തിരുവനന്തപുരം : ഛത്തീസ്ഗഢിൽ മതപരിവർത്തനം ആരോപിച്ച് മലയാളി കന്യാസ്ത്രീകൾ അറസ്റ്റിലായ സംഭവത്തിൽ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനെ പരസ്യമായി വിമർശിച്ച് ആർഎസ്എസ് നേതാക്കൾ. ഒപ്പം അവരെ പിന്തുണച്ച് ബിജെപിയിലെ മറ്റ് പ്രമുഖരും കൂടി രംഗത്തെത്തിയതോടെ രാജീവ് ചന്ദ്രശേഖർ ശരിക്കും ഒറ്റപ്പെട്ട അവസ്ഥയിലായി.
ആർഎസ്എസ് നേതാവ് കെ. ഗോവിന്ദൻകുട്ടി രാജീവ് ചന്ദ്രശേഖറിന്റെ നിലപാടിനെ ചോദ്യം ചെയ്തുകൊണ്ട് കടുത്ത വിമർശനമാണുയർത്തിയത്. “ഛത്തീസ്ഗഢ് സർക്കാർ നിയമപരമായി പ്രവർത്തിക്കില്ലെന്നാണോ കേരളത്തിലെ ബിജെപി കരുതുന്നത്?” എന്നായിരുന്നു രാജീവ് ചന്ദ്രശേഖറിനോട് ആർഎസ്എസ് നേതാവിൻ്റെ ചോദ്യം.
കന്യാസ്ത്രീകളുടെ അറസ്റ്റിനെ കേരളത്തിലെ ബിജെപി ന്യായീകരിക്കാൻ ശ്രമിക്കുന്നതിലുള്ള അതൃപ്തിയാണ് ആർഎസ്എസ് നേതാവിൽ നിന്ന് മറനിക്കി പുറത്തുവന്നത്. ഒരു ബിജെപി ഭരിക്കുന്ന സംസ്ഥാനത്ത് നടന്ന സംഭവത്തിൽ നിയമപരമായ നടപടികളെ പിന്തുണയ്ക്കുന്നതിന് പകരം ന്യായീകരണങ്ങൾ നിരത്തുന്നതിലെ ശരികേടാണ് ഗോവിന്ദൻകുട്ടി ഉന്നയിച്ചത്.
മുൻ ഡിജിപി ടി.പി. സെൻകുമാർ, ഹിന്ദു ഐക്യവേദി മുഖ്യരക്ഷാധികാരി നേതാവ് കെ.പി. ശശികല എന്നിവരും രാജീവ് ചന്ദ്രശേഖറിനെതിരെ രംഗത്തെത്തി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സെൻകുമാറിൻ്റെ വിമർശനം. “ആകാശത്തു പറക്കുന്ന കുരുവിയെ കിട്ടും എന്ന വ്യാമോഹത്തിൽ കക്ഷത്തിൽ ഇരിക്കുന്ന പ്രാവിനെ കളയണോ?”
പാർട്ടിക്കുള്ള പിന്തുണയെ അവഗണിച്ച് നാളെ ലഭിക്കാവുന്ന നേട്ടത്തിനുവേണ്ടി സംഘപരിവാർ താൽപ്പര്യം ബലികഴിക്കുന്നതിലെ പൊരുത്തകേടാണ് പരോക്ഷമായി സെൻകുമാർ ഓർമ്മിപ്പിക്കുന്നത്.
“പറക്കുന്ന പക്ഷി മനോഹരമാണ്, അതിനെ പിടിക്കണം നല്ല ലക്ഷ്യമാണ്. ശരി തന്നെ, പക്ഷെ കയ്യിലുള്ളത് പറക്കാതെ നോക്കണം.” സ്വാർത്ഥലാഭത്തിനായി ഇറങ്ങുമ്പോൾ ചവിട്ടി നിൽക്കുന്ന മണ്ണ് ഒലിച്ചു പോകാതെ നോക്കുന്നത് ഉചിതമായിരിക്കുന്ന താക്കീത് കൂടിയാണ് കെ.പി. ശശികല നൽകുന്നത്. മലയാളികളായ ബിജെപി കേന്ദ്ര മന്ത്രിമാരുടെ വലിയ മൗനവും ഈ വേളയിൽ പ്രത്യേകം ശ്രദ്ധേയമാണ്.