കണ്ണൂർ : തലശ്ശേരി-കൊടുവള്ളി-മമ്പറം-അഞ്ചരക്കണ്ടി വഴി കണ്ണൂർ വിമാനത്താവളത്തിലേക്കുള്ള നാലുവരി അതിവേഗം പൂർത്തിയാക്കാനുള്ള തയ്യാറെടുപ്പിലാണ് സർക്കാർ. കൊടുവള്ളി മുതൽ കണ്ണൂർ വിമാനത്താവളം വരെ 24.5 കിലോമീറ്ററാണ് റോഡ്. പാതയുടെ സ്ഥലമേറ്റെടുപ്പ് സർവ്വെ നടപടികൾ ഏതാണ്ട് പൂർത്തിയായി.
സ്ഥലം ഏറ്റെടുക്കുന്നതിന്റെ ഭാഗമായുള്ള വിജ്ഞാപനം കഴിഞ്ഞ ജനുവരിയിൽ തന്നെ പുറപ്പെടുവിച്ചിരുന്നു. തലശ്ശേരി, ഇരിട്ടി താലൂക്കുകളിൽപ്പെട്ട 39.93 ഹെക്ടർ ഭൂമിയാണ് റോഡിനായി ഏറ്റെടുക്കുന്നത്. പഴശ്ശി, കീഴല്ലൂർ, പടുവിലായി, പാതിരിയാട്, പിണറായി, എരഞ്ഞോളി, തലശ്ശേരി വില്ലേജുകളിലെ സ്ഥലമാണ് ഏറ്റെടുക്കുക. കെആർഎഫ്ബിക്കാണ് റോഡ് നിർമാണത്തിന്റെ ചുമതല.
സ്ഥലമേറ്റെടുപ്പിന് 423.72 കോടി രൂപ സർക്കാർ വകയിരുത്തിയിട്ടുണ്ട്. റോഡ് നിർമ്മാണത്തിനായി 188 പേരെ കുടിയൊഴിപ്പിക്കേണ്ടിവരുമെന്നാണ് തൃക്കാക്കര ഭാരതമാത സ്‌കൂൾ ഓഫ് സോഷ്യൽ വർക്ക് തയ്യാറാക്കിയ സാമൂഹികാഘാത പഠന റിപ്പോർട്ടിൽ പറയുന്നത്. 749 വീടുകളും 140 കടകളും 15 പൊതുമേഖലാ സ്ഥാപനങ്ങളും പൂർണ്ണമായോ ഭാഗികമായോ പൊളിച്ചുനീക്കേണ്ടി വരും. 4441 മരങ്ങൾ മുറിച്ചുനീക്കണം. റോഡിന്റെ അതിരടയാളക്കല്ലുകൾ സ്ഥാപിക്കുന്ന പ്രവൃത്തി രണ്ടു വർഷം മുൻപ് പൂർത്തിയാക്കിയിരുന്നു. പ്രാഥമിക സർവ്വെയും നടത്തി. സ്ഥലം അളന്നു തിട്ടപ്പെടുത്തുന്ന പ്രവർത്തിയാണ് ഇപ്പോൾ നടന്നുവരുന്നത്.
ലാൻഡ് അക്വിസിഷൻ സ്പെഷൽ തഹസിൽദാർ വി.പി.നസീമയുടെ നേതൃത്വത്തിലാണ് സർവ്വെ നടക്കുന്നത്. ഡിസംബറോടെ സർവ്വെ പൂർത്തീകരിച്ച് മൂല്യനിർണ്ണയത്തിലേക്ക് കടക്കും. റവന്യു, കൃഷി, വനം വകുപ്പുകൾ ചേർന്നാണ് വസ്തുവകകളുടെ മൂല്യ നിർണ്ണയം നടത്തുക. തുടർന്ന് നഷ്ടപരിഹാരം നിശ്ചയിച്ച് സ്ഥലമേറ്റെടുപ്പ് നടത്തും.
