തിരുവനന്തപുരം: കേരളത്തിൻ്റെ സ്കൂൾ വിദ്യാഭ്യാസ നയരൂപീകരണത്തിനായി പൊതുവിദ്യാഭ്യാസ വകുപ്പ്. ഇതിനായി സംഘടിപ്പിക്കുന്ന ‘വിഷൻ 2031’ സെമിനാർ തിരുവനന്തപുരത്ത് നടക്കും. സംസ്ഥാന രൂപീകരണത്തിൻ്റെ 75-ാം വാർഷികമായ 2031-ൽ കേരളത്തിലെ സ്കൂൾ വിദ്യാഭ്യാസം എങ്ങനെയായിരിക്കണമെന്നതിനെക്കുറിച്ചുള്ള സമഗ്രമായ കാഴ്ചപ്പാട് രൂപീകരിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. 13ന് രാവിലെ 10 മണിക്ക് തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ നടക്കുന്ന പരിപാടി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. പരിപാടിയുടെ ഉദ്യോഗസ്ഥതല ആലോചനായോഗം തിരുവനന്തപുരത്ത് മന്ത്രി വി ശിവൻകുട്ടിയുടെ അദ്ധ്യക്ഷതയിൽ ചേർന്നു.
കഴിഞ്ഞ ഒമ്പതര വർഷമായി പൊതുവിദ്യാഭ്യാസ മേഖലയിൽ സർക്കാർ നടപ്പിലാക്കിയ ജനകീയ പദ്ധതികളുടെ തുടർച്ചയായാണ് ‘വിഷൻ 2031’ സംഘടിപ്പിക്കുന്നത്. ‘ജ്ഞാനസമൂഹത്തിലൂടെ നവകേരളം’ എന്ന ലക്ഷ്യത്തോടെ സ്കൂളുകളെ ലോകോത്തര നിലവാരത്തിലേക്ക് ഉയർത്താൻ സർക്കാരിന് കഴിഞ്ഞു. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൻ്റെയും വിദ്യാകിരണം മിഷന്റെയും ഭാഗമായി 5000 കോടി രൂപയുടെ നിക്ഷേപം നടത്തി. 55,000 ഹൈടെക് ക്ലാസ് മുറികൾ, സമയബന്ധിതമായി പരിഷ്ക്കരിച്ച 597 പാഠപുസ്തകങ്ങൾ, ദേശീയ തലത്തിലെ ശ്രദ്ധേയമായ അക്കാദമിക നേട്ടങ്ങൾ എന്നിവ ഈ മുന്നേറ്റത്തിന് അടിത്തറ പാകുന്നുവെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.
മാറുന്ന ലോകത്തിനനുസരിച്ച് വിദ്യാഭ്യാസ രംഗത്ത് ആവശ്യമായ മാറ്റങ്ങൾ ഉൾക്കൊണ്ട് അടുത്ത തലമുറയ്ക്ക് മികച്ച വിദ്യാഭ്യാസം ഉറപ്പാക്കുക എന്നതാണ് ‘വിഷൻ 2031’ മുന്നോട്ടുവെയ്ക്കുന്നത്. വിദ്യാഭ്യാസ വിദഗ്ധർ, അദ്ധ്യാപകർ, വിദ്യാർത്ഥി പ്രതിനിധികൾ, പൊതുജനങ്ങൾ എന്നിവരുടെ അഭിപ്രായങ്ങൾ ക്രോഡീകരിച്ച് ഭാവി കേരളത്തിനായുള്ള വിദ്യാഭ്യാസ നയരേഖയ്ക്ക് രൂപം നൽകുക എന്നതാണ് സെമിനാറുകൊണ്ട് ഉദ്ദേശിക്കുന്നത്.