കോഴിക്കോട് : ഗോവിന്ദപുരത്ത് ആത്മഹത്യചെയ്ത ദീപകിന്റെ കുടുംബം കമ്മീഷണർക്ക് പരാതി നൽകി. സാമൂഹിക മാധ്യമത്തിൽ വീഡിയോ പോസ്റ്റ് ചെയ്ത യുവതിക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടു. നടപടി സ്വീകരിക്കുമെന്ന് കമ്മീഷണർ കുടുംബത്തിന് ഉറപ്പുനൽകി. കളക്ടർക്കും മനുഷ്യാവകാശ കമ്മീഷനും ഡിജിപിക്കും പരാതി കൈമാറുമെന്ന് ദീപകിൻ്റെ കുടുംബം പറഞ്ഞു.
ദീപകിനെ യുവതി മന:പ്പൂർവ്വം അപകീർത്തിപ്പെടുത്തുകയായിരുന്നെന്നാണ് കുടുംബം ആരോപിക്കുന്നത്. ജോലിയാവശ്യാർത്ഥം കഴിഞ്ഞ വെള്ളിയാഴ്ച ബസിൽ യാത്രചെയ്യുകയായിരുന്നു ദീപക്. തിരക്കുള്ള ബസ്സിൽ ഇരിക്കാൻ സ്ഥലമില്ലാതെ നിൽക്കുന്ന സമയത്താണ് യുവതി വീഡിയോ ചിത്രീകരിക്കുന്നതും പിന്നീട് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതും. ഇത് മന:പ്പൂർവ്വം ചെയ്തതാണെന്നാണ് കുടുംബം പരാതിയിൽ പറയുന്നത്.
ബസിൽവെച്ച് ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് യുവതി വീഡിയോ പങ്കുവെച്ചതിന് പിന്നാലെയാണ് കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപകിനെ മരിച്ചനിലയിൽ കണ്ടെത്തിയത്. ബസിൽ വെച്ച് ശരീരത്തിൽ സ്പർശിച്ചുവെന്നായിരുന്നു സാമൂഹ്യ മാധ്യമത്തിലൂടെ യുവതി ആരോപിച്ചത്. ഇതുമായി ബന്ധപ്പെട്ട് പെൺകുട്ടി പുറത്തുവിട്ട വീഡിയോ വൻതോതിൽ പ്രചരിച്ചിരുന്നു.
ദീപകിന്റെ മരണത്തിന് പിന്നാലെ യുവതിക്കെതിരെ സൈബറാക്രമണം നടക്കുന്നുണ്ട്. യുവതിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഇപ്പോൾ അപ്രത്യക്ഷമാണ്. ദീപക്കിൻ്റെ മരണത്തിന് ശേഷം മറ്റൊരു വീഡിയോ കൂടി യുവതി പോസ്റ്റ് ചെയ്തിരുന്നു. ആ വീഡിയോ ഇപ്പോൾ യുവതി നീക്കം ചെയ്തിട്ടുണ്ട്. കുടുംബത്തിൻ്റെ പരാതിക്ക് പുറമെ രാഹുൽ ഈശ്വറിന്റെ നേതൃത്വത്തിലുള്ള ഓൾ കേരള മെൻസ് അസോസിയേഷൻ എന്ന സംഘടനയും ഡിജിപിക്ക് പരാതി നൽകിയിട്ടുണ്ട്.
