാക്കുക. ചത്ത പക്ഷികളെ പോസ്റ്റ്‌മോർട്ടം ചെയ്യുന്നത് ഒഴിവാക്കുകയും പരിശോധനയ്ക്കായി ലാബുകളിലേക്ക് അയക്കുകയും ചെയ്യുക. ജഡങ്ങൾ കത്തിക്കുകയോ കുഴിച്ചുമൂടുകയോ വേണം.
പക്ഷികളുടെ മരണനിരക്ക് വനം ഉദ്യോഗസ്ഥർ യഥാസമയം റിപ്പോർട്ട് ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കുക. സംശയിക്കപ്പെടുന്ന കേസുകൾ ഉടനടി റിപ്പോർട്ട് ചെയ്യുന്നതിനായി നിയുക്ത ഉദ്യോഗസ്ഥരുടെ കോൺടാക്റ്റ് വിവരങ്ങൾ സംസ്ഥാനങ്ങൾ പങ്കിടണം. പൊതുജനങ്ങൾ ചത്ത പക്ഷികളെ തൊടരുത്. ഒഴിവാക്കാൻ പറ്റാത്ത സാഹചര്യമാണെങ്കിൽ ഗ്ലൗസ് ധരിക്കുകയും കൈകൾ നന്നായി കഴുകുകയും ചെയ്യുക.
അറവുശാലകളിലെ അവശിഷ്ടങ്ങൾ ശരിയായി സംസ്ക്കരിക്കുക. ഫാമുകളിലേക്ക് പുറത്തുനിന്നുള്ളവരുടെ പ്രവേശനം നിയന്ത്രിക്കുക, ഉപകരണങ്ങൾ അണുവിമുക്തമാക്കുക, കൈകളുടെ ശുചിത്വം ഉറപ്പാക്കുക തുടങ്ങിയ കാര്യങ്ങൾ കൃത്യമായും ശ്രദ്ധിക്കണം.
