തിരുവനന്തപുരം : തദ്ദേശ തെരഞ്ഞെടുപ്പിൻ്റെ ആദ്യഘട്ട വോട്ടെടുപ്പ് ദിനം വ്യാജ പ്രീ-പോൾ സർവ്വെ ഫലം ഫേസ്ബുക്കിൽ പങ്കുവെച്ച ആർ ശ്രീലേഖയ്ക്കെതിരെ നടപടിയുണ്ടാവുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ എ ഷാജഹാൻ. കളക്ടറോട് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും റിപ്പോർട്ട് ലഭിക്കുന്നതിന്റെ അടിസ്ഥാനത്തിൽ നടപടി ഉണ്ടാകുമെന്നും കമ്മീഷണർ അറിയിച്ചു.
തിരുവനതപുരം കോർപ്പറേഷനിലെ ശാസ്തമംഗലം വാർഡിലെ ബിജെപി സ്ഥാനാർത്ഥിയാണ് ആർ ശ്രീലേഖ. ഇവർ ഫെയ്സ്ബുക്കിൽ പങ്കുവെച്ച വ്യാജ പ്രീ-പോൾ സർവ്വെ ഫലത്തിൻ്റെ പോസ്റ്റ് ഷെയർ ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്. ഇത് ശ്രദ്ധയിൽപ്പെട്ടതോടെ പോസ്റ്റ് മാറ്റാനായി നിർദ്ദേശം നൽകിയതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ വ്യക്തമാക്കി.
സംസ്ഥാനത്തെ ആദ്യഘട്ട വോട്ടിങ് അവസാനിച്ചപ്പോൾ ഏതാണ്ട് 75% ത്തോളം പോളിംഗാണ് പ്രതീക്ഷിക്കുന്നതെന്ന് കമ്മീഷണർ അറിയിച്ചു. ആലപ്പുഴ മണ്ണഞ്ചേരി തെക്കുഭാഗം ഹൈ സ്കൂളിലെ പോളിംഗ് സ്റ്റേഷനിൽ വോട്ടിംഗ് തടസ്സപ്പെട്ടു. ഇവിടെ റീപോളിംഗ് വ്യാഴാഴ്ച നടക്കും. ബി എസ് പി സ്ഥാനാർത്ഥിയുടെ പേരും ചിഹ്നവും വോട്ടിംഗ് മെഷീനിൽ തെളിഞ്ഞില്ലെന്ന പരാതിയുയർന്നിരുന്നു. ഇതിനെ തുടർന്ന് നടത്തിയ പരിശോധന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കമ്മീഷന്റെ തീരുമാനം.
ആദ്യഘട്ട വോട്ടെടുപ്പ് വളരെ സമാധാനപരമായി പൂർത്തിയാക്കിയതിന് എല്ലാ ഉദ്യോഗസ്ഥരെയും കമ്മീഷൻ അഭിനന്ദിച്ചു. ഇതേ ക്രമീകരണം തന്നെയായിരിക്കും രണ്ടാംഘട്ട വോട്ടെടുപ്പിലും ഉണ്ടാകുക. ശനിയാഴ്ച 244 വോട്ടെണ്ണൽ കേന്ദ്രത്തിലും 14 ജില്ലാ കളക്ടറേറ്റിലുമായി രാവിലെ 8 മണി മുതൽ വോട്ടെണ്ണൽ ആരംഭിക്കും. ജില്ലാ കളക്ടറേറ്റിൽ ജില്ലാ പഞ്ചായത്തിന്റെ പോസ്റ്റൽ ബാലറ്റ് മാത്രമായിരിക്കും എണ്ണുക. ഗ്രാമ – ബ്ലോക്ക് പഞ്ചായത്തിലെ വോട്ടുകൾ ബ്ലോക്ക് തലത്തിൽ ക്രമീകരിച്ചിട്ടുള്ള വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ നടക്കുമെന്നും ഉച്ചയോടുകൂടി വോട്ടെണ്ണൽ പൂർത്തിയാക്കാൻ കഴിയുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷണർ വ്യക്തമായി.
