കൊച്ചി : എട്ട് വർഷക്കാലത്തെ നീണ്ട നിയമയുദ്ധത്തിനൊടുവിൽ നടിയെ ആക്രമിച്ച കേസിൽ വിധി ഇന്ന്. എറണാകുളം പ്രിൻസിപ്പൾ സെക്ഷൻസ് കോടതിയാണ് വിധി പറയുക. കേസിലെ വ്യക്തതാ വാദം പൂർത്തിയായതോടെയാണ് വിധി പ്രഖ്യാപനത്തിനുള്ള തീയതി പ്രഖ്യാപിച്ചത്. കഴിഞ്ഞ തവണ കേസിൽ വാദം കേൾക്കുന്നതിനിടെ കോടതി ചോദിച്ച 22 ചോദ്യങ്ങൾക്ക് പ്രോസിക്യൂഷൻ മറുപടി നൽകിയിരുന്നു.
2017 ഫെബ്രുവരി പതിനേഴിന് അങ്കമാലി അത്താണിക്ക് സമീപം ഓടിക്കൊണ്ടിരുന്ന കാറിലാണ് നടി ആക്രമിക്കപ്പെട്ടത്. ആദ്യഘട്ടത്തിൽ പ്രതി ചേർക്കാതിരുന്ന നടൻ ദീലീപിനെ തെളിവുകളുടെ അടിസ്ഥാനത്തിൽ ജൂലൈ 10-ന് അറസ്റ്റ് ചെയ്തു. പിന്നാലെ ദിലീപിനെ അഭിനേതാക്കളുടെ സംഘടനയായ അമ്മയിൽ നിന്ന് പുറത്താക്കി. 85 ദിവസത്തിന് ശേഷം, 2017 ഒക്ടോബർ മൂന്നിന് എട്ടാം പ്രതിയായ ദിലീപിന് ജാമ്യം ലഭിച്ചു. ദിലീപും പൾസർ സുനിയും ഉൾപ്പെടെ കേസിലാകെ പത്ത് പ്രതികളാണ് വിചാരണ നേരിട്ടത്. ആക്രമിക്കപ്പെട്ട നടിയോട് ദിലീപിന് മുൻവൈരാഗ്യം ഉണ്ടായിരുന്നുവെന്നും ഇതേത്തുടർന്നാണ് കൃത്യം ആസൂത്രണം ചെയ്ത് നടപ്പാക്കിയതെന്നുമാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.
2017 നവംബറിൽ കുറ്റപത്രം സമർപ്പിച്ചു. 2018 മാർച്ച് എട്ടിന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ വിചാരണ ആരംഭിച്ചു. 2018 ജൂണിൽ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് ദിലീപ് സമർപ്പിച്ച ഹർജി ഹൈക്കോടതി സിംഗിൾ ബെഞ്ച് തള്ളി. സാക്ഷി വിസ്താരം പൂർത്തിയായത് നാലര വർഷംകൊണ്ടായിരുന്നു.
2024 ഡിസംബർ 11നാണ് കേസിലെ അന്തിമവാദം ആരംഭിച്ചത്. 2025 ഏപ്രിൽ ഏഴിന് സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ദിലീപിന്റെ ഹർജി ഹൈക്കോടതി ഡിവിഷൻ ബെഞ്ചും തള്ളി. 2025 ഏപ്രിൽ 9-ന് പ്രതിഭാഗത്തിന്റെ വാദം പൂർത്തിയായി. തുടർന്ന് പ്രോസിക്യൂഷന്റെ മറുപടി വാദവും പൂർത്തിയായി. ഏറെ ചർച്ചയായ ഈ കേസ്, വിമൻ ഇൻ സിനിമ കളക്ടീവ് എന്ന സംഘടനയുടെ പിറവിക്ക് ഇടയാക്കി. ഇതിനുപുറമേ സിനിമാ മേഖലയിലെ പ്രശ്‌നങ്ങളെ കുറിച്ച് പഠിക്കാൻ ഹേമ കമ്മിറ്റിയെ നിയോഗിക്കാൻ സർക്കാരിനെ പ്രേരിപ്പിച്ചതും ഈ കേസാണ്.
