തദ്ദേശ തെരഞ്ഞെടുപ്പിൽ പൂർണ്ണ സുതാര്യത ഉറപ്പാക്കും: സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷ്ണർ

Date:

തിരുവനന്തപുരം : തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രക്രിയയിൽ പൂർണ്ണമായ സുതാര്യത ഉറപ്പാക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ. സ്വതന്ത്രവും  നീതിപൂർവ്വവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കാൻ കർശനനിരീക്ഷണം നടത്തുന്നതിന് നിയോഗിച്ചിട്ടുള്ള പൊതുനിരീക്ഷകർ കമ്മീഷന്റെ കണ്ണും കാതുമായി പ്രവർത്തിക്കണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷണർ കൂട്ടിച്ചേർത്തു. കമ്മീഷണറുടെ അദ്ധ്യക്ഷതയിൽ ചേർന്ന പൊതുനിരീക്ഷകരുടെ ആദ്യ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സുഗമമായ തെരഞ്ഞെടുപ്പ് നടത്തിപ്പിൽ നിരീക്ഷകർക്ക് വളരെ പ്രധാനപ്പെട്ട സ്ഥാനമാണുള്ളത്. നോമിനേഷൻ സമർപ്പിക്കാനുള്ള അവസാന ദിവസം മുതൽ വോട്ടെണ്ണൽ പൂർത്തിയാകുന്നത് വരെയാണ് നിരീക്ഷകരുടെ പ്രവർത്തനം. ഈ കാലയളവിൽ ജില്ലയിലെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ നിരീക്ഷണമാണ് മുഖ്യമായും നിർവ്വഹിക്കേണ്ടത്. നിരീക്ഷകരുടെ പ്രവർത്തനം സംബന്ധിച്ച  ചെക്ക് ലിസ്റ്റ് കമ്മീഷൻ നൽകും.

എല്ലാ പോളിംഗ് കേന്ദ്രങ്ങളിലും മതിയായ മിനിമം സൗകര്യമുണ്ടെന്ന് ഉറപ്പാക്കണം. മുൻകാല സംഭവങ്ങളുടെയും ക്രമസമാധാന റിപ്പോർട്ടുകളുടെയും അടിസ്ഥാനത്തിൽ പ്രശ്‌നബാധിത പോളിംഗ് സ്റ്റേഷനുകളിൽ ആവശ്യമായ പ്രത്യേക സുരക്ഷാ സജ്ജീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടോയെന്ന് പരിശോധിക്കണം.

വനമേഖലകൾ, എത്തിപ്പെടാൻ പ്രയാസമുള്ള പ്രദേശങ്ങൾ, നക്‌സൽ പ്രവർത്തനമുള്ള സ്ഥലങ്ങൾ, സംസ്ഥാന അതിർത്തി പ്രദേശങ്ങൾ, അനധികൃതമായ മദ്യം, പണം, ലഹരിവസ്തുക്കൾ എന്നിവയുടെ നീക്കം തുടങ്ങിയ വിഷയങ്ങൾ കൃത്യമായി ശ്രദ്ധിക്കണമെന്നും കമ്മീഷൻ നിർദ്ദേശിച്ചു. മാതൃകാ പെരുമാറ്റച്ചട്ടം കൃത്യമായി പാലിക്കുന്നുണ്ടെന്നും, ആന്റി ഡിഫേസ്‌മെന്റ് സ്‌ക്വാഡ് നടപടിയെടുക്കുന്നുണ്ടെന്നും ഉറപ്പുവരുത്തണമെന്നും കമ്മീഷണർ ആവശ്യപ്പെട്ടു.

തെരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തിയാക്കിയ ശേഷം എല്ലാ നിരീക്ഷകരും വിശദമായ റിപ്പോർട്ട് കമ്മീഷന് സമർപ്പിക്കണം. പാർലമെന്റ് ഇലക്ഷനും തദ്ദേശ സ്ഥാപന  ഇലക്ഷനും തമ്മിൽ വോട്ടർമാരുടെയും നിയോജകമണ്ഡലങ്ങളുടെയും എണ്ണത്തിൽ മാത്രമാണ് വ്യത്യാസമുള്ളതെന്നും തെരഞ്ഞെടുപ്പ് പ്രക്രിയയുടെയും സംവിധാനങ്ങളുടെയും പ്രവർത്തനരീതി ഒരുപോലെ തന്നെയാണെന്നും കമ്മീഷൻ വ്യക്തമാക്കി.

തെരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്ത് നടന്ന യോഗത്തിൽ സംസ്ഥാനത്തെ 14 ജില്ലകളിലേക്കും നിയോഗിച്ച പൊതുനിരീക്ഷകരായിട്ടുള്ള ഐഎഎസ്, ഐഎഫ്എസ് ഉദ്യോഗസ്ഥർ പങ്കെടുത്തു. കമ്മീഷൻ സെക്രട്ടറി ബി എസ് പ്രകാശ്, കൺസൾട്ടന്റ് കെ ടി ജോർജ്ജ് എന്നിവർ പങ്കെടുത്തു. ചെലവ് നിരീക്ഷകർക്ക് വേണ്ടിയുള്ള ഓൺലൈൻ പരിശീലനവും നടന്നു. 

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

മുഖ്യമന്ത്രിക്കെതിരായ കൊലവിളി; പരാതിയിൽ കന്യാസ്ത്രീക്കെതിരെ പോലീസ് അന്വേഷണം

കൊച്ചി : മുഖ്യമന്ത്രി പിണറായി വിജയനെതിരെ കൊലവിളി നടത്തിയെന്ന പരാതിയിൽ കന്യാസ്ത്രീക്കെതിരെ...

വാഹന ഫിറ്റ്‌നസ് പരിശോധനാ ഫീസ് പത്തിരട്ടി വര്‍ദ്ധിപ്പിച്ച് കേന്ദ്രം ; 10 വര്‍ഷം പഴക്കമുള്ള  വാഹനങ്ങള്‍ക്കും ബാധകമാകും

ന്യൂഡൽഹി : പഴയ വാഹന ഉടമകൾക്ക് പ്രഹരമേൽപ്പിച്ചുകൊണ്ട് രാജ്യത്തുടനീളമുള്ള വാഹന ഫിറ്റ്നസ്...

ആന്ധ്രാപ്രദേശിൽ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ ഏഴ് നക്സലൈറ്റുകൾ കൊല്ലപ്പെട്ടു

ഗോദാവരി : ആന്ധ്രാപ്രദേശിലെ കിഴക്കൻ ഗോദാവരി ജില്ലയിലെ മരേഡുമില്ലി പ്രദേശത്ത് ബുധനാഴ്ച...