തിരുവനന്തപുരം : ശബരിമല സ്വർണ്ണക്കവർച്ചാക്കേസിൽ റിമാൻഡിൽ കഴിയുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ച തന്ത്രി കണ്ഠരര് രാജീവരരെ വീണ്ടും ജയിലിലേക്ക് മാറ്റി. ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർ നിർദ്ദേശിച്ചതനുസരിച്ചാണ് ജയിലിലേയ്ക്ക് മാറ്റിയത്. വൈദ്യ പരിശോധനയിൽ ബിപിയിൽ വ്യതിയാനം കണ്ടെത്തിയതിനെ തുടർന്നാണ് ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തത്.
അതേസമയം, നാളെ കൊല്ലം വിജിലൻസ് കോടതിയിൽ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡി അപേക്ഷ നൽകിയേക്കും. കഴിഞ്ഞ ദിവസം തന്ത്രിയുടെ വീട്ടിൽ എട്ടു മണിക്കൂർ നീണ്ട പരിശോധനയാണ് നടന്നത്.
തന്ത്രി കണ്ഠരര് രാജീവരരുടെ സാമ്പത്തിക ഇടപാടുകളും ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള ബന്ധത്തിലെ വിശദമായ വിവരങ്ങളുമാണ് എസ്ഐടി തേടുന്നത്.
തന്ത്രി കണ്ഠര് രാജീവരുടെ വസ്തു ഇടപാടുകളുടെ വിവരങ്ങളും പ്രത്യേക അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്. വീട്ടിലെ സ്വർണ്ണ ഉരുപ്പടികളിലും എസ്ഐടി വിശദമായ പരിശോധന നടത്തിയിരുന്നു. തന്ത്രിയെ ശബരിമലയിലെ ദ്വാരപാലക ശിൽപ്പ പാളികൾ കടത്തിയ കേസിലും എസ്ഐടി പ്രതിചേർക്കും. സ്വർണ്ണ പാളി ചെമ്പാക്കി മാറ്റിയ മഹസ്സറിലും ഒപ്പിട്ടത് വഴി തന്ത്രിക്കും ഗൂഡാലോചനയിൽ പങ്കുണ്ടെന്നാണ് എസ്ഐടി വിലയിരുത്തുന്നത്.
