ന്യൂഡൽഹി : കോൺഗ്രസ് നേതൃത്വത്തിന്റെ അനുനയനീക്കങ്ങൾക്ക് വഴങ്ങാതെ കെ സുധാകരൻ. മത്സരിക്കാൻ ഉറപ്പിച്ച സുധാകരൻ, നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ്. നാമനിർദ്ദേശപത്രിക നൽകുന്നതിനായി ബാധ്യതയില്ലാ സാക്ഷ്യപത്രം ലഭിക്കാൻ കേരള ഹൗസിലേയും ഡൽഹിയിലെ സിപിഡബ്ല്യുഡിയിലേയും കുടിശ്ശിക പൂർണ്ണമായും തീർത്തു. കേരള ഹൗസിൽ എത്തി പേഴ്സണൽ സ്റ്റാഫ് അംഗങ്ങൾ നടപടി പൂർത്തിയാക്കി മടങ്ങി.
കഴിഞ്ഞദിവസം രാവിലെയാണ് അദേഹം ഡൽഹിയിൽ എത്തിയത്. ഹൈക്കമാൻഡുമായി ആശയവിനിമയം നടത്താൻ ഇതുവരെ കെ സുധാകരൻ തയ്യാറായിട്ടില്ല. രമേശ് ചെന്നിത്തല എംകെ രാഘവൻ അടക്കമുള്ള നേതാക്കൾ അദ്ദേഹത്തെ കണ്ടിരുന്നു. അനുനയത്തിനൊന്നും ഇതുവരെ കെ സുധാകരൻ വഴങ്ങിയിട്ടില്ല. എംപിമാർ മത്സരിക്കേണ്ടെന്നാണ് ഹൈക്കമാൻഡ് തീരുമാനം. അതേസമയം തന്നെ, മത്സരിക്കാൻ താൽപ്പര്യം പ്രകടിപിച്ച് രാഗത്തെത്തിയ സുധാകരൻ്റേയും അടൂർ പ്രകാശിൻ്റേയും ഇഷ്ടമണ്ഡലങ്ങളായ കണ്ണൂരും കോന്നിയും ആദ്യ ഘട്ട സ്ഥാനാർത്ഥി പട്ടികയിൽ ഒഴിച്ചിട്ടിരിക്കയാണെന്നത് ശ്രദ്ധേയം.
എംപിമാർ മത്സരിക്കേണ്ടതില്ലെന്ന കോൺഗ്രസ് നേതൃത്വത്തിന്റെ തീരുമാനത്തിന് പിന്നാലെ കെ സുധാകരൻ ഇന്ന് മാധ്യമങ്ങളെ കാണും. അനുനയ ശ്രമങ്ങൾക്കിടെയാണ് കെ.സുധാകരന്റെ വാർത്താസമ്മേളനം.ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക വന്നതിന് പിന്നാലെ കണ്ണൂർ കോൺഗ്രസിൽ പ്രതിഷേധം പുകയുന്നുണ്ട്. കെ സുധാകരൻ അനുകൂലികൾ പിന്തുണ പ്രഖ്യാപിച്ച് കണ്ണൂരിൽ ഫ്ലക്സ് ബോർഡുകൾ ഉയർത്തിയിട്ടുണ്ട്.
