കണ്ണൂർ : കണ്ണൂരിലെ ബിഎൽഒയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് തിങ്കളാഴ്ച ജോലി ബഹിഷ്ക്കരിക്കാൻ ബിഎൽഒമാർ തീരുമാനിച്ചു. സർക്കാർ ജീവനക്കാരുടെയും അദ്ധ്യാപകരുടെയും സംഘടനകളുടെ സംയുക്ത സമരസമിതിയുടേതാണ് തീരുമാനം. സംസ്ഥാന വ്യാപകമായി എൻജിഒ അസോസിയേഷൻ പ്രതിഷേധ മാർച്ച് സംഘടിപ്പിക്കുന്നതിന് പുറമെ ചീഫ് ഇലക്ടറൽ ഓഫീസിലേക്കും സംസ്ഥാനത്തെ എല്ലാ ജില്ലാ കലക്ട്രേറ്റിലേക്കും പ്രതിഷേധ മാർച്ച് നടത്തുമെന്നും സംയുക്ത സമരസമിതി നേതാക്കളായ എം വി ശശിധരനും, കെ. പി ഗോപകുമാറും അറിയിച്ചു
അനീഷ് ജോർജിൻ്റെ ആത്മഹത്യയുടെ ഉത്തരവാദിത്തം ഇലക്ഷൻ കമ്മീഷനാണെന്ന് ഇവർ ആരോപിക്കുന്നു. തീവ്ര വോട്ടർ പട്ടിക പരിഷ്ക്കരണവുമായി ബന്ധപ്പെട്ട് ബിഎൽഒമാർ കടുത്ത സമ്മർദ്ദത്തിലാണ്. എല്ലാ രാഷ്ട്രീയ പാർട്ടികളും സർവ്വീസ് സംഘടനകളും എസ്ഐആർ നീട്ടിവെക്കാൻ ആവശ്യപ്പെട്ടിട്ടും അതിനു തയ്യാറാകാതെ കുറഞ്ഞ സമയത്തിനകം കൂടുതൽ ടാർജറ്റ് നൽകി മനുഷ്യസാദ്ധ്യമല്ലാത്ത ജോലി അടിച്ചേൽപിക്കുകയാണ്. ബിഎൽഒമാരെ ആത്മഹത്യയിലേക്ക് തള്ളിവിടുകയാണെന്ന് സംയുക്ത സമരസമിതി ആരോപിച്ചു.
