തൃശ്ശൂർ : മുറിവേറ്റ് ഇടതു ചൂണ്ടുവിരലിൽ തുന്നിക്കെട്ടിയ നിലയിലായിരുന്നു അക്ഷയ സന്തോഷ് വോട്ട് ചെയ്യാനെത്തിയത്. ഇത് കണ്ടപാടെ പ്രിസൈഡിങ് ഓഫീസർ വോട്ട് അനുവദിക്കില്ല എന്ന നിലപാടെടുത്തു. എന്നാൽ, അക്ഷയ പിന്മാറാൻ തയ്യാറായില്ല. ഒടുവിൽ അഞ്ച് മണിക്കൂർ നീണ്ട പോരാട്ടത്തിലൂടെ തനിക്ക് നിഷേധിക്കപ്പെട്ട ജനാധിപത്യാവകാശം ആ ഇരുപത്തിയേഴുകാരി നേടിയെടുത്തു.
മൂന്നുദിവസംമുൻപാണ് മിക്സിക്കുള്ളിൽ വിരൽ കുടുങ്ങി ഗുരുതര മുറിവേറ്റ ഇടതു ചൂണ്ടുവിരൽ ശസ്ത്രക്രിയക്ക് വിധേയമാക്കി തുന്നിക്കെട്ടിയത്. പോട്ട് ചെയ്യാനെത്തിയപ്പോൾ ഇടത് ചൂണ്ടുവിരൽ കെട്ടിവെച്ചത് കണ്ട പ്രിസൈഡിങ് ഓഫീസർ ജി. മഞ്ജു വോട്ടുചെയ്യാൻ അനുവദിച്ചില്ല. നാലുവയസ്സുള്ള മകൾ ഹൃദ്‌വിക്കും അച്ഛനുമൊപ്പം ഉച്ചയ്ക്ക് ഒന്നരയോടെയാണ് അക്ഷയ കൂർക്കഞ്ചേരി ബോധാനന്ദ സ്കൂളിലെ 205-ാം ബൂത്തിൽ വോട്ട് ചെയ്യാനെത്തിയത്.
ആദ്യം മുറിവ് തുറന്നുകാണിക്കണമെന്നായിരുന്നു പ്രിസൈഡിങ് ഓഫീസറുടെ ആവശ്യം. 15-ഓളം തുന്നലുണ്ടെന്നും ഇതു തുറന്നുകാണിക്കാൻ പ്രയാസമുണ്ടെന്നും അറിയിച്ചപ്പോൾ മെഡിക്കൽ രേഖകൾ തെളിവായി വേണമെന്നായി. തുടർന്ന് ഇരിങ്ങാലക്കുടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയതിന്റെ എക്സ്റേ ഉൾപ്പെടെയുള്ള രേഖകൾ അച്ഛൻ എത്തിച്ചിട്ടും ഓഫീസറുടെ മനം മാറിയില്ല.
സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ റിട്ടേണിങ് ഓഫീസർ വിനോദ് രാജ് വോട്ട് അനുവദിക്കാമെന്ന് എഴുതി നൽകി. എന്നിട്ടും പ്രിസൈഡിങ് ഓഫീസർ മനസ്സിളകിയില്ല. ജില്ലാ വരണാധികാരികൂടിയായ കളക്ടർ ശിഖാ സുരേന്ദ്രൻ അനുമതി നൽകിയിട്ടും എ.ഡി.എം. ആർ. മനോജ് നേരിട്ടെത്തി ഇടപെട്ടിട്ടും ഫലം തഥൈവ !
ഒടുവിൽ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ശ്രീദേവിയും തൃശ്ശൂർ ജനറൽ ആശുപത്രിയിലെ ഡോക്ടറും സ്ഥലത്തെത്തി എക്സ്റേ പരിശോധിച്ചു. ഇതിനിടെ, മുൻമന്ത്രി വി.എസ്. സുനിൽകുമാറിൻ്റെ നേതൃത്വത്തിൽ, വോട്ട് ലഭിക്കാതെ മടങ്ങില്ലെന്ന് പ്രഖ്യാപിച്ചു.മണിക്കൂറോളം നീണ്ട അസാധാരണ സംഭവങ്ങൾക്കൊടുവിൽ 6.10 ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഇടപെട്ടാണ് വോട്ടവകാശം ഉറപ്പാക്കിയത്. ശേഷം തുന്നിക്കെട്ടിന് താഴെ മഷി പുരട്ടിയ വിരൽ ഉയർത്തിപ്പിടിച്ച് വിജയശ്രീലാളിതയായി അക്ഷയ ബൂത്തിനു പുറത്തുവന്നു.
