തിരുവനന്തപുരം : തദ്ദേശ തെരഞ്ഞെടുപ്പിനിടെ ഇലക്ഷൻ കമ്മീഷൻ സ്പെഷ്യൽ ഇൻ്റൻസീവ് റിവിഷൻ (SIR) നടപടി നടപ്പിലാക്കാനുള്ള പ്രായോഗിക ബുദ്ധിമുട്ട് സർക്കാർ സുപ്രീം കോടതിയെ അറിയിക്കുമെന്ന് മന്ത്രി പി. രാജീവ്. SIR നടപ്പാക്കുമ്പോൾ ഭരണപരമായി വരുന്ന പ്രശ്നങ്ങളാണ് കോടതി മുൻപാകെ ഉന്നയിച്ചിട്ടുള്ളതെന്ന് മന്ത്രി പറഞ്ഞു. ഈ വിഷയം അടിയന്തര പ്രാധാന്യത്തോടെ കോടതി പരിഗണിക്കുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഹൈക്കോടതിയുടെ പരിഗണനയിൽ തന്നെ ഈ കാര്യത്തിൽ കേരളത്തെ സംബന്ധിച്ച് ഒരു തീരുമാനം ഉണ്ടാകണമെന്നാണ് സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടിരുന്നത്. ഹൈക്കോടതി തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ അഭിപ്രായം കൂടി പരിഗണിച്ച് സുപ്രീം കോടതിയിലേക്ക് പരിഗണനയ്ക്ക് വിടുകയായിരുന്നു. അതിൻ്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന ഗവൺമെൻ്റ് സുപ്രീം കോടതിയെ സമീപിച്ചിട്ടുള്ളത്. നവംബർ 26-ന് ഈ വിഷയം വീണ്ടും പരിഗണിക്കുമ്പോൾ കാര്യം ഗൗരവമായിക്കൊണ്ടിരിക്കുമെന്നും അതിനകത്ത് തീരുമാനമുണ്ടാകുമെന്നും മന്ത്രി അറിയിച്ചു. ഒരു രാഷ്ട്രീയ പാർട്ടി എന്ന നിലയിൽ ഇതിൻ്റെ ഭരണഘടനാപരമായ പൗരത്വം ഉൾപ്പെടെയുള്ള പ്രശ്നങ്ങളാണ് പ്രധാനമായിട്ടും ഉന്നയിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.
കൂടാതെ, ശബരിമല സ്വർണ്ണക്കവർച്ചാ കേസിൽ ഉൾപ്പെട്ടവരുടെ രാഷ്ട്രീയം നോക്കി സർക്കാർ നിലപാടെടുക്കില്ലെന്ന് മന്ത്രി പി. രാജീവ് വ്യക്തമാക്കി. തെറ്റ് ചെയ്യുന്ന ആരെയും സംരക്ഷിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൂടാതെ, ഈ കേസിൻ്റെ അന്വേഷണത്തിന് സർക്കാർ പൂർണ്ണ സ്വാതന്ത്ര്യം നൽകിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
