തിരുവല്ല: മൂന്നാം ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിലിനെ മൂന്നു ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ട് തിരുവല്ല ഫസ്റ്റ്ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി. പ്രോസിക്യൂഷന്റെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. മൂന്നുദിവസത്തെ കസ്റ്റഡിക്കു ശേഷം 16-ാം തീയതി ജാമ്യാപേക്ഷ അപേക്ഷ പരിഗണിക്കാമെന്ന് കോടതി അറിയിച്ചു.
ചൊവ്വാഴ്ച 12.15-ന് കോടതി ചേരുകയും രാഹുലിന്റെ കേസ് ആദ്യംതന്നെ വിളിക്കുകയും ചെയ്തു. അറസ്റ്റും കസ്റ്റഡി അടക്കമുള്ള കാര്യങ്ങളും നടപടിക്രമങ്ങൾ പാലിച്ചല്ലെന്നും കസ്റ്റഡിയിൽ വിടരുതെന്നും പ്രതിഭാഗം അഭിഭാഷകൻ വാദിച്ചു. മൂന്നാം കേസ് മെനഞ്ഞെടുത്ത കഥയെന്ന് രാഹുല്‍ പറഞ്ഞു. കണ്ടെടുക്കാന്‍ തെളിവുകള്‍ പോലുമില്ല. അറസ്റ്റ് ചെയ്തപ്പോള്‍ തന്നെ അത്യാവശ്യ സമയം കസ്റ്റഡിയില്‍ വച്ചിട്ടുണ്ടെന്നും വാദമുയര്‍ത്തി. എന്നാൽ, ഡിജിറ്റൽ തെളിവുകൾ അടക്കം ശേഖരിക്കണമെന്നും പാലക്കാട് കൊണ്ടുപോയി തെളിവുശേഖരണം നടത്തണമെന്നുമുള്ള പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിക്കുകയായിരുന്നു. കേസ് അന്വേഷിക്കുന്ന സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം രാഹുലിന്റെ കസ്റ്റഡി ആവശ്യപ്പെട്ട് ചൊവ്വാഴ്ച മജിസ്ട്രേറ്റ് കോടതിയിൽ അപേക്ഷ നൽകിയിരുന്നു.
രാഹുലുമായി ഇന്ന് തന്നെ പ്രത്യേക അന്വേഷണ സംഘം തെളിവെടുപ്പ് ആരംഭിക്കും. പീഡനം നടന്ന പത്തനംതിട്ടയിലെ ഹോട്ടലിലടക്കം രാഹുലിനെ എത്തിച്ച് തെളിവെടുപ്പ് നടത്തും. കഴിഞ്ഞ ഞായറാഴ്ച ആറുമണിക്കൂറിലധികം ചോദ്യം ചെയ്‌തെങ്കിലും രാഹുല്‍ പൂര്‍ണ്ണമായി സഹകരിച്ചിരുന്നില്ല.
