തൃശൂർ : കള്ളവോട്ട് ആരോപണങ്ങളിൽ പ്രതികരിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. കള്ളവോട്ട് ആരോപണങ്ങൾക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ മറുപടി പറയുമെന്നും താൻ മന്ത്രിയാണെന്നും ആ ഉത്തരവാദിത്വം കൃത്യമായി നിർവ്വഹിക്കുന്നുവെന്നും സുരേഷ് ഗോപി. വോട്ടര്‍ പട്ടിക വിവാദത്തിൽ ആദ്യമായാണ് സുരേഷ് ഗോപി പ്രതികരിക്കുന്നത്. ശക്തൻ തമ്പുരാന്‍റെ ആത്മാവ് ഉള്‍ക്കൊണ്ട് കൊണ്ട് പ്രവര്‍ത്തനം നടത്തുമെന്നും തൃശൂരിലെ ശക്തൻ പ്രതിമയിൽ മാലചാര്‍ത്തിയശേഷം മാധ്യമങ്ങളോടുള്ള അദ്ദേഹത്തിൻ്റെ പ്രതികരണം.
ചോദ്യങ്ങൾ കൂടുതലുണ്ടെങ്കിൽ തെരഞ്ഞെടുപ്പ് കമ്മീഷനോട് ചോദിക്കണമെന്ന് മന്ത്രി പറഞ്ഞു. “ഇവിടെ കുറച്ചു വാനരന്മാർ ആരോപണം ഉന്നയിക്കലുമായി ഇറങ്ങിയിട്ടുണ്ട്, അവർ വേണമെങ്കിൽ സുപ്രീംകോടതിയിലേക്ക് പോകട്ടെ”- കോണ്‍ഗ്രസ് നേതാവ് അനിൽ അക്കരെയെ അടക്കം പരിഹസിച്ചുകൊണ്ട് സുരേഷ് ഗോപി പറഞ്ഞു. “അക്കരെയും ഇക്കരയുമൊക്കെ ഇറങ്ങിയിട്ടുണ്ടല്ലോ. അവര്‍ കോടതിയിൽ പോകട്ടെ. കോടതിയും അവര്‍ക്ക് മറുപടി നൽകും” അദ്ദേഹം കൂട്ടിച്ചേർത്തു.