കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റവിമുക്തനായതിന് പിന്നാലെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരേ നിയമനടപടിക്ക് ഒരുങ്ങി ദിലീപ്. തനിക്കെതിരെ ഗൂഢാലോചന നടന്നുവെന്നും പ്രത്യേക അന്വേഷണ സംഘം സര്‍ക്കാരിനെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചുവെന്നുമാണ് ദിലീപിന്റെ ആരോപണം. അന്തിമമായ വിധിപകര്‍പ്പ് പുറത്ത് വരുന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. കേസിലെ ഒന്നു മുതല്‍ ആറ് വരെയുള്ള പ്രതികള്‍ക്കുള്ള ശിക്ഷാവിധി പുറത്ത് വരുന്നത് ഡിസംബര്‍ 12നാണ്. എന്തൊക്കെ കാര്യങ്ങളാണ് കോടതിയുടെ ഭാഗത്ത് നിന്നുണ്ടാവുക എന്നതിന് അനുസരിച്ചാകും ദിലീപിന്റെ തുടര്‍നീക്കങ്ങള്‍.
പ്രോസിക്യൂഷനെതിരെ ഗുരുതരമായ കണ്ടെത്തലുകള്‍ കോടതിയുടെ ഭാഗത്ത് നിന്നുണ്ടാവുമെന്നാണ് ദിലീപ് പ്രതീക്ഷിക്കുന്നത്. തന്നെ കുടുക്കാന്‍ ബോധപൂര്‍വ്വമായ ശ്രമങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് വിശ്വസിക്കുന്ന ദിലീപ് ഗൂഢാലോചനയുടെ ഇര താനാണെന്നും പറയുന്നു. നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് രണ്ടാമത്തെ തുടര്‍ അന്വേഷണത്തിലാണ് ദിലീപ് പ്രതിസ്ഥാനത്തേക്ക് വരുന്നത്.
കേരളം ഉറ്റുനോക്കിയ വിധിപ്രസ്താവമായിരുന്നു നടിയെ ആക്രമിച്ച കേസിലേത്. ആദ്യ ആറു പ്രതികള്‍ കുറ്റക്കാരെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് കോടതി ദിലീപടക്കമുള്ള നാല് പ്രതികളെ വെറുതെവിട്ടത്. നടിയെ ആക്രമിച്ച കേസില്‍ തിങ്കളാഴ്ച എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് വിധി പറഞ്ഞത്. കേസിലെ എട്ടാം പ്രതി ദിലീപിനെതിരായ ഗൂഢാലോചനക്കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് കോടതി വ്യക്തമാക്കി.
