ലാ പാസ് : പുതുതായി അച്ചടിച്ച നോട്ടുകളുമായി പോയ ബൊളീവിയൻ വ്യോമസേന ചരക്ക് വിമാനം തകർന്നുവീണ് 15 പേർ കൊല്ലപ്പെട്ടു. 30 പേർക്ക് പരിക്കേറ്റതായും റിപ്പോർട്ട്. ലാ പാസിനടുത്തുള്ള എൽ ആൾട്ടോയിലെ തിരക്കേറിയ അവന്യൂവിലാണ് വിമാനം തകർന്നുവീണത്. പ്രതികൂല കാലാവസ്ഥയ്ക്കിടെ സൈനിക വിമാനം തകർന്നുവീഴുകയായിരുന്നു എന്നാണ് പ്രാഥമിക റിപ്പോർട്ട്. വീഴ്ചയിൽ റോഡരികിലെ വാഹനങ്ങളിൽ ഇടിച്ചുകയറി വ്യാപകമായ നാശനഷ്ടങ്ങൾ സംഭവിച്ചതായി പ്രാദേശിക ടെലിവിഷൻ ചാനലിനെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.
വിമാനം പുതുതായി അച്ചടിച്ച നോട്ടുകൾ രാജ്യത്തിന്റെ ഉൾപ്രദേശങ്ങളിലേക്ക് കൊണ്ടുപോകുന്നതിനിടയിലാണ് അപകടം സംഭവിച്ചതെന്ന് ബൊളീവിയൻ പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചതായും റിപ്പോർട്ടുണ്ട്. വിമാനം തകർന്ന് വീണപ്പോൾ അപകടസ്ഥലത്ത് ചിതറിപ്പോയ കറൻസികൾ ആളുകൾ ശേഖരിക്കുന്നതിൻ്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ദൃശ്യങ്ങളിൽ കാണാം. തുടർന്ന് ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പ്രാദേശിക അധികാരികൾ വാട്ടർ ഹോസുകൾ ഉപയോഗിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.
അപകടത്തെ തുടർന്ന് എൽ ആൾട്ടോ അന്താരാഷ്ട്ര വിമാനത്താവളം താൽക്കാലികമായി അടച്ചു. അപകടത്തിൽപ്പെട്ട വിമാനം തങ്ങളുടെ വിമാനക്കമ്പനിയിൽ പെട്ടതല്ലെന്ന് ബൊളീവിയയുടെ ദേശീയ വിമാനക്കമ്പനിയായ ബൊളീവിയാന ഡി അവിയാസിയോൺ പ്രസ്താവനയിൽ അറിയിച്ചു.
