ന്യൂഡൽഹി : ആധാർ കാർഡ് പൗരത്വത്തിൻ്റെ നിർണായക തെളിവായി കണക്കാക്കാനാവില്ലെന്ന ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷന്റെ (ഇസിഐ) നിലപാടിനെ ശരിവെച്ച് സുപ്രീം കോടതി. അത് സ്വതന്ത്രമായി പരിശോധിക്കണമെന്നും കോടതി പറഞ്ഞു.
ബീഹാറിലെ വോട്ടർ പട്ടിക പരിഷ്കരണം (SIR) ചോദ്യം ചെയ്തുള്ള ഹർജികളിൽ വാദം കേൾക്കുന്നതിനിടെയാണ് ജസ്റ്റിസ് സൂര്യകാന്ത് അദ്ധ്യക്ഷനായ ബെഞ്ചിൻ്റെ നിരീക്ഷണം.
“പൗരത്വത്തിന്റെ നിർണ്ണായക തെളിവായി ആധാർ അംഗീകരിക്കാൻ കഴിയില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ പറഞ്ഞത് ശരിയാണ്. അത് പരിശോധിക്കേണ്ടതുണ്ട്,” ഹർജിക്കാർക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബലിനോട് ജസ്റ്റിസ് കാന്ത് പറഞ്ഞു.
അതേസമയം, പരിശോധന നടത്താനുള്ള അധികാരം ഇ.സി.ഐക്ക് ഉണ്ടോ എന്നതാണ് ആദ്യം തീരുമാനിക്കേണ്ട ചോദ്യമെന്നും സുപ്രീം കോടതി വിലയിരുത്തി. “അവർക്ക് അധികാരമില്ലെങ്കിൽ എല്ലാം അവസാനിക്കും. പക്ഷേ അവർക്ക് അധികാരമുണ്ടെങ്കിൽ ഒരു പ്രശ്നവും ഉണ്ടാകില്ല,” ജസ്റ്റിസ് കാന്ത് അഭിപ്രായപ്പെട്ടു.
വോട്ടെടുപ്പ് പാനലിന്റെ നടപടിക്രമങ്ങൾ വലിയ തോതിൽ വോട്ടർമാരെ ഒഴിവാക്കുന്നതിന് കാരണമാകുമെന്ന് സിബൽ വാദിച്ചു. പ്രത്യേകിച്ച് ആവശ്യമായ ഫോമുകൾ സമർപ്പിക്കാൻ കഴിയാത്തവർക്ക്. 2003 ലെ വോട്ടർ പട്ടികയിൽ ഉൾപ്പെട്ട വോട്ടർമാർ പോലും പുതിയ ഫോമുകൾ പൂരിപ്പിക്കേണ്ടതുണ്ടെന്നും അങ്ങനെ ചെയ്യാനായില്ലെങ്കിൽ, താമസസ്ഥലം മാറ്റിയിട്ടില്ലെങ്കിലും പേരുകൾ ഇല്ലാതാക്കുന്നതിലേക്ക് നയിക്കുമെന്നും കപിൽ സിബൽ ചൂണിക്കാട്ടി.
