ആലപ്പുഴ: ജില്ലയിലെ കോൺഗ്രസിൽ രാജി തുടരുന്നു. ജി സുധാകരനെ പിന്തുണയ്ക്കാൻ തീരുമാനിച്ചതിൻ്റെ പേരിൽ തുടരുന്ന രാജി ഇപ്പോൾ കുട്ടനാട് സീറ്റിൻ്റെ കാര്യത്തിലെത്തുപ്പോൾ കൂടുതൽ കടുക്കുകയാണ്. ഡിസിസിയിലെ കൂട്ടരാജി കോൺഗ്രസ് നേതാവ് സജി ജോസഫ് യുഡിഎഫ് സ്ഥാനാർഥിക്കെതിരെ വിമതനായി മത്സരിക്കുന്നതിൽ വരെ എത്തി നിൽക്കുന്നു. കുട്ടനാട് സീറ്റ് ജോസഫ് വിഭാഗത്തിന് വിറ്റുവെന്ന് ആരോപിച്ചാണ് രാജി.
കുട്ടനാട്ടിലെ ജനങ്ങൾ കഴിഞ്ഞ കാലങ്ങളിലെ തെറ്റ് തിരുത്തുമെന്നും ഏപ്രിൽ ഒൻപതിന് നടക്കുന്ന തെരഞ്ഞെടുപ്പിൽ താൻ വലിയ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്നും സജി ജോസഫ് പറഞ്ഞു. കുട്ടനാട് സീറ്റ് ജോസഫ് വിഭാഗത്തിൽ നിന്ന് ഏറ്റെടുത്ത് കോൺഗ്രസ് മത്സരിക്കണമെന്നുള്ള ആവശ്യം ദീർഘനാളായി ഇവിടുത്തെ പാർട്ടി പ്രവർത്തകർ ഉയർത്തുന്നതാണ്.
വൈകാരികമായ രംഗങ്ങൾക്കാണ് സജി ജോസഫിന്റെ വാർത്താസമ്മേളനം സാക്ഷ്യം വഹിച്ചത്. കോൺഗ്രസ് പ്രസ്ഥാനത്തെക്കുറിച്ച് പരാമർശിക്കവെ അദ്ദേഹം പൊട്ടിക്കരഞ്ഞു. താൻ ജനിച്ച അന്ന് മുതൽ പ്രവർത്തിക്കുന്ന പ്രസ്ഥാനമാണ് കോൺഗ്രസ് എന്നും അത്രയധികം ത്യാഗം സഹിച്ചാണ് ഈ പ്രസ്ഥാനത്തിൽ നിന്നിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. ലാത്തി ചാർജുകൾക്കിടയിൽ നിന്ന് ഓടിയൊളിക്കുകയോ കൂട്ടത്തിലുള്ള ആർക്കെങ്കിലും തല്ല് മേടിച്ചുക്കൊടുക്കുകയോ ചെയ്തിട്ടില്ല. പ്രസ്ഥാനത്തെയും നേതാക്കൻമാരെയോ കുറ്റം പറയാൻ തനിക്ക് സാധിക്കത്തില്ല. എന്നാൽ കുട്ടനാട്ടിലെ ജനങ്ങളുടെ ആത്മാഭിമാനം രക്ഷിക്കാനാണ് താൻ ജനവിധി തേടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. രണ്ട് വലിയ സാമ്പത്തിക ശക്തികൾക്കെതിരെയുള്ള പോരാട്ടമാണിതെന്നും പ്രചാരണത്തിന് വലിയ സാമ്പത്തിക ബുദ്ധിമുട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
തന്നോടൊപ്പം നിരവധി പ്രവർത്തകരും നേതാക്കളും പാർട്ടി വിടുമെന്നും അദ്ദേഹം അവകാശപ്പെട്ടു. മത്സരരംഗത്ത് നിന്ന് പിന്മാറാനുള്ള യാതൊരു സാദ്ധ്യതയുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതോടെ കുട്ടനാട് മണ്ഡലത്തിൽ യുഡിഎഫിന് സ്വന്തം പാളയത്തിൽ നിന്ന് തന്നെ ശക്തമായ വെല്ലുവിളി നേരിടേണ്ടിവരും
